ന്യൂദല്‍ഹി: കൊച്ചി മെട്രോയ്ക്ക് കാനറാ ബാങ്ക് 1170 കോടി രൂപ വായ്പ നല്‍കും. 10.8 ശതമാനം നിരക്കില്‍ 20 വര്‍ഷത്തേക്കാണ് വായ്പ എടുക്കുക. വായ്പയ്ക്ക് ഏഴു കൊല്ലത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി മെട്രോ സംബന്ധിച്ച് ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്
ഫ്രഞ്ച് ഏജന്‍സിയില്‍ നിന്നുള്ള വായ്പയ്ക്ക് പുറമെയാണ് കാനറാ ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ യോഗത്തില്‍ കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണ അറിയിച്ചു. പദ്ധതിക്കായി 1500 കോടി രൂപ ഫ്രഞ്ച് വികസന ഏജന്‍സിയില്‍ നിന്ന് വായ്പയെടുക്കാന്‍ നേരത്തെ ധാരണയായിരുന്നു. 5537 കോടി രൂപയുടെ പദ്ധതിയില്‍ 2170 കോടി രൂപയാണ് സ്വകാര്യ വായ്പയായി കണ്ടെത്തേണ്ടത്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ത്രിതല കരാറും ഒപ്പുവച്ചിട്ടുണ്ട്. പദ്ധതിക്കു വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 200 കോടിവീതം മുടക്കാനും ധാരണയായിട്ടുണ്ട്. പദ്ധതി സംബന്ധിച്ച പാരിസ്ഥിതിക പഠനത്തിന് നോയിഡയിലെ സെനസ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയെയും സാമൂഹിക ആഘാത പഠനത്തിന് ഹൈദരാബാദിലെ ആര്.വി അസോസിയേറ്റ്സ് എന്ന കമ്പനിയെയും നിയോഗിച്ചു. ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മെട്രോയിലും സ്റ്റേഷനുകളിലും വികലാംഗര്‍ക്ക് ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ചും ഇന്നത്തെ യോഗം തീരുമാനമെടുത്തു. കൂടാതെ ഡയറക്ടര്‍ ബോര്‍ഡില്‍ വി സോമസുന്ദരത്തെ അംഗമാക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: