ആറന്മുളയില് 700 ഏക്കര്‍ സ്ഥലത്ത് 2000 കോടി രൂപ ചെലവില്‍ കെജിഎസ് ഗ്രൂപ്പും അംബാനി ഗ്രൂപ്പും ചേര്‍ന്ന് വിമാനത്താവളം നിര്‍മിക്കാന്‍ എല്ലാ പരിസ്ഥിതി നിയമങ്ങളെയും അട്ടിമറിക്കുന്നു എന്ന് മാത്രമല്ല, വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി പമ്പയാറിനെ നശിപ്പിച്ച്, മത്സ്യസമ്പത്ത് നശിപ്പിച്ച് ഭാവിയില്‍ കടുത്ത കുടിവെള്ളക്ഷാമത്തിന് പോലും വഴിവെക്കുകയും ചെയ്യും. ആറന്മുള പൈതൃകസംരക്ഷണ സമിതി ചെയര്‍മാനായ കുമ്മനം രാജശേഖരന്റെയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ സുഗതകുമാരിയുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടത്തിവരുന്നതിനെ അവഗണിച്ചാണ് തീര്‍ത്തും അനാവശ്യമായ, കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തുനിന്നും നൂറ് കിലോമീറ്റര്‍ ദൂരമില്ലാത്ത ഈ എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാന പരിസ്ഥിതി വകുപ്പ് ആദ്യം വിമാനത്താവളം നിര്‍മിക്കുന്നതിനോടുള്ള എതിര്‍പ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിരുന്നു. തണ്ണീര്‍ത്തട-വയല്‍ നികത്തല്‍ നിയമവിരുദ്ധമാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തന്റെ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ ഈ വിവരം മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും മറച്ചുവച്ചു. ഹൈക്കോടതിയിലെ അഭിഭാഷകരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഇതില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഈ പദ്ധതി ആറന്മുള അമ്പലത്തിന്റെ കൊടിമരത്തെയോ സമീപപ്രദേശങ്ങളിലെ ദേവാലയങ്ങളെയോ ദോഷകരമായി ബാധിക്കുമോ എന്നും പരിശോധിക്കപ്പെട്ടു.
തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. ബോയിംഗ് വിമാനങ്ങള്‍ക്ക് പോലും ഇറങ്ങുവാന്‍ തക്കവിധം സജ്ജീകരിക്കുന്ന വിമാനത്താവളത്തിന്റെ റണ്‍വേ നീളം 3100-45 മീറ്ററാണ്. ആയിരം യാത്രക്കാര്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യമാണ് താവളത്തില്‍ ഒരുക്കുന്നത്. കെജിഎസ് ഗ്രൂപ്പ് ഇതോടൊപ്പം ഇന്റര്‍നാഷണല്‍ സ്കൂള്‍, മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി, എക്കണോമിക് സോണ്‍, പഞ്ചനക്ഷത്ര ഹോട്ടല്‍ മുതലായ സംവിധാനങ്ങളും ആസൂത്രണം ചെയ്യുന്നു. ഇത് കോഴിത്തോട് എന്ന മത്സ്യസമൃദ്ധമായ തോടിന്റെ മരണമണി മുഴക്കുകയും എണ്‍പത് ശതമാനം നെല്‍വയല്‍ നികത്തുന്നതിലൂടെ ബാക്കി നെല്‍വയലുകളെ നശിപ്പിക്കുകയും മലയിടിച്ചാല്‍ കുടിവെള്ളക്ഷാമം നേരിടുകയും ചെയ്യും. ഈ പശ്ചാത്തലത്തിലും സംസ്ഥാന മുഖ്യമന്ത്രി വിമാനത്താവളത്തെ സ്വാഗതം ചെയ്യുകയാണ്. മുഖ്യമന്ത്രി സമ്മര്‍ദ്ദത്തിന് വഴങ്ങുന്നുവെന്ന് ചീഫ്വിപ്പും മുഖ്യമന്ത്രി തീരുമാനം തിരുത്തണമെന്ന് ഹരിത എംഎല്‍എ ടി.എന്‍. പ്രതാപനും ആവശ്യപ്പെട്ടുകഴിഞ്ഞു. ആറന്മുള വിമാനത്താവളം 60 ദശലക്ഷം തീര്ത്ഥാടകര്ക്കുവേണ്ടിയാണ് എന്ന വാദം നിലനില്ക്കാത്തത് അവിടെ ഒരുക്കുന്നത് പഞ്ചനക്ഷത്ര സൗകര്യമായതിനാലാണ്. പത്തനംതിട്ടയിലെ എന്‍ആര്‍ഐക്കാര്‍ക്കുവേണ്ടി മാത്രം ഇങ്ങനെ ഒരു വിമാനത്താവളത്തിന്റെ ആവശ്യമുണ്ടോ?
ഈ നടപടി കേരള ലാന്റ് റിഫോം ആക്ട്, തണ്ണീര്‍ത്തട സംരക്ഷണ നിയമം, വയല്‍സംരക്ഷണ നിയമം എന്നിവ ലംഘിച്ചാണ്, പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ്. കെജിഎസ് ഗ്രൂപ്പും 15 ശതമാനം ഷെയറുള്ള അംബാനി ഗ്രൂപ്പും മാത്രമല്ല, കെജിഎസില്‍ റോബര്‍ട്ട് വധേരക്കും ഷെയര്‍ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ കേരള പരിസ്ഥിതിദ്രോഹകരമായ ഈ വിധേയത്വം. താന്‍ റിനോട്ടിഫിക്കേഷന് മാത്രമേ ഒപ്പിട്ടിട്ടുള്ളൂ എന്നാണ് വ്യവസായമന്ത്രിയുടെ വിശദീകരണം. യുഡിഎഫ് ഉന്നയിക്കുന്ന മറ്റൊരു വാദം ഈ പദ്ധതിക്ക് ആദ്യം ഒത്താശ ചെയ്തത് ഇടതുമുന്നണി സര്‍ക്കാര്‍ ആണെന്നാണ്.
മുന്‍സര്‍ക്കാരിന്റെ തെറ്റുകള്‍ തുടരാനല്ല, തിരുത്താനാണ് ജനങ്ങള്‍ അവരെ മാറ്റി പുതിയ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് എന്ന അടിസ്ഥാന തത്വംപോലും നിരാകരിച്ചാണ് മുഖ്യമന്ത്രിയുടെ ഈ കൂട്ടുകച്ചവടം. വയലും തണ്ണീര്‍ത്തടങ്ങളും നികത്തിയ വിവരം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് മനഃപൂര്‍വം മറച്ചുവെച്ച് സംസ്ഥാന പരിസ്ഥിതിവകുപ്പ് കേന്ദ്രവകുപ്പിനെ തെറ്റിദ്ധരിപ്പിച്ചാണ് ഈ അനുമതി നല്‍കിയിരിക്കുന്നത്. ആറന്മുള ഒരു സാംസ്കാരിക പൈതൃക ഗ്രാമമാണ്. ആറന്മുള കണ്ണാടി ഇന്നും ലോകശ്രദ്ധയാകര്‍ഷിക്കുന്ന കരകൗശലവസ്തുവും കേരളത്തിന്റെ അഭിമാനവുമാണ്. ഈ വസ്തുതകളെല്ലാം നിരാകരിച്ചാണ് ചില പ്രത്യേക താല്പര്യങ്ങള്ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി മുഖ്യമന്ത്രി സംസ്ഥാന താല്പര്യത്തെ ബലികൊടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: