തിരുവനന്തപുരം: തീരദേശ മേഖലയില്‍ നിന്ന് ഭൂരിപക്ഷ സമുദായത്തെ ആട്ടിപ്പായിക്കാന്‍ ഗൂഢനീക്കംനടക്കുകയാണെന്ന് ബിജെപി. ഇത്തരം നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണയുണ്ട്. തിരുവനന്തപുരത്തെ ഇടയാറില്‍ കഴിഞ്ഞദിവസമുണ്ടായ ഏകപക്ഷീയ ആക്രമണം ഇതിന്റെ സൂചനയാണെന്നും ബിജെപി വക്താവ് വി.വി. രാജേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടയാറില്‍ അക്രമികള്‍ തകര്‍ത്ത വീടുകളും വാഹനങ്ങളും ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നന്നാക്കി കൊടുക്കാന്‍ അവിടം സന്ദര്‍ശിച്ച ഹിന്ദുസംഘടനാ ഭാരവാഹികള്‍ ഇടയാര്‍ നിവാസികള്‍ക്ക് ഉറപ്പു നല്‍കിയതായി രാജേഷ് അറിയിച്ചു.
സംഘര്‍ഷം നടന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും ഉത്തരവാദികളായവരെ അറസ്റ്റുചെയ്യാന്‍ പോലീസോ വീടുകളും വാഹനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാരോ തയ്യാറായിട്ടില്ല. പോലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. സംഘര്‍ഷത്തിനു ശേഷം പോലീസെത്തിയത് അവിടെയെത്തിയ ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ സംരക്ഷണം വാഗ്ദാനംചെയ്ത ശേഷമാണ്. അതിനാല്‍ ഇടയാര്‍ നിവാസികള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് കേന്ദ്രസേനയെ വിന്യസിക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സാമുദായികപ്രീണനം നടത്തി, അക്രമികള്‍ക്ക് ഒത്താശചെയ്യാനാണ് സര്‍ക്കാര്‍ശ്രമം. ഇടയാറില്‍ അക്രമത്തിനിരകളായ ഇരുന്നൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. 35 വീടുകളാണ് തകര്‍ന്നത്. ആറുവാഹനങ്ങള്‍ പൂര്‍ണമായി തകര്‍ത്തു. ഇവിടത്തുകാരുടെ ഉപജീവനമാര്‍ഗമായിരുന്ന ഓട്ടോറിക്ഷകളും പെട്ടിഓട്ടോകളുമാണ് തകര്‍ത്തത്.
ഇടയാര്‍ മേഖല കൂടുതല്‍ പ്രശ്നത്തിലേക്ക് നീങ്ങിയാല്‍ അതിനുത്തരവാദി ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരിക്കുമെന്ന് വി.വി. രാജേഷ് പറഞ്ഞു. ഇടയാറിലെത്തിയ ജില്ലാ കളക്ടറോട് അക്രമത്തിനിരയായവര്‍, തങ്ങള്‍ ഇവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നാണ് അക്രമികള്‍ ആവശ്യപ്പെട്ടതെന്ന് പറഞ്ഞു. പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ സാന്നിധ്യത്തില്‍ ജില്ലാകളക്ടര്‍ക്ക് അക്രമികളെ അവര്‍ കാട്ടിക്കൊടുത്തു. എന്നിട്ടും പ്രതികളെ പിടിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പൂന്തുറയെയും ഇടയാറിനെയും വേര്‍തിരിക്കുന്ന പാര്‍വതീപുത്തനാറിലെ പ്രദേശം മണല്‍കയറി മൂടിക്കിടക്കുകയാണ്. ഇതുവഴിയാണ് അക്രമികള്‍ ഇടയാറിലേക്ക് എത്തുന്നത്. ഈ മണ്ണ് നീക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകുന്നില്ല.
മതിയായ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹിന്ദുസംഘടനകള്‍ ദൗത്യം ഏറ്റെടുക്കുന്നത്. അക്രമത്തിനു നേതൃത്വം വഹിച്ചവരെന്ന് ഇടയാര്‍ നിവാസികള്‍ ചൂണ്ടിക്കാട്ടിയ പ്രതികള്‍ക്കൊപ്പം സമാധാനചര്‍ച്ച നടത്താനാവില്ലാത്തതിനാലാണ് ബഹിഷ്കരിച്ചത്. അക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ്ചെയ്യണം. നാശനഷ്ടം സംഭവിച്ച വീടുകളുടെയും വാഹനങ്ങളുടെയും കണക്കെടുത്ത് മതിയായ നഷ്ടപരിഹാരം നല്‍കണം. അല്ലാത്തപക്ഷം പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് വി.വി. രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: