ഇന്ത്യയില്‍ ഭൂരിഭാഗം ജനങ്ങളും ദ്വൈതികളാണ്. സാധാരണമനുഷ്യപ്രകൃതിക്ക് അതില്‍ക്കവിഞ്ഞ ഭാവന സാധ്യമല്ല. ഭൂമണ്ഡലത്തില്‍ മതവിശ്വാസമുള്ളവരില്‍ നൂറില്‍ തൊണ്ണൂറും ദ്വൈതികളാണ്. യൂറോപ്പിലെയും പടിഞ്ഞാറന്‍ ഏഷ്യയിലെയും മതങ്ങളെല്ലാം ദ്വൈതപരമാണ്; ഗത്യന്തരമില്ല, മൂര്ത്തമല്ലാത്തതിനെപ്പറ്റി ചിന്തിക്കാന്‍ സാധാരണമനുഷ്യന് കഴിവില്ല. ബുദ്ധികൊണ്ട് ഗ്രഹിക്കാവുന്നതിന്മേല് പിടിമുറുക്കുന്നതാണ് മനുഷ്യപ്രകൃതി. ഉയര്‍ന്ന നിലയിലുള്ള അദ്ധ്യാത്മഭാവങ്ങളെ സ്വന്തം ബുദ്ധിയുടെ നിലയിലേക്ക് താഴ്ത്തിക്കൊണ്ടുവന്നാലേ മനുഷ്യനത് ഗ്രഹിക്കാന്‍ ശക്തിയുണ്ടാകയുള്ളൂ. അമൂര്‍ത്തങ്ങളെ മൂര്ത്തങ്ങളാക്കി വേണം ഗ്രഹിക്കാന്‍. ലോകത്തെവിടെയും ഇതാണ് സാധാരണമനുഷ്യന്റെ സ്ഥിതി. തങ്ങളില്‍ നിന്ന് തീരെ അകന്ന് അതിശക്തനായി മഹാനായ ഒരു രാജാവിനെ പോലുള്ള ഈശ്വരനെ ഭാവന ചെയ്യുവാനും വിശ്വസിക്കുവാനും എളുപ്പം. അതോടൊപ്പം ഈശ്വരന് ഭൂമിയിലുള്ള രാജാക്കന്മാരേക്കാള് ശുദ്ധിയും ശക്തിയും ഉണ്ടെന്നും ഈശ്വരന് സര്‍വ്വഗുണസമ്പന്നനും സര്‍വ്വദോഷ രഹിതനുമാണെന്നും അവര്‍ കല്പിച്ചിട്ടുണ്ട്. ദോഷമില്ലാതെ ഗുണം മാത്രമുണ്ടാകാം എന്നാണ് അവരുടെ ഭാവം. ഇരുട്ടിന്റെ ബോധമില്ലാതെ വെളിച്ചത്തിന്റെ ബോധമുണ്ടാകും പോല്‍.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: