സോണിയാ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി അവരോധിതനായ രാഹുലന്റെ വീരാപദാനകഥകള്കൊണ്ട് മുഖരിതമാണ് അന്തരീക്ഷം. പക്വതയില്ലാത്ത പയ്യനെ മാഡം സോണിയ അടുക്കളയില്‍ വിളിച്ച് ഗുണദോഷിച്ചതുകൊണ്ട് മന്മോഹനസിംഹം മാനംകാത്തു എന്ന് മാക്കന് തുടങ്ങിയ പാണന്മാര് വീണ്ടും നീട്ടിപ്പാടുന്നുമുണ്ട്. എന്തായാലും ആ അടുക്കള ഗുണദോഷം നമ്മള് നാട്ടുകാരാരും കേട്ടിട്ടില്ലാത്തതുകൊണ്ടും മന്മോഹനോട് രാഹുലന് സങ്കടം പറഞ്ഞുവെന്നത് കോണ്‍ഗ്രസ് പാണന്മാരുടെ വായ്പാട്ടായതിനാലും അത്രകണ്ട് വിശ്വാസയോഗ്യമല്ല.
പാവം അജയ് മാക്കന്റെ പത്രസമ്മേളനം താറുമാറാക്കി കോണ്‍ഗ്രസ് കമ്പനിയുടെ ആക്ടിംഗ് എംഡി നടത്തിയ പ്രകടനം അത്ര എളുപ്പം മായില്ല, ചുരുങ്ങിയത് മാക്കന്റെ മനസിലെങ്കിലും. കാബിനറ്റും അതിന് മുമ്പ് കമ്പനിയുടെ ഉന്നതതല ഡയറക്ടര്‍ ബോര്‍ഡും വട്ടമിട്ടിരുന്ന് തീരുമാനിച്ചതിന് പ്രകാരമാണല്ലോ ഇക്കണ്ട കള്ളന്മാരെയെല്ലാം രക്ഷപ്പെടുത്താന്‍ പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അമ്മയും മോനും റിയല്‍ എസ്റ്റേറ്റ് മരുമകനും അടുത്ത ഊഴത്തിന് ആരെങ്കിലും ഒന്ന് നിര്‍ബന്ധിക്കുന്നതും കാത്തിരിക്കുന്ന മകളും ചേരുന്നതാണ് ഉന്നതതല ഡയറക്ടര്‍ ബോര്‍ഡ്. അതിനപ്പുറം ഒരു തീരുമാനമില്ലാത്ത കമ്പനിക്ക് അവരെല്ലാം കൂടിയെഴുതിക്കൊടുത്തത് അപ്പടി അംഗീകരിക്കുക മാത്രമേ കോണ്‍ഗ്രസ് എംപിമാര്‍ക്ക് ചെയ്യാനുള്ളൂ. അങ്ങനെ ലോകകള്ളന്മാരുടെയെല്ലാം പിന്തുണ വാങ്ങി പതപ്പിച്ചെടുത്ത ആ കടലാസിനെതിരെ പയ്യന്‍സ് നടത്തിയ ഇളകിയാട്ടം വിദേശയാത്രയിലായിരുന്ന പാവം മന്മോഹനെ വിറപ്പിച്ചുകളഞ്ഞു.
അല്ലെങ്കില്‍ നോക്കണം, ജനവിരുദ്ധമാണ് കോണ്‍ഗ്രസ് കമ്പനിയുടെ ഓര്‍ഡിനന്‍സെന്ന് വിവരമുള്ള എത്രപേര്‍ വിളിച്ചുപറഞ്ഞു. ജനത്തെ ആര് പരിഗണിക്കാനാണ് എന്നതായിരുന്നല്ലോ അതിന് കിട്ടിയ മറുപടി. ബീഹാര്‍ നിയമസഭയില്‍ പയ്യന്സിന്റെ മികച്ച പ്രകടനം കൊണ്ട് കിട്ടിയ അഞ്ചു സീറ്റിലെങ്കിലും ഉറച്ചുനില്‍ക്കണമെന്ന അത്യാഗ്രഹം കൊണ്ടാണ് ലാലുവിനെ രക്ഷിക്കാന്‍ എടുത്തുപിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്ന് തല്പരകക്ഷികള് പരിഹസിച്ചുനോക്കി. എന്നിട്ടും കുലുങ്ങാതെയാണ് മന്മോഹനും കൂട്ടരും സുപ്രീംകോടതിയെ മറികടക്കാന്‍ പുതിയനിയമം അവതരിപ്പിച്ചത്. ഇതെല്ലാം തങ്ങളെക്കൊണ്ട് ചെയ്യിച്ചിട്ട് മാഡം സോണിയയുടെ മകന് ഈ തരവഴി കാട്ടിയതിന്റെ പൊരുള്‍ ഇപ്പോഴും പിടികിട്ടിയിട്ടില്ല മന്മോഹന്.
അജയ്മാക്കനെ മലര്‍ത്തിയടിച്ച് രാഹുല്‍ നടത്തിയ പ്രകടനം മന്മോഹനെ പേടിപ്പിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് രാഹുലിന്റെ കീഴില്‍ എന്തു പണിയും എടുക്കാന്‍ താന്‍ തയ്യാറാണെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി നെഞ്ചുവിരിച്ചുനിന്ന് പറഞ്ഞത്. വിദേശത്ത് കറങ്ങി തിരിച്ചുവരുമ്പോള്‍ വാര്‍ധക്യകാലപെന്‍ഷനുള്ള അപേക്ഷ തന്റെ കൈയില്‍നിന്ന് സോണിയയും മോനും കൂടി എഴുതിവാങ്ങിക്കുമോ എന്ന ഭയമായിരുന്നു പാവത്തിന്. പാകിസ്ഥാന്റെ കടന്നാക്രമണവും കാശ്മീര്വിഷയവും പാക് പ്രധാനമന്ത്രിയുടെ കളിയാക്കലുമൊന്നും മന്മോഹനെ അലട്ടിയില്ല. അജയ്മാക്കന്റെ വിളറിയ മുഖം ടെലിവിഷന്‍സ്ക്രീനില്‍ തെളിഞ്ഞപ്പോഴേ പാവം വീണുപോയി. കോണ്‍ഗ്രസിന്റെ വൈസ്പ്രസിഡന്റ് പറഞ്ഞാല്‍ പിന്നെ അതിനപ്പുറം ഞങ്ങള്‍ക്കൊന്നുമില്ലെന്ന് കേരളത്തില്നിന്നടക്കം ദല്‍ഹിയിലേക്ക് കെട്ടിയിറക്കിയ അഖിലേന്ത്യന്മാര് മുന്നിലും പിന്നിലും നിരന്നതോടെ മന്മോഹന് മാപ്പ് പറഞ്ഞു. ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്ന കാര്യം ചര്ച്ചചെയ്യുമെന്നായി. എന്ത് ചര്‍ച്ച! ദല്‍ഹിയിലിറങ്ങി ഇരുപത്തിനാലുമണിക്കൂര്‍ കഴിയും മുന്ന് ഓര്‍ഡിനന്‍സ് അവസാനിച്ചു.
പിന്നെയും ഒരു ഇരുപത്തിനാലുമണിക്കൂര്‍ കഴിയും മുമ്പ് ആദ്യ കോണ്‍ഗ്രസ് എംപിയുടെ ചീട്ട് കീറി. കോണ്‍ഗ്രസ് എംപി റഷീദ് മസൂദിന് നാല് വര്‍ഷം തടവ്. ആറ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു മസൂദ്. എല്ലായിടത്തും അഴിമതി, കൊള്ള, കൈക്കൂലി. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഹമീദ് അന്‍സാരിക്കെതിരെ മത്സരിച്ചു. കേസുകള്‍ നിരവധി. കോണ്‍ഗ്രസില്‍ നിന്ന് തുടങ്ങി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ഈ കൊള്ളക്കാരനെ പ്രവര്ത്തകസമതിയംഗവും പിന്നെ രാജ്യസഭാംഗവുമാക്കിയാണ് രാഹുല്‍ അഴിമതിവിരുദ്ധപോരാട്ടം തുടങ്ങിയത്. പിന്നെയും ഇരുപത്തിനാലുമണിക്കൂര്‍ കഴിയും മുമ്പ് കോണ്‍ഗ്രസ് നേതാവ് ജഗന്നാഥ് മിശ്ര, കൂടെ ആര്‍ജെഡി തലവന്‍ ലാലുപ്രസാദ് യാദവ് തുടങ്ങിയ വമ്പന്മാര് അകത്തായി. ഇങ്ങനെ പോയാല്‍ 2014ലെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് റിക്രൂട്ട്മെന്റ് റാലികള്‍ വേറെ നടത്തേണ്ടിവരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഒരു തെരഞ്ഞെടുപ്പ് നേടാന്‍ പോലീസും സിബിഐയും സിവിസിയും സിഎജിയുമടക്കമുള്ള എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപകരണങ്ങളാക്കിയ സോണിയാ രാഹുല്കമ്പനിയുടെ അപഹാസ്യമായ മുഖമാണ് സുപ്രീംകോടതി ഉത്തരവ് നടപ്പാവുന്നതിലൂടെ ഓരോ ഇരുപത്തിനാലു മണിക്കൂറിലും അനാവരണം ചെയ്യപ്പെടുന്നത്.
രാജ്യം ഭരിക്കാനുള്ള അത്യാര്‍ത്തിയുമായി ഒരു നുണക്കഥയുണ്ടാക്കി രാഷ്ട്രപതി ഭവന്റെ പടികയറി അപഹാസ്യയായ സോണിയയുടെ മോഹങ്ങളാണ് നാലപ്ത്തിമൂന്ന് കഴിഞ്ഞ ന്യൂ ജനറേഷന് എംഡി നാണംകെട്ട കളികള്‍ കൊണ്ട് ഇല്ലാതാക്കുന്നത്. ഇറ്റലിക്കാരിക്ക് ഇന്ത്യ ഭരിക്കാനാവില്ലെന്ന ഞെട്ടിക്കുന്ന തിരിച്ചറിവില്‍നിന്നാണ് ഞാനല്ലെങ്കില്‍ എന്റെ മകന് എന്ന ദുരാര്‍ത്തിയന്‍ സിദ്ധാന്തം മാഡം സോണിയ മെനഞ്ഞത്. ചോദ്യം ചെയ്യാതെ വിശ്വസിക്കാന്‍ മാത്രം നട്ടെല്ല് നഷ്ടമായിപ്പോയ ഒരു പാര്‍ട്ടിയുടെ അമരത്തേക്ക് രാഹുലന് കെട്ടിയിറക്കപ്പെട്ടത് അങ്ങനെയാണ്. അതുവരെ വെനിസുലക്കാരി വെറോണിക്ക കാര്‍ട്ടെല്ലയുടെ കാമുകന് മാത്രമായി ആടിപ്പാടി നടന്ന പാരമ്പര്യമാണ് ഇയാള്‍ക്കുണ്ടായിരുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പറഞ്ഞ കാര്‍ട്ടെല്ലയുമായി മാഡം സോണിയയുടെ പുത്രന് നമ്മുടെ കുമരകത്തും വന്ന് തങ്ങി ഒരു രാത്രിയെന്ന് ആരോപണമുണ്ടായി. അതിന്റെ പേരില്‍ ഒരു പൊതുതാല്പര്യക്കാരന്റെ പരാതി ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുന്നുണ്ടത്രെ. അവര്‍ രാത്രി തങ്ങിയതിനെച്ചൊല്ലിയല്ല പരാതി, ഇമ്മാതിരി ഏര്‍പ്പാടുകള്‍ക്ക് പോലീസ് കാവല്നില്ക്കാമോ എന്നായിരുന്നു ചോദ്യം. രാഷ്ട്രീയം തെമ്മാടികളുടെ ആദ്യത്തെ അഭയകേന്ദ്രമാണെന്ന് അനുഭവം കൊണ്ട് മാറ്റിപ്പറയിക്കുകയായിരുന്നു രാഹുലിന്റെ അരിയിട്ടുവാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ്. അഴിമതി കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പിനുള്ള പ്രഥമ യോഗ്യതയായി. അമ്മയും മകനും മരുമകനുമെല്ലാം മാതൃകകളായി. കല്‍ക്കരി മുതല്‍ കായികമേള വരെ കട്ടുതിന്നാനുള്ള വിഭവങ്ങളായി. പോലീസിന്റെ കാവലില്‍ മോഷണം നടന്നു. മുഖ്യമന്ത്രിമാരുടെ ഓഫീസ് മുറികളില്‍ പെണ്‍വാണിഭമടക്കമുള്ള കൊള്ളരുതായമകള്‍ക്ക് ആലോചനകള്‍ നടന്നു. കണ്ടും കേട്ടും സഹികെട്ടപ്പോഴാണ് കൊള്ളക്കാരെ അകറ്റാന്‍ കോടതി തന്നെ ഇടപെട്ടത്.
ജനം കോടതിക്കൊപ്പം നീങ്ങിയപ്പോഴാണ് മാക്കനെ മക്കാറാക്കി സോണിയാപുത്രന്റെ പ്രകടനം നടന്നത്. മാക്കന് മാനമുണ്ടെങ്കില്‍ പിന്നെ ഇപ്പണിക്ക് നില്ക്കുമായിരുന്നില്ല. പാര്‍ലമെന്റിനുള്ളില്‍ ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ ധൈര്യം കാട്ടാത്ത സോണിയാപുത്രന് മാക്കന്റെ പത്രസമ്മേളനത്തില്‍ കടന്നുവന്ന് മൈക്ക് പിടിച്ചുവാങ്ങി വായില്‍തോന്നിയത് വിളിച്ചുപറഞ്ഞിട്ട് മറുചോദ്യം കേള്‍ക്കാന്‍പോലും നില്‍ക്കാതെ ഓടിപ്പോവുകയായിരുന്നുവെന്നോര്ക്കണം.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: