സംസ്ഥാനസര്‍ക്കാര്‍ അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് 20,000 കോടി രൂപയുടെ വാര്‍ഷികപദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. ഇതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 4700 കോടിയാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 267.34 ശതമാനം വര്‍ധന. പട്ടികജാതിക്ഷേമത്തിനായി 1902 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. വന്‍കിട പശ്ചാത്തല വികസനം, കണ്ണൂര്‍ വിമാനത്താവളം, തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍, സബര്‍ബന്‍ റെയില്‍ മുതലായവയും വികസനവീക്ഷണത്തിലുണ്ട്. എല്ലാ മേഖലക്കും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഫണ്ടാണ് അലോട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി ഈ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും കാതലായ ഒരു പ്രശ്നം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വിഹിതം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്കുന്നതിനേക്കാള് തുലോം പരിമിതമാണ് എന്നതാണത്. വരുമാനച്ചെലവിന്റെ ഈ കേന്ദ്രവല്‍ക്കരണം തിരുത്തപ്പെടേണ്ടതാണ് എന്ന ആവശ്യവും മുഖ്യമന്ത്രി പതിനാലാമത് ധനകാര്യ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. കേരളം ധനവിഹിത വിതരണത്തില്‍ നേരിടുന്ന പക്ഷപാതനയം രഘുറാം രാജന് കമ്മറ്റി റിപ്പോര്‍ട്ട് വന്ന അവസരത്തിലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഉപഭോഗ സംസ്ഥാനമായ കേരളം പിടിച്ചുനില്‍ക്കുന്നത് മറുനാടന്‍ മലയാളികള്‍ ഉറപ്പാക്കുന്ന ‘മണി ഓര്‍ഡര്‍ എക്കോണമി’യിലാണെന്ന് പരക്കെ അറിവുള്ള കാര്യമാണ്. കേരളത്തിന്റെ ചുമതലകള്‍ വര്‍ധിക്കുകയും ആവശ്യങ്ങള്‍ കൂടുകയും ചെയ്യുമ്പോഴും കേന്ദ്രവിഹിതം കുറയുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉല്ബോധിപ്പിക്കുന്നത് കൂടുതല്‍ ധനവികേന്ദ്രീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നാണ്.
ഇപ്പോള്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും ഒരേരീതിയില്‍ പരിഗണിച്ച് ഫണ്ട് അനുവദിക്കുമ്പോള്‍ ഓരോ സംസ്ഥാനങ്ങളുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണെന്ന കാര്യം അവഗണിക്കപ്പെടുന്നു. പ്രാഥമിക പരിഗണന നല്‍കേണ്ടത് ജനസംഖ്യാനുപാതിക ഫണ്ട് വിതരണത്തിനാണ്. വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലും നികുതി വിഭജനത്തിനും പുതിയ മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കണം. ജനസാന്ദ്രത, നഗരവല്‍ക്കരണം, സേവനങ്ങള്‍, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യം മുതലായ മേഖലകളുടെ പ്രാധാന്യം പരിഗണിച്ച് കേരളത്തിന് കൂടുതല്‍ ഫണ്ട് ആവശ്യമാണ്. കേരളത്തിന്റെ മാനുഷിക വികസന സൂചിക മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണ്. കേരളത്തെ ആഗോളവികസന മാതൃകയായി നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍ പ്രഖ്യാപിച്ചത് ഇവിടുത്തെ ജീവതനിലവാരവും ആയുര്‍ദൈര്‍ഘ്യവും സാക്ഷരതയും കുറഞ്ഞ ശിശുമരണ നിരക്കും പരിഗണിച്ചാണ്. ഇത് തുടര്ന്നുകൊണ്ടുപോകണമെങ്കിലും കേരളത്തിന് അധിക ധനസഹായം അത്യന്താപേക്ഷിതമാണ്. ഇന്ന് ഏറ്റവും വലിയ ചര്‍ച്ചാവിഷയം പശ്ചിമഘട്ട സംരക്ഷണവും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്ട്ടുമാണല്ലോ. ഈ പശ്ചാത്തലം കണക്കിലെടുത്ത് കേരളത്തിന് 1200 കോടി രൂപകൂടി പരിസ്ഥിതി സംരക്ഷണത്തിനും ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റിനുമായി അനുവദിക്കണമെന്നും മുഖ്യമന്ത്രി ധനകാര്യ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കേരളം ലക്ഷ്യമിടുന്നത് പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്താനാണ്. ഇതിനായി പഞ്ചായത്തീരാജ് സംവിധാനത്തിന് കൂടുതല്‍ ഗ്രാന്റുകള്‍ വേണം. കേന്ദ്ര നികുതി ഫണ്ടിന്റെ അഞ്ച് ശതമാനം ഇതിനായി മാറ്റിവയ്ക്കേണ്ടതുണ്ട്. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം ഗള്‍ഫില്‍നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരാണ്. ഏകദേശം 30 ലക്ഷത്തോളം പ്രവാസികള്‍ വിദേശത്ത് ജോലിചെയ്യുന്നുണ്ട്. അറബ് രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കപ്പെട്ട സാഹചര്യത്തില്‍ ഇവരില്‍ പലരും നാട്ടിലേക്ക് തിരികെവരുന്ന സാഹചര്യത്തിലാണ് അവരുടെ പുനരധിവാസ പ്രശ്നം ഉയരുന്നതും പരിഹാരം തേടുന്നതും. ഇതെല്ലാം കണക്കിലെടുത്ത് കേരളത്തിന്റെ കേന്ദ്രവിഹിതം വര്‍ധിപ്പിക്കേണ്ടതാണ്. കേന്ദ്രവും കേരളവും കോണ്‍ഗ്രസ് ഭരിക്കേണ്ടത് കൂടുതല്‍ കേന്ദ്രവിഹിതം ലഭിക്കുന്നതിന് ആവശ്യമാണെന്ന് തെരഞ്ഞെടുപ്പുകാലത്ത് പറയാറുള്ള കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന് വിസ്മരിക്കാന്‍ പാടില്ല. ഇതേ ഉമ്മന്‍ചാണ്ടി തന്നെയാണ് ഇപ്പോള്‍ കേന്ദ്രത്തിലെ സര്‍ക്കാര്‍ കേരളത്തിന് അര്‍ഹിക്കുന്ന ധനസഹായം നല്‍കുന്നില്ലെന്ന് പരാതിപ്പെടുന്നതും. വികസനത്തിലും വിഭവങ്ങള്‍ പങ്കുവെക്കുന്നതിലും രാഷ്ട്രീയം മാത്രമല്ല മതവും കലര്‍ത്തുന്ന ഒരു സര്‍ക്കാരാണ് ഒന്‍പത് വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത്. ഈ സര്‍ക്കാരിനെ പിന്തുണക്കുന്ന മുഖ്യമന്ത്രിതന്നെയാണ് കേന്ദ്രം അവഗണിക്കുന്നു എന്ന പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള അടവുനയം മാത്രമായേ കാണാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: