മലയാളികള്‍ക്ക് തമാശ ഇഷ്ടമാണ്. തമാശക്കാരെയും. തമാശയ്ക്കൊപ്പം കോമാളിക്കളികളും കൂടിച്ചേര്‍ന്നാല്‍ ഇരട്ടിമധുരമായി. തമാശപറയാനും കളിക്കാനും നാടകത്തിലും സിനിമയിലും ഒട്ടേറെ പേരുണ്ട്. പലരും കാലയവനികയ്ക്കുള്ളിലായി. ചിലരാകട്ടെ ആടാനും പാടാനും ചിരിക്കാനും ചിരിപ്പിക്കാനുമാകാതെ അവശതയിലുമാണ്. അവര്‍ മടുക്കുമ്പോള്‍ ‘അടിയന് കാണിക്കും അതിലും നല്ലൊരു മാമാങ്കം’ എന്നുപറഞ്ഞതുപോലെയാണ് കേരളത്തിലെ സിപിഎം. അടൂര്‍ഭാസിയും കുതിരവട്ടം പപ്പുവും ആലുമ്മൂടനും മണവാളന് ജോസഫും അരങ്ങൊഴിഞ്ഞവര്‍. ജഗതിയാണെങ്കില്‍ അവശതവിട്ടൊഴിഞ്ഞിട്ടില്ല. ഇന്നസെന്റാകട്ടെ പഴയ ഫോമിലെത്തിയിട്ടുമില്ല. സുരാജ് വെഞ്ഞാറമൂടിന് മടുത്തതുകൊണ്ടാകാം ‘അതിലും നല്ലൊരു തമാശയുമായി സിപിഎം രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ “ജാതിരഹിത സമൂഹവും മതനിരപേക്ഷ കേരളവും” എന്നായിരുന്നു കുട്ടിസഖാക്കളുടെ മുദ്രാവാക്യം. അതിന് മാറ്റുകൂട്ടാന്‍ മൂത്തസഖാവ് കാരാട്ട് തന്നെ രംഗത്തിറങ്ങി ഉദ്ബോധനം നടത്തുകയും ചെയ്തിരുന്നു. അങ്ങനെയൊരു പാര്‍ട്ടി ജാതിസംഘടനയുണ്ടാക്കാനും മതംപറഞ്ഞ് ആളുകളെ മയക്കാനും രംഗത്ത് വരുമെന്ന് ആരെങ്കിലും കരുതുമോ ? കരുതാത്തവര്‍ക്ക് തെറ്റി. പറയുന്നത് പ്രവര്‍ത്തിക്കുക എന്നത് പഴങ്കഥയായി.
പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്. അതാണിപ്പോഴത്തെ സ്റ്റെയില്‍. പ്രത്യേകിച്ചും സിപിഎമ്മിന്. അല്ലായിരുന്നെങ്കില്‍ കണ്ണൂരില്‍ മുസ്ലിം സമ്മേളനം സംഘടിപ്പിക്കുമായിരുന്നോ. മുസ്ലിം സമ്മേളനം നടത്തുന്നതിനോ നായര്‍, ഈഴവ, ദളിതാദി സമുദായസംഘടന തട്ടിക്കൂട്ടുന്നതിനോ ആരെതിര്‍ക്കണം ? പക്ഷേ അതിനുമൊരു മാന്യതയും മര്യാദയും വേണ്ടേ. ‘പട്ടിണിയാണെന്നുകരുതി ആരെങ്കിലും ഇങ്ങനെ പട്ടിയിറച്ചി തിന്നുമോ?’ എന്തെല്ലാം പുലയാട്ടാണ് സമ്മേളനത്തില്‍ പ്രസംഗിക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തവര്‍ എഴുന്നെള്ളിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് മുസ്ലിം സമുദായത്തിന് സഹായവും സംരക്ഷണവും നല്കുന്നവരത്രെ. ഹിന്ദുവര്‍ഗീയവാദികള്‍ മുസ്ലിംങ്ങളെ കൊന്നുതള്ളുമ്പോള്‍ അതിനെ തടയാനും മുറിവുണക്കാനും എത്തുന്നത് സിപിഎമ്മുകാരാണത്രെ. മുസ്ലിങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും സാമൂഹ്യപുരോഗതിയുണ്ടാക്കാനും ത്യാഗം ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകാരാണ് പോലും. ഇതൊക്കെയാണ് സത്യമെങ്കില്‍ എന്തേ പശ്ചിമബംഗാളിലെ മഹാഭൂരിപക്ഷം മുസ്ലിങ്ങളും പട്ടിണിക്കോലങ്ങളായി ? എന്തുകൊണ്ടവര്‍ക്ക് സാമൂഹ്യപുരോഗതിയുണ്ടായില്ല ? എന്തുകൊണ്ടവര്‍ക്ക് കിടക്കാനിടവും കുടിക്കാന്‍ വെള്ളവും ലഭ്യമായില്ല ? എന്തുകൊണ്ടവര്‍ നിരക്ഷരകുക്ഷികളായി കഴിയുന്നു ? ഇത്രയും ചോദ്യമെങ്കിലും സ്വാഭാവികമായി ഉയരില്ലേ ?
പശ്ചിമബംഗാളിലെ ഏറ്റവും വലിയ കക്ഷിയാണെന്നല്ലേ സിപിഎമ്മിന്റെ അവകാശവാദം. മൂന്നര പതിറ്റാണ്ടുകാലം സംസ്ഥാനം ഭരിച്ചിട്ടും അവിടുത്തെ പ്രശ്നങ്ങള്‍ തുടങ്ങിയേടത്ത് തന്നെ കിടക്കുന്നു എന്നത് ആരുടെ മികവുകൊണ്ടാണ് ? ‘വഞ്ചനയില്‍ ചതിപാടില്ല’ എന്നൊരു ന്യായമുണ്ട്. ആ ന്യായമെല്ലാം സിപിഎം കാറ്റില്‍ പറത്തിയിരിക്കുന്നു. സിപിഎം എന്ന ദേശീയ (?) പാര്‍ട്ടിക്ക് കേരളത്തിലെ മുസ്ലിങ്ങള്‍ രക്ഷപ്പെടണമെന്നേയുള്ളോ ? പശ്ചിമബംഗാളിലെ മുസ്ലിങ്ങള്‍ പട്ടിണിപ്പാവങ്ങളായി കഴിയുന്നതാണ് പാര്‍ട്ടിക്ക് നേട്ടമെന്നാണോ വിലയിരുത്തല്‍ ? ഇന്നല്ലെങ്കില്‍ നാളെയെങ്കിലും ജനങ്ങള്‍ക്കുവേണ്ടിയല്ല, അണികള്‍ക്കുവേണ്ടിയെങ്കിലും വിശദീകരിക്കേണ്ടിവരും.
മുസ്ലിം സംരക്ഷണത്തിനും സഹായത്തിനുമായി ചെയ്തുകൂട്ടിയ ഒരുപാട് കാര്യങ്ങള്‍ എടുത്തുപറയുന്നുണ്ട്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഇതൊക്കെ നേരില്‍ അനുഭവിച്ചവര്‍ക്ക് പുച്ഛത്തോടെയല്ലാതെ ഈ പാര്‍ട്ടിയെ നോക്കാന്‍ പറ്റുമോ ? മാറാട് മുറിവുണക്കാന്‍ പ്രയത്നിച്ച പാര്‍ട്ടിയാണത്രെ സിപിഎം ! മാറാട് ആര്‍ക്കാണ് മുറിവുണ്ടായത് ? പാവപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികളെ ഒരു ത്രിസന്ധ്യയ്ക്ക് അരിഞ്ഞുവീഴ്ത്തുകയും നിരവധിപേരെ വാഴവെട്ടുംപോലെ വെട്ടിയിടുകയും ചെയ്ത അക്രമികളാരാണ് ? അതിന്റെ ചരിത്രം വിശദീകരിക്കണമോ ? അന്ന് സിപിഎം മുറിവേറ്റവരുടെ കൂടെയായിരുന്നോ ? പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം സിപിഎം സ്വതന്ത്രന്റെതായിരുന്നു എന്നത് ഇന്നൊരു രഹസ്യമേ അല്ലല്ലോ ! അക്രമികള്‍ക്കും അവരുടെ കുടുംബത്തിനും താവളമൊരുക്കുകയും സഹായമെത്തിക്കുകയും പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്തത് ഏത് പ്രത്യയശാസ്ത്രക്കാരായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയുന്നതല്ലേ ? മുസാഫര്‍ നഗറിലേക്ക് മുസ്ലിങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഹുണ്ടിക പിരിവിലൂടെ കോടികള്‍ സമാഹരിച്ച പാര്‍ട്ടിയാണല്ലോ സിപിഎം. മാറാട്ടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണമോ എന്ന് ചിന്തിക്കാന്‍ പോലും തോന്നാത്ത പാര്‍ട്ടിയുടെ ഇപ്പോഴത്തെ കളി കണ്ടാല്‍ ആര്‍ക്കാണ് ചിരി വരാതിരിക്കുക ?
മുസ്ലിം ലീഗ് കിട്ടാത്ത മുന്തിരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അതിന് വല്ലാത്ത പുളിപ്പ്. ജമാ അത്തെ ഇസ്ലാമിക്ക് ആളു കുറവാണെന്നറിഞ്ഞിട്ടാകാം, അതിന് വര്‍ഗീയ മുദ്ര. എന്നാല്‍ കേരളം കാശ്മീരാക്കാനും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാനും ആളും അര്‍ഥവും ഒരുക്കിയ പിഡിപിയെക്കുറിച്ച് മൗനം. മദനിയെ ഇഎംഎസ് മഹാത്മജിയോട് ഉപമിച്ചതുകൊണ്ടാകാം അയാളോട് വല്ലാത്തൊരാദരവ്. എന്തൊരു തമാശ !
കണ്ണൂരിലെ പാര്‍ട്ടിയുടെ ഇന്നത്തെ വാക്കും നീക്കങ്ങളും കേരളത്തിലെ സിപിഎമ്മിന്റെ നാളത്തെ ആചാരങ്ങളാകും. പല കാര്യത്തിലും അത് ബോധ്യപ്പെട്ടതാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ കണ്ണൂരില്‍ നടന്ന മുസ്ലിം സമ്മേളനവും തുടര്‍ന്ന് നടന്ന സെമിനാറില്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പ്രബന്ധവും ആചാരമായിത്തീരുമ്പോള്‍ ആ പാര്‍ട്ടി എത്രമാത്രം പരിഹാസ്യമാകുകയാണെന്ന് പറയാനാകുന്നില്ല. ജയരാജന് പറഞ്ഞു ഫലിപ്പിക്കാന്‍ കേമനാണ്. കല്ലുവച്ച നുണ സമര്‍ഥമായി നിരത്താന്‍ എങ്ങനെ പറ്റുമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പി. ജയരാജന് ദക്ഷിണ നല്കി പഠിക്കണം. മദനിയുടെ വാത്സല്യഭാജനമെന്ന നിലയില്‍ ഇടതുപക്ഷ സ്വതന്ത്രനായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മത്സരിച്ച ഹുസൈന് രണ്ടത്താണി എഴുതിയ മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും എന്ന പുസ്തകനാമമായിരുന്നു സമ്മേളനത്തിന് പ്രേരകം. കേരളത്തിലെ വര്‍ഗീയ കലാപങ്ങളും ഇടതുപക്ഷവും എന്ന വിഷയമാണ് സെമിനാറില്‍ പി. ജയരാജന് അവതരിപ്പിച്ചത്. സുദീര്‍ഘമായ പ്രബന്ധം ജയരാജന് അവതരിപ്പിച്ചപ്പോള്‍ ആട് പട്ടിയായി. പട്ടി പേപ്പട്ടിയും. പിന്നെ സംഗതി എളുപ്പമാണല്ലോ. 1921ല്‍ നടന്ന മാപ്പിള ലഹളയ്ക്ക് തുടക്കമിട്ടത് ആര്‍എസ്എസ് ആണെന്ന് പറയാതിരുന്നത് ഭാഗ്യം. ബാക്കിയെല്ലാം ആര്‍എസ്എസിന്റെ തലയില്‍. മുസ്ലിം സമുദായാംഗങ്ങളെ പ്രീണിപ്പിക്കണമെങ്കില്‍ ആര്‍എസ്എസിന്റെ പേര് അടിക്കടി പറഞ്ഞു കൊണ്ടിരിക്കണമെന്ന് ജയരാജന് എവിടെയോ കേട്ടു പഠിച്ചതു പോലെ. മാറാട് അക്രമം മാത്രമല്ല തലശ്ശേരി, പൂന്തുറ കലാപങ്ങളെല്ലാം ജയരാജന്റെ കണ്ണില്‍പ്പെട്ടു. തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന് റിപ്പോര്‍ട്ടും ജയരാജന് വായിച്ചു. അതിലൊക്കെ ഹിന്ദു വര്‍ഗീയവാദികള്‍ അഴിഞ്ഞാടിയതിന്റെ കഥകളെ ജയരാജന്റെ ദൃഷ്ടിയില് പെട്ടുള്ളൂ. എല്ലാ പാര്‍ട്ടിയിലും പെട്ട ഹിന്ദുക്കളും മുസ്ലിങ്ങളും ചേരിതിരിഞ്ഞ് അക്രമത്തില്‍ മുഴുകിയെന്ന കമ്മീഷന് രേഖ ജയരാജന് അവഗണിച്ചു.
1971 ഡിസംബര്‍ 28നാണ് തലശ്ശേരിയിലെ കലാപം തുടങ്ങിയത്. നാഗ്പൂരില്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്ത കലാപമായിരുന്നു അതെന്നും ജയരാജന് കണ്ടുപിടിച്ചിരിക്കുന്നു. ആര്‍എസ്എസ് ആസൂത്രണം ചെയ്തിരുന്ന കലാപം മാര്‍ക്സിസ്റ്റുകാര്‍ ഭംഗിയായി നടപ്പാക്കുകയായിരുന്നോ ? ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന് മുമ്പില്‍ സിപിഐ ജില്ലാ സെക്രട്ടറി ശ്രീധരന് നല്കിയ സത്യവാങ്മൂലമുണ്ട്. അതില്‍ പറയുന്നത് തലശ്ശേരി കലാപം സൃഷ്ടിച്ചതും വ്യാപിപ്പിച്ചതും മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെയാണെന്നാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലാണ് അക്രമങ്ങളും കൊള്ളയും കൊള്ളിവയ്പും നടന്നത്. അതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലുമുണ്ട്. തലശ്ശേരിയില്‍ തിരുവങ്ങാട് മാത്രമാണ് അന്ന് ആര്‍എസ്എസിന് ശാഖയുണ്ടായിരുന്നത്. തിരുവങ്ങാട് താമസിച്ചിരുന്ന ജനസംഘം നേതാവ് അഡ്വ. കെ.കെ. പൊതുവാള് നിരവധി മുസ്ലിങ്ങള്‍ക്ക് താമസസൗകര്യമൊരുക്കിയത് വിതയത്തില്‍ കമ്മീഷന് എടുത്തു പറഞ്ഞിട്ടുണ്ട്. ജയരാജന് പറയുന്നു “അന്ന് കൂത്തുപറമ്പ് എംഎല്‍എയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു സംഘം മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ തലശ്ശേരിയില്‍ കലാപസന്നദ്ധരായി നിന്ന സായുധസംഘത്തിന്റെ മുന്നിലേക്ക് നിര്‍ഭയമായി കടന്നുചെന്ന് കലാപം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു….” ആരായിരുന്നു ജയരാജാ ആ കലാപസന്നദ്ധര് ? നാഗപൂരില്‍ നിന്നും വന്ന ആര്എസ്എസുകാരായിരുന്നോ ? അവര്‍ക്കെന്തായാലും പിണറായി വിജയനെ കണ്ടപ്പോള്‍ മുട്ടുവിറച്ചു കാണും ! ഇത്തരം തറവേല കാണിച്ച് കയ്യടി നേടാന്‍ ഒരുമ്പെടുന്നവര്‍ക്ക് പ്രായോഗിക ബുദ്ധിയുടെ കുറവുണ്ടെന്ന് തിരിച്ചറിയുന്ന സഖാക്കളുണ്ടെന്ന് ഓര്‍ക്കണം. കുറഞ്ഞപക്ഷം ആ കലാപത്തിലുടനീളം പങ്കെടുത്ത സഖാക്കളെങ്കിലും നേതാക്കള്‍ പച്ചക്കള്ളമാണ് പറയുന്നതെന്ന് തിരിച്ചറിയില്ലേ ? യു.കെ. കുഞ്ഞിരാമന് മുതല്‍ പിണറായിയിലെ അഷ്റഫ് വരെ കണ്ണൂര്‍ ജില്ലയില്‍ 56 സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതിന്റെ കണക്ക് ജയരാജന് പറയുന്നുണ്ട്. വാടിക്കല്‍ രാമകൃഷ്ണന് മുതല്‍ സിപിഎമ്മുകാര്‍ കൊന്നുതള്ളിയ ആര്‍എസ്എസുകാരുടെ കണക്ക് ജയരാജന് ഓര്‍മയില്ലാഞ്ഞിട്ടല്ല. കൊന്നവര്‍ക്കും കൊല്ലിച്ചവര്‍ക്കും അക്കാര്യങ്ങള്‍ വിസ്മരിക്കാന്‍ എങ്ങനെ പറ്റും ? ചില കാലങ്ങളില്‍ ചിലരെ വഴിതെറ്റിക്കാം. എന്നാല്‍ എല്ലാവരെയും എല്ലാക്കാലവും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. തമാശ വിളമ്പുന്നതിനും ഒരതിരു വേണമെല്ലോ !
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: