കോട്ടയം: ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ റബ്ബറിനെ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നെല്‍കൃഷിയെയും പരമ്പരാഗത വ്യവസായമായ കയറിനെയും അവഗണിക്കുന്നു. നെല്‍കൃഷി, ക്ഷീരമേഖല, കയര്‍വ്യവസായം എന്നിവയെ ഉള്‍പ്പെടുത്തണമെന്ന ദീര്‍ഘനാളത്തെ ആവശ്യം തള്ളിക്കളഞ്ഞാണ് നാണ്യവിളയായ റബ്ബറിനെ മാത്രം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ അഞ്ഞൂറ് ഹെക്ടര്‍ പ്രദേശത്താണ് പെയിലറ്റ് പ്രോജക്ടായി റബ്ബര്‍ മേഖലയില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്. ടാപ്പിംഗ് ഒഴികെ മുഴുവന്‍ ജോലികളും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി വിജയിപ്പിച്ചാല്‍ റബ്ബര്‍കൃഷി വ്യാപകമായി തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തും. പൊതുവെ തൊഴിലാളിക്ഷാമം നേരിടുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതി ഗുണകരമാകുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നാണ്യവിളയായ റബ്ബറിനോട് കാണിക്കുന്ന താത്പര്യം പ്രതിസന്ധിയിലായ നെല്‍കൃഷിയോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കാത്തത് ഇരട്ടത്താപ്പാണെന്നാണ് ആക്ഷേപം.
തൊഴിലാളിക്ഷാമം, കൂലിച്ചെലവ്, രാസവളത്തിന്റെയും കീടനാശിനിയുടെയും വിലവര്‍ദ്ധനവ്, പ്രകൃതിക്ഷോഭം എന്നിവ മൂലം ഭക്ഷ്യോത്പാദന മേഖല വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നെല്‍കൃഷിയെയും ക്ഷീരമേഖലയെയും ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കാര്‍ഷിക സംഘടനകളും ദീര്‍ഘനാളുകളായി കേന്ദ്രത്തോട് ആവശ്യപ്പെട്ടു വരികയാണ്.
ഒന്നോ രണ്ടോ പശുക്കളെ വളര്‍ത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നവരാണ് ക്ഷീരകര്‍ഷകരില്‍ ബഹുഭൂരിപക്ഷവും. ഒരു ദിവസം അഞ്ചും ആറും മണിക്കൂറുകള്‍ ഇവര്‍ തൊഴിലെടുക്കുന്നുണ്ട്. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് കൂലി നല്കിയാല് പാലുല്പാദനത്തില് സ്വയംപര്യാപ്തത നേടാനുള്ള സംസ്ഥാനത്തിന്റെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.
സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായമായ കയറിന്റെ സംരക്ഷണത്തിനും ഈ മേഖലയെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. തൊഴിലാളിക്ഷാമവും അസംസ്കൃത വസ്തുക്കളുടെ ക്ഷാമവുമാണ് കയര്‍മേഖല നേരിടുന്ന വലിയ പ്രതിസന്ധി. ചെറുകിട കയര്‍ ഉത്പാദക മേഖലയില്‍ രാപ്പകല്‍ പണിയെടുത്താലും തൊഴിലാളിക്ക് ഒരു ദിവസം പരമാവധി ലഭിക്കുന്ന കൂലി 150 രൂപയില്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ വിദഗ്ദ്ധ തൊഴിലാളികള്‍പോലും കെട്ടിട നിര്‍മാണ മേഖലയിലടക്കം ചേക്കറിക്കഴിഞ്ഞു. പുതുതലമുറയാകട്ടെ കയര്‍ മേഖലയിലേക്ക് കടന്നുവരുന്നതുമില്ല. പ്രതിവര്‍ഷം ആയിരം കോടിയിലേറെ രൂപയുടെ വിദേശ നാണ്യം നേടിത്തരുന്ന പരമ്പരാഗത വ്യവസായം അന്യം നില്ക്കുന്ന അവസ്ഥയാണുള്ളത്. യന്ത്രവല്‍ക്കരണവും വേണ്ടത്ര ഫലപ്രദമാകാത്ത സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കയര്‍മേഖലയെ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചെറുകിട ഉത്പാദകര്‍ക്ക് പിടിച്ചുനില്ക്കാന് കഴിയുകയുള്ളൂ. പൗരന്മാരെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും വേര്‍തിരിച്ച് ന്യൂനപക്ഷ വിഭാഗത്തിന് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുന്നതിന്റെ മറ്റൊരു പകര്‍പ്പാണ് കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവേചനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: