മരട്: നിയമലംഘനം നടത്തി തീരത്ത് അടക്കിവാഴുന്ന ടിപ്പര്‍ മരണവണ്ടികള്ക്ക് കടിഞ്ഞാണിടുന്ന കാര്യത്തില്‍ അധികൃതര്‍ക്ക് നിസ്സംഗത. നെട്ടൂരില്‍ താമസിച്ചുവരികയായിരുന്ന പള്ളുരുത്തി സ്വദേശി സുള്‍ഫിക്കര്‍ (46) ആണ് മരണപ്പാച്ചിലിന്റെ ഒടുവിലത്തെ ഇരയായത്. കൃത്യമായ രേഖകളോ വേഗപ്പൂട്ടോ ഇല്ലാതെ ഗാഗതനിയമം ലംഘിച്ച് പായുന്ന ടിപ്പറുകള്‍ പേട്ട, മരട്, കുണ്ടന്നൂര്‍, നെട്ടൂര്‍ പ്രദേശങ്ങളിലെ നിരത്തില്‍ ചോര വീഴ്ത്തുന്നത് പതിവ് സംഭവമാക്കിയത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ പ്രദേശം ഉണര്‍ന്നത് ടിപ്പര്‍ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത കേട്ടാണ്. രാവിലെ 7ന് കുണ്ടന്നൂര്‍ ജംഗ്ഷനിലായിരുന്നു ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി ബൈക്ക് യാത്രികന് ജീവന് നഷ്ടമായത്. ദുരന്തം വിതച്ചശേഷം വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നതാണ് ടിപ്പര്‍ ഡ്രൈവര്‍മാര്‍മാരുടെ പതിവ് ശൈലി. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. ബൈക്ക് യാത്രികന് ലോറികയറി മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ തിരക്കേറിയ റോഡിന്റെ മധ്യഭാഗത്ത് വാഹനം നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഒരാഴ്ച മുമ്പ് മരടില്‍ മാധ്യമസ്ഥാപനത്തിലെ റിപ്പോര്‍ട്ടറായ സി.ദൃശ്യയുടെ സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ചിരുന്നു. റോഡില്‍ തെറിച്ചുവീണ ഇവര്‍ക്ക് പരിക്കേറ്റിരുന്നു. നിര്‍ത്താതെ ഓടിച്ചുപോയ ടിപ്പര്‍ ഇന്നുവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും കഴിഞ്ഞിട്ടില്ല. പരാതി ലഭിച്ചിട്ടും കൃത്യമായ യതൊരു പരിശോധനയ്ക്കും മറ്റു നടപടികള്‍ക്കും ആരും രംഗത്തുവന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്.
അമിതവേഗത്തില്‍ സിഗ്നല്‍ വകവെക്കാതെ പാഞ്ഞ ടിപ്പര്‍ലോറി കഴിഞ്ഞദിവസം ബൈപ്പാസിലെ നെട്ടൂരില്‍ മറിഞ്ഞിരുന്നു. അപകടം സംഭവിച്ചത് ഞായറാഴ്ചയായതിനാല്‍ മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: