കൊച്ചി: തേവരയില്‍ നിന്ന് ചമ്പക്കരപ്പാലം വരെ നീളുന്ന ജി.സി.ഡി.എ യുടെ സ്വപ്ന പദ്ധതിക്കു പുനരുജ്ജീവനം. ഗതാഗതക്കുരുക്കില്‍ പെട്ടുഴലുന്ന നഗരവാസികള്‍ക്ക് അല്പം ആശ്വാസമാകുന്ന ബണ്ട് റോഡ് അടുത്ത വര്‍ഷം അവസാനത്തോടെ തുറന്നു കൊടുക്കാന്‍ ഉദ്ദേശിച്ച് നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കമായി. ഇതോടെ കാല്‍നൂറ്റാണ്ടായി ഉറങ്ങിക്കിടന്നിരുന്ന ഒരു പദ്ധതി പൂര്‍ത്തീകരണത്തിലേക്കു തിരിയുന്നു.
കൃത്യമായി പറഞ്ഞാല്‍ 25 വര്‍ഷം മുമ്പാണ് ജി.സി.ഡി.എ ഈ പദ്ധതിക്കു തുടക്കമിട്ടത്. അഞ്ചുവര്‍ഷം ചര്‍ച്ചകളും മറ്റുമായി കടന്നു പോയി. കുറച്ചു പണികളും തുടങ്ങി. പിന്നീട് ഒരനക്കവുമില്ലാതായിട്ട് വര്‍ഷം 20 കഴിഞ്ഞു. ജി.സി.ഡി.എ ചെയര്‍മാനായി എന്‍.വേണുഗോപാല്‍ വന്നപ്പോള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടായി. തേവരയിലെ അംബേദ്കര്‍ റോഡിന്റെ സമയത്തിനു മുമ്പേയുളള പൂര്‍ത്തീകരണം കൂടിയായപ്പോള്‍ തേവര-ചമ്പക്കര നാലു കിലോമീറ്റര്‍ റോഡ് നിര്‍മാണവും ഏറ്റെടുക്കാമെന്ന ധൈര്യവുമായി.
തേവരയില്‍ നിന്നാരംഭിച്ച് കടവന്ത്ര ശാസ്ത്രിനഗര്‍, കെ.പി.വളേളാന്‍ റോഡ്, ചെലവന്നൂര്‍ വഴിയാണ് ബണ്ട് റോഡ് ചമ്പക്കരയിലെത്തുന്നത്. 15 മീറ്റര്‍ വീതിയുളള റോഡിന്റെ ഇരുഭാഗത്തും കാനകളും മറ്റു സൗകര്യവുമുണ്ടാകും. ഇതില്‍ ആദ്യഘട്ടമായ ശാസ്ത്രി നഗറിലെ നിര്‍മാണ പ്രവൃത്തികളാണ് ഇന്നലെ ആരംഭിച്ചത്.
കൈമാറുന്ന ഭൂമിക്ക് ജി.സി.ഡി.എ പകരം ഭൂമി നല്കുന്നതിനാല് ഭൂമിയേറ്റെടുക്കലിന്റെ പ്രശ്നങ്ങള്‍ ഇല്ല. ചെലവന്നൂര്‍ ഭാഗത്തു മാത്രം ഏറ്റെടുക്കുന്ന നാലു വീട്ടുകാര്‍ക്ക് പകരം കൊടുക്കുന്ന ഭൂമിയില്‍ വീടു നിര്‍മിച്ചു നല്കാന് ചില ഏജന്‍സികള്‍ മുന്നോട്ടു വന്നിട്ടുളളതായി വേണുഗോപാല്‍ പറഞ്ഞു.
ശാസ്ത്രി നഗറില്‍ നിന്ന് കെ.പി.വളേളാന്‍ റോഡുവരെയുളള ജോലിക്കായി ഒരു കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒന്നരയടി താഴ്ചയില്‍ മണ്ണുമാറ്റി തറയുറപ്പാക്കിയാണ് റോഡ് നിര്‍മാണം. ആദ്യഘട്ട നിര്‍മാണം ടി.കെ.പദ്മനാഭന് മാസ്റ്റര്‍, തോമസ് അഗസ്റ്റിന് എന്നിവര്‍ വിട്ടുനല്‍കിയ ഭൂമിയിലാണ്.
ഇതിനകം രണ്ടുഘട്ടങ്ങളിലായി 91 സെന്റ് ഭൂമി ജി.സി.ഡി.എ ക്ക് കൈമാറി കിട്ടിയിട്ടുണ്ട്. ചെലവന്നൂര്‍ ഭാഗത്തായി 70 സെന്റ് ഭൂമി കൂടിയാണ് ഇനി ലഭിക്കാനുളളത്. ഇവര്‍ക്ക് പകരം നല്‍കാനുള്ള ഭൂമിയും കണ്ടെത്തിയിട്ടുണ്ട്. താമസിയാതെ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കും.
ഉദ്ഘാടന ചടങ്ങുകള്‍ക്കൊന്നും നില്‍ക്കാതെ നേരിട്ട് നിര്‍മാണത്തിലേക്കു കടക്കുകയായിരുന്നു. ജിസിഡിഎ സെക്രട്ടറി ടി.പി.ലാലു, ടൗണ്‍ പ്ലാനര്‍ ഗോപാലകൃഷ്ണന്, ജിസിഡിഎ എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ നിര്‍മാണം നിരീക്ഷിക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: