കുടിവെപ്പിനു പോകുന്ന നാട്യത്തില്‍ കുറുങ്കൂറ് പടയെ പെരുങ്കൂറെത്തിയ്ക്കാന്‍ സഹായിയ്ക്കണം എന്നായിരുന്നു പറഞ്ഞത്. എനിയക്ക് കുറുങ്കൂര്‍ കൂടമാര്‍ക്ഷത്തില്‍ പെരുങ്കൂറിനെ തോല്പ്പിയ്ക്കാന് ശ്രമിയ്ക്കുകയാണോ എന്നു സംശയം ഉണ്ടായിരുന്നു. പക്ഷേ, അഗ്നിദത്തന്‍ നമ്പൂതിരിയുടെ പ്രതികാര വാഞ്ഛയില്‍നിന്നുണ്ടായ യുദ്ധപ്രസ്താവം ഇത്ര ഊതിക്കത്തിച്ചത് ഊരുഗ്രാമക്ഷേത്രത്തിലെ പ്രശ്നത്തിനു വന്ന ജ്യോത്സ്യന് ക്ഷേത്രത്തില്‍ നടന്ന ഒരത്യാഹിതത്തെ കുറിച്ചുള്ള പ്രശ്നത്തില്‍ പെരുങ്കൂറുവാഴുന്നവര്‍ ശത്രുരാജ്യമായിയുദ്ധം നടത്തും എന്നും അതില്‍ ശത്രു നിശ്ശേഷം തോല്‍പ്പിയ്ക്കപ്പെടും എന്നും പറയേണ്ട ആവശ്യം എന്താണെന്ന് ഇളയവാഴുന്നവര് ചോദിച്ചു ജ്യോത്സ്യന് തെക്കുങ്കൂറു വാഴുന്നവരുടെ ആശ്രിതാനാണെന്നുള്ളതാണ് അതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജ്യോത്സ്യന് അഗ്നിദത്തന്‍ നമ്പൂതിരിയുടെ പ്രേരണയാലാണ് അങ്ങിനെ പറഞ്ഞതെന്നും ഊരിലെ അനിഷ്ടങ്ങള്‍ കാരണം പെരുങ്കൂറിന്റെ പരാജയം ഉറപ്പാണെന്ന് നാട്ടില്‍ പറഞ്ഞു പരത്തിയത് തെക്കുങ്കൂറിന്റെ ആള്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. തെക്കുങ്കൂറിന്റെ പട പെരുങ്കൂറിലെത്തിയകാര്യവും, അവരുടെ പദ്ധതിയും പറഞ്ഞപ്പോഴും എനിയ്ക്കത്ര വിശ്വാസമുണ്ടായിരുന്നില്ല. പിന്നെ കുറുങ്കൂറില്‍ വിരുന്നുകൊണ്ട പരദേവതയെ സാക്ഷിനിര്‍ത്തി അദ്ദേഹം സത്യം ചെയ്തുകൊണ്ട് ശരിയ്ക്കും സഹായം ഇരന്നു. യുദ്ധത്തിന് ഒരുങ്ങിയിരിയ്ക്കുന്ന ആരും തന്നെ പരദേവതയെ പിടിച്ച് വെറുതെ ഒരു അസത്യം പറയില്ല.? ?എന്തുകൊണ്ട് ഇളയവാഴുന്നവര് ശത്രുരാജ്യത്തെ രക്ഷിയ്ക്കാന്‍ പുറപ്പെട്ടു?? മന്ത്രിയ്ക്ക് മനസ്സിലാവാത്തത് അതായിരുന്നു. ?അത് ഞാന്‍ ചോദിയ്ക്കാതിരുന്നില്ല. അദ്ദേഹത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. ദുരാഗ്രഹിയായ തെക്കുങ്കൂറു വാഴുന്നവര്‍ പെരുങ്കൂറു പിടിച്ചടക്കിയാല്‍ പിടിച്ചാല്‍ കിട്ടാത്ത വിധം പ്രബലനാകും. പെരുങ്കൂറ് ശക്തിയിലും സമ്പത്തിലും തികഞ്ഞ രാജ്യമാണ്. ദുഷ്ടപ്രകൃതിയായ തെക്കുങ്കൂറുവാഴുന്നവരുടെ കയ്യില്‍ പെരുങ്കൂറകപ്പെട്ടാല്‍ കുറുങ്കൂറിനുമാത്രമല്ല, മറ്റു രാജ്യങ്ങള്‍ക്കും തികഞ്ഞ ഭീഷണിയാകും. അത്തരമൊരു അവസ്ഥ വരാന്‍ സമ്മതിയ്ക്കില്ല എന്ന് ഉറച്ച തീരുമാനം. പെരുങ്കൂറു വാഴുന്നര്‍ക്ക് മത്സരിയ്ക്കണം എന്നല്ലാതെ കുറുങ്കൂറ് നശിച്ചു കാണണം എന്നില്ല എന്ന് നല്ലവണ്ണം അറിയുന്ന വലിയ വാഴുന്നവരുടെ നിര്‍ബ്ബന്ധമാണത്രേ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.? ?അങ്ങിനെയാണെങ്കില്‍ തെക്കുങ്കൂറിന്റെ കാപട്യം പെരുങ്കൂറിനെ അറിയ്ക്കയല്ലേ വേണ്ടിയിരുന്നത്?? എന്ന താമരക്കാടിന്റെ ചോദ്യത്തിന് പാറാക്കര മറുപടി പറഞ്ഞു. ?മന്ത്രിയോട് ചോദിച്ചു നോക്കൂ. യുദ്ധത്തിന്റെ വക്കത്തു നില്ക്കുമ്പോള് ശത്രുരാജ്യത്തിന്റെ വാക്ക് എത്രത്തോളം വിശ്വസിയ്ക്കും എന്ന്. അമ്മത്തമ്പുരാട്ടി മുഖാന്തരം വാഴുന്നവരെ കാര്യം ധരിപ്പിയ്ക്കാനും പറ്റാത്ത അവസ്ഥയായിരുന്നത്രേ. പെരുങ്കൂറു കോവിലകത്തുതന്നെ തെക്കുങ്കൂറിന്റെ സഹായികളുണ്ടെന്ന് കുറുങ്കൂറിന് വ്യക്തമായ തെളിവുകള്‍ കിട്ടിയിരുന്നു. സഹായം എത്രത്തോളം ശക്തമാണെന്നത് കണക്കാക്കാന്‍ കഴിയാത്തതും കുറുങ്കൂര്‍ നേരിട്ടു പുറപ്പെടാന്‍ കാരണമായി.? മന്ത്രിയ്ക്ക് വീണ്ടും കാര്യങ്ങള്‍ അറിയണമായിരുന്നു. ?എങ്ങിനെയാണ് കുറുങ്കൂറിന്റെ ആള്ക്കാര് പെരുങ്കൂറ് കോവിലകത്തിനടുത്തേയ്ക്ക് എത്തിയത്?? ?വിവാഹം കഴിഞ്ഞ് രാജ്യത്തിന്റെ രക്ഷയ്ക്കുവേണ്ടി കുടിവെപ്പ് രണ്ടുദിവസം മാറ്റിവെയ്ക്കാം എന്ന് സമ്മതിച്ചപ്പോള്‍ ഇളയവാഴുന്നവര് ഇത് പരമരഹസ്യമായിരിയ്ക്കണമെന്ന് അപേക്ഷിച്ചു. താമസിയാതെ രണ്ടു നമ്പൂതിരിസ്ത്രീകള്‍ പുതപ്പും മറക്കുടയുമായി തെക്ക്ണ്യേടത്തേയ്ക്ക് നീങ്ങി. അത് പടക്കുറുപ്പും ഇളയവാഴുന്നവരും ആയിരുന്നു. വേളിക്രിയ കഴിയുന്നതും നേരത്തെ തന്നെ ആക്കി. താമസിയാതെ ഊണു കഴിഞ്ഞ് ഇല്ലത്തുനിന്ന് വന്നവര്‍ അധികം പേരും കുടിവെപ്പിനുള്ള ശ്രമങ്ങള്‍ക്കായി അപ്പോള്‍ തന്നെ തിരിച്ചു. കുടിവെപ്പിനായി തെക്ക്ണ്യേടത്തുനിന്ന് എല്ലാവരും പുറപ്പെടാനുള്ള ശ്രമമായപ്പോള്‍ വാലിയക്കാരുടെ ഊണുകഴിവോളം ചില നേരമ്പോക്കാവാം എന്ന് പറഞ്ഞ് കെട്ടിനകത്തേയ്ക്ക് ക്ഷണിച്ചു. പണ്ട് പെരുങ്കൂറ് സൗരാഷ്ട്രക്കാരെ സഹായിക്കുന്നു എന്ന കുറ്റത്തിന് തുരത്തി വിട്ടവരില്‍ ചിലര്‍ നല്ല കലാകാരന്മാരാണ്. അവര്‍ തായമ്പക എന്നൊരു പ്രത്യേകതരത്തിലുള്ള വാദ്യവാദനം തുടങ്ങി. അത് മുഴുവനാകുന്നതിന് മുമ്പ് കുടിവെപ്പിനുള്ള ആളുകള്‍ എന്ന വ്യാജേന കുറുങ്കൂറിന്റെ പട പ്രയാണം ആരംഭിച്ചു. മറക്കുടയും പുതപ്പുമായി നടന്ന അന്തര്‍ജ്ജനങ്ങളും, വാല്യേക്കാരും പൂണൂലിട്ട നമ്പൂതിരിമാരും എല്ലാം പടയാളികളായിരുന്നു. ഞാനും താമരക്കാടും ചൊമാരിയും കേശവനും സങ്ഘത്തിന്റെ മുന്നില്‍ നടന്നു. താമരക്കാടിനു തന്നെ കാര്യങ്ങള്‍ മുഴുവന്‍ അറിയില്ലായിരുന്നു. ഏറ്റവും പിന്നില്‍ ഇല്ലത്തുനിന്ന് തലേദിവസം പോന്ന സ്ത്രീകളും വാല്യേക്കാരുമായിരുന്നു. ഞങ്ങള്‍ ഇറങ്ങിക്കഴിഞ്ഞതില്‍ പിന്നെ തെക്ക്ണ്യേടത്തുനിന്ന് ഒരീച്ചപോലും പുറത്തുപോകാതെ നോക്കാന്‍ ഉള്ള ഏര്‍പ്പാടുകള്‍ ഇളയവാഴുന്നവര് ചെയ്തുവെച്ചിരുന്നു. തെക്കുങ്കൂറിന്റേയോ പെരുങ്കൂറിന്റേയോ ചാരന്മാരുടെ കണ്ണു വെട്ടിയ്ക്കാനുള്ള മുന്‍കരുതലായിരുന്നു അത്. തെക്ക്ണ്യേടത്തുനിന്ന് പുറത്തുപോകുന്നവരുടെ നാവില്‍നിന്ന് വീഴുന്ന ഒരു വാക്കിനുപോലും പെരുങ്കൂര്‍ മുഴുവന്‍ നശിപ്പിയ്ക്കാനുള്ള കഴിവുണ്ടാകാമെന്നാണ് പടക്കുറുപ്പ് പറഞ്ഞത്.? മന്ത്രി സ്വന്തം ശ്രദ്ധക്കുറവിനെ ശപിച്ചുകൊണ്ട് ചോദിച്ചു. ?കുറുങ്കൂറില്‍നിന്ന് വരുന്ന നിങ്ങളെ പെരുങ്കൂറിന്റെ നിരീക്ഷകര്‍ സംശയം കൂടാതെ കടത്തിവിടുകയും ചെയ്തു.? പാറാക്കര തുടര്‍ന്നു. ?തോണി ഇറങ്ങുമ്പോള്‍ പെരുങ്കൂറിലെ ഭടന്മാര് ശ്രദ്ധിയ്ക്കാതിരുന്നില്ല. പക്ഷേ എന്നേയും താമരക്കാടിനേയും ചൊമാരിയേയും മറ്റും കണ്ടപ്പോള്‍ അവര്‍ക്ക് സംശയം തോന്നേണ്ട കാര്യമേ ഉണ്ടായിരുന്നില്ല. പെരുങ്കൂര്‍ കോവിലകത്തിനടുത്തെത്തുന്നതിന്റെ മുമ്പെ ഓരോരുത്തരായി സങ്ഘത്തില്‍നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അവസാനം ഞാനും താമരക്കാടും ചൊമാരിയും അനിയനും കേശവനും പടക്കുറുപ്പും ഇല്ലത്തുനിന്നു പോന്ന ചില സ്ത്രീകളും മാത്രം അവശേഷിച്ചു. പടക്കുറുപ്പ് ഒരു ആത്തേമ്മാരുടെ വേഷത്തിലായിരുന്നു. അമ്പലത്തിനടുത്ത് അമ്മത്തമ്പുരാട്ടിയ്ക്ക് ചികിത്സ നടക്കുന്ന സ്ഥലത്ത് ഒന്നു കയറിപോകാം എന്നു പടക്കുറുപ്പു പറഞ്ഞപ്പോള്‍ അവിടെ കയറി. അപ്പോഴാണ് എനിയ്ക്ക് ഒന്നു സമാധാനമായത്. അമ്മത്തമ്പുരാട്ടി പടക്കുറുപ്പിനോട് പെരുങ്കൂറിലെ മന്ത്രിയോട് പെരുമാറുന്നതിനേക്കാള്‍ വിശ്വാസത്തോടെയാണ് പെരുമാറിയത്. കുറച്ചുനേരം പടക്കുറുപ്പും അമ്മത്തമ്പുരാട്ടിയും സ്വകാര്യം പറഞ്ഞു. പിന്നീട് അമ്മത്തമ്പുരാട്ടിയുടെ സേവകന് തന്നെ രാത്രി ഞങ്ങള്‍ക്ക് തങ്ങാനുള്ള സൗകര്യങ്ങള്‍ ചെയ്തുതന്നു.? മന്ത്രി ചോദിച്ചു. ?എപ്പോഴാണ് നിങ്ങള്‍ വീണ്ടും അമ്മത്തമ്പുരാട്ടിയുടെ അടുത്തെത്തിയത്?? ?അര്‍ദ്ധരാത്രിയോടടുത്ത് പടക്കുറുപ്പ് പെട്ടെന്നു വന്ന് ഞങ്ങളെ ഉണര്‍ത്തി. ഇളയവാഴുന്നവര്‍ക്ക് പരിക്കു പറ്റിയെന്നും തെക്കുങ്കൂറിനെ കാരാഗൃഹത്തിന്റെ അധികാരികളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അമ്മത്തമ്പുരാട്ടിയെ ധരിപ്പിയ്ക്കാന്‍ ഏല്‍പ്പിച്ചു. തെക്കുങ്കൂറിനെ വിടാതെ നോക്കാനും ചൊമാരിയുടേയും അനിയന്റേയും സുരക്ഷയുടെ കാര്യം ശ്രദ്ധിയ്ക്കാനും അമ്മത്തമ്പുരാട്ടിയോട് പ്രത്യേകം പറയാനേല്‍പ്പിച്ചുകൊണ്ട് പടക്കുറുപ്പ് മിന്നല്‍ പോലെ മാഞ്ഞുപോയി. ഞങ്ങള്‍ അമ്മത്തമ്പുരാട്ടിയുടെ അടുത്തെത്തിയപ്പോള്‍ പെരുങ്കൂറു വാഴുന്നവര്‍ മഞ്ചത്തില്‍ ശാന്തനായി ഉറങ്ങുകയായിരുന്നു. അതു കണ്ടപ്പോഴാണ് ശരിയ്ക്കും സമാധാനമായത്. ഞങ്ങള്‍ അമ്മത്തമ്പുരാട്ടിയോട് വിവരം ധരിപ്പിച്ചപ്പോഴേയ്ക്കും ആരോ വന്ന് തെക്കുങ്കൂറു വാഴുന്നവരെ തടവിലാക്കിയ കാര്യം വാഴുന്നവരെ അറിയിച്ചു.? വീണ്ടും ആലോചനയില്‍ മുഴുകിയ മന്ത്രിയോട് താമരക്കാട് ചോദിച്ചു. ?എന്തേ തെക്കുങ്കൂറു വാഴുന്നവരുടെ കുതന്ത്രങ്ങള്‍ പെരുങ്കൂറു വാഴുന്നവര്‍ക്ക് മനസ്സിലാവാതെ പോയത്?? മന്ത്രി മറുപടിയൊന്നും പറഞ്ഞില്ല. പാറാക്കര പറഞ്ഞു. ?തെക്കുങ്കൂറ് വാഴുന്നവര്‍ സ്വത്തുകൊടുത്തും ഭീഷണിപ്പെടുത്തിയും രാജ്യരക്ഷയുടെ ചുമതലയുള്ളവരെ സ്വാധീനിച്ചിരിയ്ക്കാം. ഇങ്ങിനെ ഉള്ളവരും അഗ്നിദത്തന്‍ നമ്പൂതിരിയേപ്പോലെ ഉള്ളവരും ഉണ്ടെങ്കില്‍ ഏതു രാജ്യവും നശിയ്ക്കും.? പിന്നെ കുറച്ചു നേരം എല്ലാവരും മൗനത്തിലാണ്ടു. മന്ത്രി ആലോചിച്ചുകൊണ്ടേ ഇരുന്നു. പെരുങ്കൂറു വാഴുന്നവരുടെ സേവകരില്‍ വിശ്വാസഘാതികളുണ്ടെന്ന തോന്നല്‍ ഉണ്ടായിരുന്നു. പക്ഷേ അത് കുറുങ്കൂറിന്റെ ശ്രമങ്കൊണ്ടാണെന്നാണ് കരുതിയിരുന്നത്. തെക്കുങ്കൂറിനെ സംശയിയ്ക്കേണ്ട യാതൊരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ല. പാറാക്കര ആത്മഗതം പോലെ പറഞ്ഞു. ?പെരുങ്കൂറുവാഴുന്നവരുടെ യുദ്ധമോഹങ്ങള്‍ക്ക് വളം വെച്ചുകൊടുത്തത് അഗ്നിദത്തന്‍ നമ്പൂതിരിയാണ്. യുദ്ധം തീര്‍ക്കുന്നതിനും അദ്ദേഹം വരേണ്ടതായിരുന്നു.? മന്ത്രിയും ഇതേ വിധത്തിലായിരുന്നു ചിന്തിച്ചത്. നമ്പൂതിരിമാരാണ് യുദ്ധത്തിന് വഴിവെച്ചത്. ഇനി അത് അനുവദിച്ചുകൂട. കുറുങ്കൂര്‍ കോവിലകത്തേയ്ക്ക് പ്രവഹിയ്ക്കുന്ന ജനക്കൂട്ടത്തില്‍ ലയിച്ച് കോവിലകത്തേയ്ക്ക് കയറുന്നതുവരെ മന്ത്രി ഓരോന്നു ചോദിച്ചുകൊണ്ടേ ഇരുന്നു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: