കാസര്‍കോട്: ആറ് മണി കഴിഞ്ഞാല്‍ ലൈറ്റിടുന്നത് കുറ്റമാകുമോ …. കുരങ്ങനെ തുറിച്ച് നോക്കിയാല്‍ കേസെടുക്കുമോ… വീടുകള്‍ക്ക് പച്ചപെയിന്റടിക്കേണ്ടി വരുമോ…. ഏതെങ്കിലും എല്‍കെജി വിദ്യാര്‍ത്ഥിയുടെ സംശയമാണ് ഇതെന്ന് കരുതിയാല്‍ തെറ്റി. വിഷയം ഗൗരവം തന്നെയാണ്. കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫോണ്‍ സംവിധാനത്തിലേക്ക് വന്ന ചോദ്യങ്ങളാണിവ. റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന രാഷ്ട്രീയ, മത നേതൃത്വം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ആഴം വ്യക്തമാവുകയാണിവിടെ. അക്രമ സമരത്തിന് വീര്യം പകരാന്‍ നുണ പ്രചരണം അഴിച്ചുവിട്ടെന്ന ആക്ഷേപത്തെ ശരിവയ്ക്കുകയാണ് ജനങ്ങളുടെ ‘സംശയങ്ങള്‍’.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് പൊതുജനങ്ങള്‍ക്ക് സംശയ നിവാരണത്തിന് സംവിധാനം നിലവില്‍ വന്നത്. 0471 2741134 എന്ന നമ്പറില്‍ ഓഫീസ് സമയത്തും 9447271034 എന്ന മൊബെയിലില്‍ മുഴുവന്‍ സമയത്തും ബന്ധപ്പെടാം. സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡ് സെക്രട്ടറി ഡോ.ലാലാധറിന്റെ ഓഫീസ്, മൊബെയില്‍ നമ്പറുകളാണിവ. സെക്കന്റുകളുടെ ഇടവേള പോലുമില്ലാതെയാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്ന് ഡോ.ലാലാധര് പറഞ്ഞു. തിങ്കളാഴ്ച രാത്രി ഒരു മണിവരെ ഫോണ്‍ അറ്റന്റ് ചെയ്തു. ഒന്‍പത് മണിക്കൂറിനുള്ളില്‍ 560 കോളുകള്‍ക്കാണ് മറുപടി നല്‍കിയത്. ലാന്റ് ഫോണില്‍ ഇതിന്റെ ഇരട്ടിയിലേറെ വരും. മീറ്റിംഗ് സമയങ്ങളില്‍ ലാന്റ് ഫോണിലേക്ക് ഡൈവേര്‍ട്ട് ചെയ്യും. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് വിളികള്‍ ഏറെ. അദ്ദേഹം പറഞ്ഞു.
വിളിക്കുന്നവരില്‍ മുഴുവന്‍ ഭയാശങ്കയാണ്. കുടിയിറക്കിവിടുമോ, കൃഷി നടത്താന്‍ പറ്റില്ലേ, സ്ഥലം വില്‍ക്കുന്നതിനും മരം മുറിക്കുന്നതിനും വിലക്കുണ്ടാകുമോ ഇങ്ങനെ പോകുന്നു ആശങ്കകള്‍. ചിലരുടെ വാക്കുകളില്‍ ദേഷ്യവും സങ്കടവും പ്രകടമാകുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വസ്തുതകള്‍ വിവരിക്കുമ്പോള്‍ അവരില്‍ മാറ്റമുണ്ടാകുന്നതായി പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നുവെന്ന് ഡോ.ലാലാധര് ചൂണ്ടിക്കാട്ടി. തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവോടെയാണ് ഓരോ സംഭാഷണവും അവസാനിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: