ക്രിമിനലുകള്‍ക്ക് സ്വൈരവിഹാരം നടത്താനുള്ള സുരക്ഷിത കേന്ദ്രമായി ഇവിടുത്തെ ജയിലുകള്‍ മാറിയിരിക്കുന്നു. അവിടെ നടക്കുന്ന പല കാര്യങ്ങളും ഞെട്ടിക്കുന്നതാണ്. ഓരോരുത്തരും ചെയ്ത തെറ്റിനുള്ള ശിക്ഷയെന്ന നിലയിലാണ് ജയില്‍വാസവും തദനുബന്ധ നടപടി ക്രമങ്ങളും. മനുഷ്യത്വം മറന്നുപോയവര്‍ക്ക് ആയത് കരഗതമാകാനുള്ള വിവിധ സംവിധാനങ്ങള്‍ ജയിലില്‍ ഉണ്ടാവണമെന്നാണ് വിവക്ഷ. അറിയാതെ തെറ്റു ചെയ്തവരും അറിഞ്ഞുകൊണ്ട് ചെയ്തവരും തമ്മില്‍ വളരെയേറെ വ്യത്യാസമുണ്ട്. ഒന്ന് നിസ്സഹായതമൂലമോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലമോ സംഭവിക്കുന്നതാണ്. എന്നാല്‍ മറ്റത് ആസൂത്രണം ചെയ്ത്, അതിനനുസരിച്ച് അന്തരീക്ഷം പരുവപ്പെടുത്തി നടപ്പാക്കുന്നതാണ്. ഇരുതരത്തിലുള്ളവരെയും സംസ്കരിക്കാന്‍ ബഹുമുഖമായ പ്രവൃത്തികള്‍ അനിവാര്യമാണ്.
എന്നാല്‍ ജയിലിനെക്കുറിച്ചുള്ള എല്ലാ സങ്കല്‍പ്പങ്ങളും അട്ടിമറിക്കുന്നതരത്തിലുള്ള പ്രവണതകളാണുള്ളത്. ഒഞ്ചിയത്തെ മണ്ണിലേക്ക് ഒരു മനുഷ്യനെ വെട്ടിവീഴ്ത്തി അങ്കക്കലി തീര്‍ത്തവര്‍ അതിനെക്കാള്‍ ക്രുദ്ധരായിത്തീരുന്ന ഒരവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകള്‍ ഒരു ജനാധിപത്യസമൂഹത്തെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നതാണ്. ടി.പി. ചന്ദ്രശേഖരനെ ക്രൂരതയുടെ അങ്ങേയറ്റത്തെ പ്രവൃത്തികൊണ്ട് നിശ്ശബ്ദരാക്കിയവര്ക്ക് മനുഷ്യത്വം ഇല്ലെങ്കിലും പൊതുജനങ്ങളുടെ ഇടയില്‍ കുറച്ചെങ്കിലും സംയമനത്തോടെയുള്ള ജീവിതം ഉണ്ടാവണമെന്ന ചിന്തപോലുമില്ല. ഒട്ടുവളരെ പേരുടെ സ്നേഹഭാജനമായ ഒരു മനുഷ്യനെ നിശ്ശബ്ദനാക്കിയതിന്റെ കുറ്റബോധം ഇല്ലെന്നതോ പോകട്ടെ, ഇനിയും കൂടുതല്‍ ക്രൂരമായ നരഹത്യകള്‍ തങ്ങള്‍ നടത്തുമെന്ന ധാര്‍ഷ്ട്യവും കാണിക്കുന്നു. ആധുനിക സംവിധാനങ്ങള്‍ വഴി അവര്‍ അവരുടെ രക്ഷകരുമായും കൂട്ടുകാരുമായും സംവദിക്കുന്നു. ഏറ്റവും മുന്തിയ മൊബെയില്‍ ഫോണുകള്‍ വഴി ആശയവിനിമയം നടത്തുന്നു. എന്തിനും ചങ്കൂറ്റമുള്ളവരാണ് തങ്ങളെന്ന വസ്തുത ഒളിവും മറയും കൂടാതെ സമൂഹത്തിനു നല്കുന്നു. ആ കേസിലെ ഒരുവിധപ്പെട്ട സാക്ഷികളെ തങ്ങളുടെ അധീനത്തിലാക്കി കേസിന്റെ ഗതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഇനിയും അവര്‍ക്ക് അരുനില്‍ക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവരെയും ശരിപ്പെടുത്തും എന്ന സൂചനയാണ് പുതിയ സംഭവവികാസങ്ങള്‍ വഴി നല്‍കുന്നത്.
ജയിലിനെ സംബന്ധിക്കുന്ന എല്ലാവിധ ധാരണകളും മാറ്റിമറിക്കുന്നതാണ് കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ടി.പി. കേസിലെ പ്രതികളുടെ സ്വഭാവരീതികളും പ്രവര്‍ത്തനങ്ങളും. അവരെ പേടിച്ച് പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാണ് ജയില്‍ ജീവനക്കാര്‍. ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ ഒത്താശക്കാര്‍ ഭരണത്തിലെത്തുമെന്നും തങ്ങള്‍ക്കെതിരെ നടപടിയെടുത്ത സകലര്‍ക്കും അന്ന് പണി കിട്ടുമെന്നും പ്രതികള്‍ ഭീഷണി മുഴക്കുന്നു. അതിനെതിരെ ചെറുവിരലനക്കാന്‍ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാവുന്നില്ല. ഉന്നതന്മാരായ പലരും ഉദ്യോഗസ്ഥര്‍ക്ക് അതിനനുസരിച്ചുള്ള നിര്‍ദ്ദേശമാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ആരെയും കൂസാതെ ഒഴിവുകാല ആഹ്ലാദമായി മാറിയിരിക്കുകയാണ് ടി.പി. കേസിലെ പ്രതികളുടെ ജയില്‍ ജീവിതം. മറ്റ് പ്രതികള്‍ക്കും ഇവര്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിനാല്‍ സഹകരണം ഏറെയാണ്. സുഖവാസ കേന്ദ്രത്തിലെ കൂട്ടുചേരലാണ് ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ നടക്കുന്നത്.
ഇങ്ങനെ സംഭവിക്കാന്‍ എന്താണ് കാരണം എന്നതിനെക്കുറിച്ച് കൂടുതല്‍ വിശകലനത്തിന്റെ ആവശ്യമില്ല. ഇന്നത്തെ ഭരണകൂടവും പ്രതിപക്ഷത്തെ വല്ല്യേട്ടന് പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റുമായി അനാശാസ്യമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. കൊലപാതകമായാലും കൊടുംചതി ആയാലും മാര്ക്സിസ്റ്റ്പാര്ട്ടിക്ക് ഒരു പ്രശ്നവും കൂടാതെ പോകാന്‍ അതുകൊണ്ട് കഴിയുന്നു. അഴിമതിയെക്കുറിച്ചായാലും തൊണ്ടപൊട്ടുമാറ് ഭരണക്കാര്‍ ആര്‍ത്തുവിളിക്കുന്നുണ്ടെങ്കിലും അണിയറയില്‍ ഇരുകൂട്ടരും ഒത്തുകൂടി ആര്‍പ്പുവിളിക്കുകയാണ്. നീതിനിഷേധിക്കപ്പെടുന്ന, നിസ്സഹായരായ ജനലക്ഷങ്ങള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്താന്‍ കാരണം അതാണ്. വാസ്തവത്തില്‍ പലരും ആരോപിക്കുന്നതുപോലെ ആഭ്യന്തര വകുപ്പുമന്ത്രി മാത്രമല്ല ഇതിനുത്തരവാദി. മൊത്തം സംവിധാനവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കാല്‍ക്കല്‍വെച്ച് പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ് ഭരണകൂടം. അതുകൊണ്ടാണ് പാര്‍ട്ടി ഗുണ്ടകള്‍ക്കും അവരുടെ പിണിയാളുകള്‍ക്കും ഇങ്ങനെ ഭരണകൂടത്തെ അമ്മാനമാടാന്‍ കഴിയുന്നത്. പരസ്പരധാരണയോടെയുള്ള ഒരു ഓട്ടമത്സരമാണ് നടക്കുന്നത്. കാണികള്‍ക്ക് പക്ഷേ, അതു മനസ്സിലാവുന്നില്ല എന്നു മാത്രം. പാര്‍ട്ടി പ്ലീനം കഴിഞ്ഞതോടെ വര്‍ധിത വീര്യത്തോടെ രാക്ഷസീയമനസ്കര് ആയുധങ്ങളുമായി പതിവു പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. അവരുടെ വഴിയില്‍ തടസ്സം നില്ക്കുന്നവരെന്ന് അവര്‍ കരുതുന്ന സംഘപരിവാര്‍ പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിക്കഴിഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് പയ്യന്നൂരിലെ ഉശിരനായ വിനോദ്കുമാര്‍ എന്ന ചെറുപ്പക്കാരനെ അരിഞ്ഞുവീഴ്ത്തിയത്. ആരെക്കൊന്നാലും തങ്ങള്‍ക്ക് താങ്ങുണ്ട് എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കങ്കാണിപ്പണി നിര്‍ബാധം തുടരും. ഭരണകൂടവും തദനുബന്ധ സംവിധാനങ്ങളും അവരുടെ വരുതിയിലായതിനാല്‍ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ വരും. അത് പക്ഷേ, ഗുരുതരമായ സ്ഥിതിഗതികളിലേക്കാവും ജനങ്ങളെ കൊണ്ടുചെന്നെത്തിക്കുക. അതിന് അവസരം കൊടുക്കാതിരിക്കാന്‍ ഭരണകൂടം ആത്മാര്‍ത്ഥമായി പരിശ്രമിക്കേണ്ടിവരും. ഗുണ്ടകളുമായി തോളുരുമ്മി കരാറില്‍ ഒപ്പിട്ട് അവര്‍ക്കു വിടുവേല ചെയ്യുന്ന പണി നിര്‍ത്തണം. പ്രിയപ്പെട്ടവരുടെ കൊലപാതകത്തില്‍ മനംനീറിക്കഴിയുന്നവരെ അല്‍പ്പമെങ്കിലും ആശ്വസപ്പിക്കാനുള്ള നീതിനിഷ്ഠമായ നടപടികള്‍ സ്വീകരിക്കണം. ഭരണകൂടവും ക്രിമിനലുകളും ഒരു ഭാഗത്തും ജനങ്ങള്‍ മറുഭാഗത്തും എന്നനില ഒരു ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല എന്നുകൂടി ഓര്‍മ്മിപ്പിക്കാന്‍ ഈ അവസരം ഞങ്ങള്‍ വിനിയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: