രാജഭരണത്തിന്റെയും ജനായത്ത ഭരണത്തിന്റെയും ഗുണദോഷങ്ങള്‍ നേരിട്ടനുഭവിച്ച തിരുവിതാംകൂറിന്റെ കര്‍മശ്രേഷ്ഠനായ മഹാപ്രതിഭയായിരുന്നു ഇന്നലെ നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. പത്തൊമ്പതുവയസ് സുള്ളപ്പോഴാണ് ശ്രീചിത്തിരതിരുനാള്‍ തിരുവിതാംകൂറിന്റെ മഹാരാജാവായി കിരീടവും ചെങ്കോലുമേന്തിയത്. 1931 നവംബര്‍ ആറിന് ദര്‍ബാര്‍ ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിന് സാക്ഷിയായിരുന്നു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. അന്ന് ഇളയരാജാ പദവി ലഭിച്ച ഉത്രാടം തിരുനാളായിരുന്നു അടുത്ത കിരീടാവകാശി. 1991ല്‍ ശ്രീചിത്തിരതിരുനാള്‍ നാടുനീങ്ങിയപ്പോള്‍ ശ്രീപദ്മനാഭദാസനെന്ന നിലയില്‍ ക്ഷേത്രഭരണവും മഹാരാജാവെന്ന പദവിയും ലഭിച്ചെങ്കിലും കിരീടവും ചെങ്കോലും മാത്രം ഉണ്ടായില്ല. മഹാരാജാവെന്ന പദവിയല്ലാതെ രാജ്യഭരണവും അധികാരവും തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടെ ഇല്ലാതാവുകയായിരുന്നല്ലോ. തിരുവിതാംകൂറിന്റെ ഒടുവിലത്തെ മഹാരാജാവായ ജ്യേഷ്ഠന് ശ്രീചിത്തിരതിരുനാളിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്ന്നുകൊണ്ടു തന്നെ ജീവിതാവസാനം വരെ ആചാരമര്യാദകള്‍ക്ക് കോട്ടം തട്ടാതെ പരിപാലിക്കാന്‍ കഴിഞ്ഞു എന്ന പൂര്‍ണ സംതൃപ്തിയോടെ തന്നെയാകണം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നാടുനീങ്ങിയത്.
സവിശേഷമായ വ്യക്തിത്വമായിരുന്നു ഉത്രാടം തിരുനാളിന്റെത്. വിനയവും സ്നേഹവുമാണദ്ദേഹത്തിന്റെ മുഖമുദ്ര. തിരുവിതാംകൂറിന്റെ സത്യവും ധര്‍മവും കോട്ടം തട്ടാതെ എന്നെന്നും നിലനില്ക്കണമെന്ന് ഉത്രാടം തിരുനാള്‍ ആഗ്രഹിച്ചു. അതിനായി പ്രവര്‍ത്തിച്ചു. അധികാരവും സമ്പത്തുമുണ്ടെങ്കില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യം മേല്‍ക്കൈ നേടുന്നതാണ് വര്‍ത്തമാനകാല സാഹചര്യം. എന്നാല്‍ ശ്രീപദ്മനാഭ ദാസന്മാരായ മഹാരാജാക്കന്മാരുടെ എളിമയും ലാളിത്യവും ഉത്രാടം തിരുനാളും മുറുകെ പിടിച്ചു. സങ്കടം പറയുന്നവരെയും സഹായം പ്രതീക്ഷിച്ചെത്തുന്നവരെയും നിരാശപ്പെടുത്തിയിരുന്നില്ല. ആധ്യാത്മിക, കലാ-സാഹിത്യ, സാംസ്കാരിക പരിപാടികളിലെല്ലാം സഹകരിച്ചിരുന്ന ഉത്രാടം തിരുനാള്‍ ആതുരസേവനത്തിലും അതീവതത്പരനായിരുന്നു. തലസ്ഥാനത്തെ പ്രശസ്തമായ ഉത്രാടം തിരുനാള്‍ ആശുപത്രി പട്ടം കൊട്ടാരത്തില്‍ ആരംഭിച്ചതുതന്നെ ഉത്രാടം തിരുനാളിന്റെ ഉത്സാഹത്തോടെയായിരുന്നു.
മതപരമായ കാര്യങ്ങളിലും ഉത്രാടം തിരുനാള്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഹൈന്ദവ ഐക്യം അനിവാര്യമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും അതിനുവേണ്ടി പ്രയത്നിക്കുന്നവര്‍ക്ക് പ്രോത്സാഹനവും സഹായവും നല്‍കാനും ഉത്രാടം തിരുനാള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. സംസ്കൃതത്തില്‍ നല്ല പാണ്ഡിത്യമുണ്ടായിരുന്ന ഉത്രാടം തിരുനാള്‍ സരസമായി സംസാരിക്കാനും വലുപ്പചെറുപ്പമില്ലാതെ പെരുമാറാനും സന്നദ്ധനായി. സ്വാതി തിരുനാളിന്റെ അഞ്ഞൂറിലധികം കീര്‍ത്തനങ്ങളില്‍ മിക്കവാറും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്താനും അദ്ദേഹം തയ്യാറായി. കര്‍ണാടക സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശാസ്ത്രീയവശത്തെക്കുറിച്ചും നന്നായി മനസ്സിലാക്കിയ ഉത്രാടം തിരുനാള്‍ ഇവയുടെ രാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ശ്രദ്ധേയമായിരുന്നു. ആചാരമര്യാദകള്‍ക്കപ്പുറം അതിഥിസത്കാരത്തിലും ഒട്ടും കുറവു വരുത്തിയിരുന്നില്ല. രണ്ടുമാസം മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി കൊട്ടാരത്തിലെത്തിയപ്പോള്‍ ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് ഉത്രാടം തിരുനാള്‍ സ്വീകരിച്ചത്. ഗുജറാത്തിന്റെ ഭരണമികവിനെക്കുറിച്ച് മതിപ്പോടെ സംസാരിച്ച ഉത്രാടം തിരുനാള്‍ ആ മികവ് രാജ്യത്താകെ വ്യാപിച്ചിരുന്നെങ്കില്‍ എന്നാശിച്ചു. ചാള്‍സ് രാജകുമാരനെ കൊച്ചിയിലെത്തി കണ്ട് ആദരവ് പ്രകടിപ്പിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തത് അടുത്തിടെയാണ്. സദ്ഗുണ സമ്പന്നനും തികഞ്ഞ മതഭക്തനും ശ്രീപദ്മനാഭ ദാസനുമായ ഉത്രാടം തിരുനാളിന്റെ വിയോഗം രാജ്യത്തിനാകെ കനത്ത നഷ്ടം തന്നെയാണ്. പ്രജാ സ്നേഹിയായ തിരുവിതാംകൂറിന്റെ ഏറ്റവും ഒടുവിലത്തെ ഇളയരാജാവിനായി സ്വര്‍ഗവാതില്‍ തുറക്കപ്പെടുമെന്നതില്‍ സംശയമില്ല. അതിനായി സര്‍വശക്തനോട് പ്രാര്‍ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: