ചലനം ആപേക്ഷികമാണ്. ഏതു വസ്തുവിനായാലും ചലനം സംഭവിക്കണമെങ്കില്‍ ചലനരഹിതമായ ഒരടിസ്ഥാനം വേണം. അധിഷ്ഠാനവും ചലിക്കുന്നുവെങ്കില്‍ വസ്തുവില്‍ ചലനം സംഭവിക്കുകയില്ല. ഈ പ്രപഞ്ചമഖിലവും ചലനാത്മകമാണ്. ഉണ്ടായി, നിലനിന്ന്, വളര്‍ന്ന് പരിണാമങ്ങള്‍ സംഭവിച്ച് ക്ഷയിച്ച് നശിച്ചുപോകുന്നതാണ് സകല ദൃശ്യ പ്രപഞ്ചവും. അതുകൊണ്ടാണിതിന് “ജഗത്” എന്നു പറയുന്നത്. ഈ ജഗത് പ്രതിഭാസങ്ങള്‍ക്കൊക്കെ അധിഷ്ഠാനമായി നിലകൊള്ളുന്ന ഉണ്മ ചലനരഹിതമാണ്. ഏത് നാമരൂപഭാവങ്ങള്‍ ആവിര്‍ഭവിച്ചാലും തിരോഭവിച്ചാലും ആവിര്‍ഭാവ തിരോഭാവങ്ങള്ക്കൊക്കെ അതീതമായി നിലകൊള്ളുന്നതാണ് ആത്യന്തിക സത്യമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഈ സത്യത്തെയാണ് ഉപനിഷത് ബോധിപ്പിക്കുന്നത്. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷദ് വിചാരയജ്ഞം ഇരുപത്തിനാലാം ദിവസം കഠോപനിഷത്തിനെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമി.
സകല ചരാചര പ്രപഞ്ചത്തെയും തന്നെ ഉള്ളതായി ഭാസിപ്പിക്കുന്ന ഉണ്മയാണ് താനെന്നറിയുന്ന വിജ്ഞാനിയെ സംബന്ധിച്ച് ജന്മ മരണാദി വികാരങ്ങളൊന്നും തന്നെയില്ല. ആ വക എല്ലാം ശരീരാദ്യുപാധികള്ക്കുള്ളതാണെന്നും താന്‍ പരിണാമ രഹിതനാണെന്നുമുള്ള ദൃഢമായ ബോധത്തിലിരിക്കുന്ന വിജ്ഞാനി സദാ ആനന്ദസ്വരൂപസ്ഥിതനാണ്. സര്‍വ്വ ദുഃഖാതീതനായി സര്‍വ്വരിലും ഏകത്വത്തെ ദര്‍ശിച്ച് സര്‍വ്വ പ്രപഞ്ചനാനാത്വത്തിനുമുപരിയുള്ള വിജ്ഞാനിയുടെ സ്ഥിതി. ഇതു തന്നെ മോക്ഷം. ഈ സ്വരൂപത്തെയാണ് “ന ജായതേ മൃയതേ വാ” എന്നു തുടങ്ങുന്ന മന്ത്രത്തിലൂടെ കഠോപനിഷത്ത് വര്‍ണ്ണിക്കുന്നത്. ഈ സത്യബോധം നമ്മെയെല്ലാം സര്‍വ്വ ദുഃഖനിവൃത്തിയിലേക്കുയര്ത്തും എന്നതില്‍ സംശയമില്ലെന്ന് സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: