കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച ദേവലോകം ഇരട്ടക്കൊലക്കേസില്‍ പ്രതി ഇമാം സയ്യിദ് ഹുസൈന് (53) കുറ്റക്കാരനെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (2) കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ ഇരുപത് വര്‍ഷത്തിനുശേഷമാണ് വിചാരണ ആരംഭിച്ചത്.
1993 ഒക്ടോബര്‍ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിധി കുഴിച്ചെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയ ശേഷം പെര്‍ള ദേവലോകത്തെ കര്‍ഷക ദമ്പതികളായ ശ്രീകൃഷ്ണഭട്ട് (52), ശ്രീമതിഭട്ട് (40) എന്നിവരെ കൊലപ്പെടുത്തി 25 പവനും പണവും കവര്‍ന്നുവെന്നാണ് കേസ്.
വീടിന് സമീപത്തെ തോട്ടത്തില്‍ കുഴിയുണ്ടാക്കി ശ്രീകൃഷ്ണഭട്ടിനോട് അതില്‍ ഇറങ്ങി നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിയില്‍ മൂടി. തുടര്‍ന്ന് ഭാര്യയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇമാം ഹുസൈനെ ഇരുപത് വര്‍ഷത്തിനുശേഷം 2012 ഏപ്രില്‍ 20ന് കര്‍ണാടക നിലമംഗലത്തുവെച്ചാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2008ലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
കേസില്‍ ഒരു പൂവന് കോഴി ഒള്‍പ്പെടെ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. 39 പേരെ വിസ്തരിച്ചു. ഇതില്‍ ഇമാം ഹുസൈനെ ദമ്പതികളുടെ വീട്ടിലെത്തിച്ച ടാക്സി ഡ്രൈവര്‍ യു.അഹമ്മദിന്റെ മൊഴി വഴിത്തിരിവായി. ഇരുപത് വര്‍ഷത്തിനുശേഷം നടന്ന വിചാരണ വേളയിലും അഹമ്മദ് ഇമാംഹുസൈനെ തിരിച്ചറിഞ്ഞു. പ്രതിയുടെ സാധാരണയില്‍ കവിഞ്ഞ ഉയരമാണ് തിരിച്ചറിയാന്‍ സഹായകമായത്. കേസില്‍ നാലാം സാക്ഷിയായിരുന്നു അഹമ്മദ്.
വീട്ടില്‍ നിന്നു കവര്‍ന്ന സ്വര്‍ണ്ണാഭരണവും കൊലയ്ക്കുപയോഗിച്ച ആയുധവും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇത് കണ്ടെത്തുക പ്രസായകരമായി.
കര്‍ണാടക സ്വദേശിയായ ഇമാംഹുസൈന്‍ മംഗലാപുരത്ത് ലോഡ്ജില്‍ ദുര്‍മന്ത്രവാദം നടത്തി വരികെയാണ് ശ്രീകൃഷ്ണഭട്ട് ബന്ധപ്പെടുന്നത്. നിധിയെടുത്ത് തരാമെന്ന് മോഹിപ്പിച്ച് ഇമാംഹുസൈന്‍ അന്‍പതിനായിരം രൂപ ഭട്ടില്‍ നിന്നും വാങ്ങിയിരുന്നു. ദമ്പതികളുടെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കൊലപാതകം നടത്തിയത്. ഇന്നലെ വിധി കേള്‍ക്കാന്‍ മക്കള്‍ കോടതിയില്‍ എത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി എം.എസ്.തോമസ് ഡിസൂസ ഹാജരായി. ഇരുപത് വര്‍ഷത്തിനുശേഷം സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത് ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: