കൊച്ചി: സപ്ലൈകോയുടെ വിതരണക്കാരില്‍ ചിലര്‍ ഇ-ടെണ്ടര്‍ ബഹിഷ്കരിച്ചതിനെത്തുടര്‍ന്ന് ഏതാനും കേന്ദ്രങ്ങള്‍ നടത്തുന്ന നുണ പ്രചാരണം നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വേണ്ടിയാണെന്ന് സപ്ലൈകോ അറിയിച്ചു.
സപ്ലൈകോ പിന്തുടരുന്ന ശാസ്ത്രീയമായ വിപണി ഇടപെടല്‍ സമ്പ്രദായം ഓണക്കാലത്തും ഇപ്പോഴത്തെ ക്രിസ്മസ് വിപണിയിലും വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് സപ്ലൈകോ ലഭ്യമാക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. തങ്ങളുടെ വാണിജ്യതാല്പ്പ ഋയങ്ങളെ സപ്ലൈകോയുടെ ഇടപെടല്‍ ദോഷകരമായി ബാധിക്കുമെന്ന് ബോധ്യപ്പെട്ട ഇവരാണ് ടെണ്ടറിനെച്ചൊല്ലി നുണപ്രചാരണം നടത്തുന്നതെന്ന് സപ്ലൈകോ അറിയിച്ചു.
ഡിസംബര്‍ 10ന് നടന്ന ഇടെണ്ടര്‍ ബഹിഷ്കരിച്ച വിതരണക്കാര്‍ക്ക്, കരിമ്പട്ടികയില്‍പ്പെടുത്താതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. സപ്ലൈകോ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനകം തന്നെ വിശദീകരണമാവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് അയച്ചു കഴിഞ്ഞു. ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് സംഭരണം നടത്തുന്നതിന് ഉല്പാദന കേന്ദ്രങ്ങളില്‍ നിന്നുളള കൂടുതല്‍ വിതരണക്കാരെ ടെണ്ടറില്‍ പങ്കെടുപ്പിക്കുന്നതിനുളള സപ്ലൈകോയുടെ ശ്രമം ഫലം കണ്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണ് 17 ന് നടന്ന ഇ-ടെണ്ടറില്‍ 109 വിതരണക്കാര്‍ പങ്കെടുത്തത്.
ഇ-ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ വിതരണക്കാരുമായാണ് വീണ്ടും വിലപേശുന്നത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന് അംഗീകരിച്ച നടപടി ക്രമമാണിത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനുവേണ്ടിയാണ് ഈ വിലപേശല്‍. സപ്ലൈകോ പര്‍ച്ചേയ്സ് നടപടിക്രമങ്ങള്‍ സി.എ.ജി.യുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്. കര്‍ണ്ണാടക സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കിയോണിക്സാണ് ഇതിനുളള സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തത്. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് രാജ്യത്ത് എവിടെ നിന്നും ഇ-ടെണ്ടറില്‍ പങ്കെടുക്കാന്‍ കഴിയും. ഒരു തലത്തിലും ഈ പ്രക്രിയയില്‍ മാനുഷിക ഇടപെടല്‍ നടക്കുകയില്ല. സുതാര്യമായ ഈ പ്രക്രിയയുടെ ഏതു ഘട്ടത്തിലെ വിശദാംശങ്ങളും ആര്‍ക്കും ലഭ്യമാണ്.
ഇപ്പോള്‍ പുരോഗമിക്കുന്ന ക്രിസ്തുമസ് വിപണിയിലേയ്ക്കുളള സാധനങ്ങളെല്ലാം നേരത്തെ തന്നെ സംഭരിച്ചിട്ടുളളതാണ്. അധിക സംഭരണത്തിനുവേണ്ടിയാണ് ഡിസംബര്‍ 17 ന് ടെണ്ടര്‍ വിളിച്ചത്. ഇതില്‍ നല്ല പങ്കാളിത്തമുണ്ടായത് സപ്ലൈകോ സ്വീകരിച്ച തുടര്‍ നടപടികളുടെ ഫലമായാണ്. ടെണ്ടര്‍ ബഹിഷ്കരിച്ച വിതരണക്കാര്‍ക്കെതിരെ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സപ്ലൈകോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: