കോണ്‍ഗ്രസിന് ഇനി വിശ്രമിക്കാം. നാലുനിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം നല്കുന്ന സന്ദേശമതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പടുവൃദ്ധയാണ് കോണ്‍ഗ്രസ് എന്നതല്ല അവരുടെ അയോഗ്യത. ഇത്രയും ജീര്‍ണിച്ച ഒരു പ്രസ്ഥാനം ലോകത്തില്ലെന്ന് ജനം തിരിച്ചറിയും വിധമായിരുന്നു അവരുടെ പ്രവര്‍ത്തനവും പെരുമാറ്റവും. ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത, അഴിമതി നടത്തുന്നതില്‍ മികവു തെളിയിച്ച കോണ്‍ഗ്രസിനെ മടുത്തു.
ജനങ്ങളാകെ വെറുത്തു. ആ വെറുപ്പ് വോട്ടു ചെയ്ത് ജനങ്ങള്‍ പ്രകടിപ്പിച്ചു. അല്ലായിരുന്നെങ്കില്‍ ഇത്രയും ദയനീയ തോല്‍വി കോണ്‍ഗ്രസിനെ കാത്തിരിക്കില്ലായിരുന്നു. ദല്‍ഹിയും രാജസ്ഥാനും ഭരണം നിലനിര്‍ത്തുമെന്ന് മാത്രമല്ല ബിജെപി ഭരിച്ചുകൊണ്ടിരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും മുന്നേറ്റം നടത്തി ഭരണം പിടിച്ചെടുക്കുമെന്നും വീമ്പടിച്ചിരുന്നു. അതുകേട്ട് കോണ്‍ഗ്രസുകാര്‍ ഏറെ ആശ്വസിച്ചു. പലതും ആശിച്ചു. കേന്ദ്രത്തില്‍ ഭരണത്തില്‍ വീണ്ടുമെത്താന്‍ വഴി തുറക്കുമെന്നുവരെ കണക്കുകൂട്ടി. എല്ലാ സ്വപ്നങ്ങളും അസ്തമിക്കും വിധം ദയനീയമായി ജനവിധി. ചരിത്രത്തിലില്ലാത്ത തോല്‍വിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചത്. അതില്‍ ഏറെ പ്രധാനപ്പെട്ടതു തന്നെയാണ് രാജസ്ഥാനിലെ തോല്‍വി. നാലില്‍ മൂന്നിലേറെ സ്ഥാനങ്ങള്‍ ബിജെപി പിടിച്ചെടുത്തു. രാജസ്ഥാനില്‍ മുമ്പ് വസുന്ധര രാജെ സിന്ധ്യ 111 സീറ്റു നേടി കേവല ഭൂരിപക്ഷം നേടിയതാണ് ഇതിനു മുമ്പത്തെ ചരിത്രം. ദല്ഹിയിലാകട്ടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇന്നുവരെ ഇല്ലാത്ത ദയനീയ തോല്‍വിയാണ് കോണ്‍ഗ്രസ് അനുഭവിച്ചത്. പതിനഞ്ചുവര്‍ഷം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ഷീലാ ദീക്ഷിത് ഏറെ അഹങ്കരിച്ചതാണ്. എന്നെ തോല്‍പ്പിക്കാന്‍ ആരുണ്ട് എന്നു ചോദിക്കാന്‍ പോലും അവര്‍ മടിച്ചില്ല. മാധ്യമങ്ങള്‍ക്ക് എങ്ങനെ എന്നെ വിമര്‍ശിക്കാന്‍ കഴിയുന്നു എന്നുവരെ ചോദിച്ചതാണ്. ആ ഷീലാ ദീക്ഷിതിന് ജയിച്ചു കയറാന്‍ പോലും കഴിഞ്ഞില്ല. ഷീല തോറ്റ ദല്‍ഹിയില്‍ ബിജെപി ഒന്നാം കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനാകാത്തതെന്തുകൊണ്ടെന്ന് സംഘടന പരിശോധിക്കേണ്ടതാണ്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച സ്ഥലത്തെല്ലാം ബിജെപി അദ്ഭുതം സൃഷ്ടിച്ചു എന്ന വസ്തുതയും കണ്ടറിയണം.
ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്. ഈ സത്യം രാഷ്ട്രീയ കക്ഷികളെല്ലാം ഓര്‍ക്കേണ്ടതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പ്രത്യേകിച്ച് കേന്ദ്രനേതൃത്വം ജനങ്ങളോടു യുദ്ധപ്രഖ്യാപനമാണ് നടത്തിക്കൊണ്ടിരുന്നത്. ‘ഞങ്ങളല്ലാതെ മറ്റാര് രാജ്യം ഭരിക്കാന്‍’ എന്ന അഹന്തയാണ് അവരെ നയിച്ചുകൊണ്ടിരുന്നത്. ചോദിക്കാനും പറയാനും ആളില്ലെന്ന ധാരണയില്‍ പോയ ഭരണം ‘കരിമ്പിന് തോട്ടത്തില്‍ ആന കയറിയ പോലെ’ എല്ലാ നശിപ്പിച്ചു. കൊള്ളാവുന്നത്രയും വാരിവലിച്ച് വയറ്റിലാക്കി. അതാണല്ലോ നാള്‍ക്കുനാള്‍ പുറത്തുവന്നുകൊണ്ടിരുന്ന അഴിമതി വാര്‍ത്തകള്‍. ലക്ഷക്കണക്കിന് കോടിരൂപയുടെ അഴിമതി നടത്തുന്നതില്‍ മനസ്സാക്ഷിക്കുത്തുണ്ടായില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ്, ടു ജി സ്പെക്ട്രം, ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം, പ്രതിരോധവകുപ്പ് നടത്തിയ ഹെലികോപ്ടര്‍ ഇടപാട്, സൈന്യത്തിനുള്ള ട്രെക്ട്രാ ട്രക്കുകള്‍ വാങ്ങിയതിലെ ക്രമക്കേട്, ഏറ്റവും അവസാനം കല്‍ക്കരി കുംഭകോണം. എല്ലാ അഴിമതിയിലും കേന്ദ്രമന്ത്രിമാര്‍ക്ക് വ്യക്തമായ പങ്കുണ്ടായി എന്നതാണ് ഏറെ ഭയാനകം. ഒന്നിനു പുറകെ മറ്റൊന്ന് എന്ന വിധം കേന്ദ്രമന്ത്രിമാര്‍ സ്ഥാനം രാജിവച്ച് ഓടേണ്ടി വന്നു. ചിലര്‍ ജയിലിനകത്തായി. മന്ത്രിമാര്‍ മാത്രമല്ല പ്രധാനമന്ത്രി തന്നെ ആരോപണവിധേയനാകുന്ന സ്ഥിതി വിശേഷമാണ് കാണാനായത്.
കല്‍ക്കരി വകുപ്പ് പ്രധാനമന്ത്രി നേരിട്ട് കൈകാര്യം ചെയ്തപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതെന്ന് പരിശോധനകളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത് തൊലിക്കട്ടി കൊണ്ടല്ലാതെ മേറ്റ്ന്തുകൊണ്ടാണ്. ജനങ്ങള്‍ മാത്രമല്ല ഇതൊക്കെ നിരീക്ഷിച്ചത്. പരമോന്നത നീതി പീഠവും ഓരോ സംഭവങ്ങളും രാഷ്ട്രീയരംഗത്തെ മലീമസമായ അന്തരീക്ഷത്തെയും വീക്ഷിച്ചു. അതുകൊണ്ടു തന്നെ നിര്‍ണായകമായ വിധികളും നിര്‍ദേശങ്ങളും പുറപ്പെടുവിക്കുകയുണ്ടായി. കളങ്കിത വ്യക്തികളെയും കുറ്റവാളികളെയും തിരഞ്ഞെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്താനും അയോഗ്യത കല്‍പ്പിക്കാനും വിധി നല്കിയതാണല്ലോ ലാലു പ്രസാദ് യാദവടക്കമുള്ളവരെ കല്ത്തുറങ്കിലിടാനും മുന്‍ എംപിമാരാക്കി മാറ്റാനും കഴിഞ്ഞത്. സുപ്രീംകോടതി വിധിയെ മറികടക്കാന്‍ നിയമനിര്മാണത്തിനിറങ്ങി കോണ്‍ഗ്രസ് പരിഹാസ്യരായി. ഇതില്‍ നിന്നും തലയൂരാന്‍ കോണ്‍ഗ്രസിന്റെ ‘യുവരാജാവ്’ മറ്റാരോ നടത്തിയ പത്രസമ്മേളനത്തില്‍ കയറി വന്ന് ‘ആ ബില്‍ കീറിയെറിയണം’ എന്നാക്രോശിച്ച് വീണ്ടും ഇളിഭ്യനായി. ഇതെല്ലാം നേരിട്ടു കണ്ട ജനങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് പോയത്. ബിജെപിക്കനുകൂലമായി ശക്തമായ നിലപാടെടുത്തു. കഴിവും കരുത്തും ഇച്ഛാശക്തിയുമുള്ള നരേന്ദ്രമോദിയുടെ കൈയ്യില്‍ രാജ്യം ഭദ്രമാകും എന്ന വിലയിരുത്തലാണ് ഇപ്പോഴത്തെ വോട്ടിംഗ് നില പ്രകടമാക്കുന്നത്. മാസങ്ങള്‍ മാത്രം കഴിഞ്ഞെത്തുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ദിശ നിശ്ചയിച്ച ജനവിധിയാണിതെന്ന് അതുകൊണ്ടു തന്നെ നിസ്സംശയം പറയാനാകും. വകതിരിവോടെ തന്നെയാണ് ജനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. വിവേകത്തോടെ വോട്ടവകാശം വിനിയോഗിച്ചവര്‍ക്ക് ‘നമോ’വാകം പറയാതിരിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: