കണ്ണൂര്‍: ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പല പ്രശ്നങ്ങളുടെ പേരില്‍ പാര്‍ട്ടിക്കുണ്ടായിരിക്കുന്ന പേരുദേഷം മാറ്റാനും ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടുബാങ്ക് ലക്ഷ്യം വെച്ചും സിപിഎം സെമനാറുമായി രംഗത്ത്. ന്യൂനപക്ഷ സംരക്ഷണ സമിതിയുടെ പേരില്‍ മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും എന്ന പേരില്‍ സംസ്ഥാനതല സെമിനാറുമായാണ് സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്തും പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലും ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയെ കൈവിടുന്നു എന്ന തിരിച്ചറിവും തീവ്ര വര്‍ഗ്ഗീയ നിലപാടുകളുള്ള മുസ്ലിങ്ങളെയും സംഘടനകളെയും പാര്‍ട്ടിയോട് അടുപ്പിക്കുക എന്ന ലക്ഷ്യവും അജണ്ടയുമായാണ് 3 ന് കണ്ണൂരില്‍ സംസ്ഥാന സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ സഹയാത്രികരായ കെ.ടി.ജലീല്‍ ഉള്‍പ്പെടെയുള്ള തീവ്ര മുസ്ലീം നീലപാടുകളുള്ള നിരവധി ഉന്നതര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടക്കുന്ന സെമിനാറില്‍ സംബന്ധിക്കുന്നുണ്ട്. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനായില്‍ സജ്ജീകരിച്ചിരിക്കുന്ന സെമിനാറിനായുള്ള കൊടുംപിടിച്ച മുന്നൊരുക്കങ്ങളാണ് ഏതാനും ആഴ്ചകളായി പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ അടുത്ത കാലത്ത് ന്യൂനപക്ഷ മുസ്ലിം ജനവിഭാഗം പാര്‍ട്ടിയില്‍ നിന്നകലുന്നുവെന്ന് മനസ്സിലാക്കിയ സിപിഎം നേതൃത്വം മുന്‍കയ്യെടുത്ത് ജില്ലയില്‍ രൂപീകരിച്ചതും പണ്ടേ നിലവിലുള്ളതുമായ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ സ്മരണക്കും നാമധേയത്തിലുമായി പ്രവര്‍ത്തിക്കുന്ന 18 ഓളം വരുന്ന ട്രസ്റ്റുകളുടെയും മറ്റു സംഘടനകളുടെയും മറപിടിച്ചാണ് സെമിനാറിനായി ആളെ കൂട്ടുന്നത്. ലോക്കല്‍, ഏരിയാ കമ്മറ്റികള്‍ക്ക് നിശ്ചിത എണ്ണം മുസ്ലീം ന്യൂനപക്ഷ സമുദായക്കാരെ സെമിനാറില്‍ പങ്കെടുപ്പിക്കണമെന്ന് കര്‍ഷന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പ്രബല കക്ഷികള്‍ ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിത്തുടങ്ങിയതോടെ നഷ്ടപ്പെട്ട കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം ന്യൂനപക്ഷ സമുദായത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് മൂന്നിന് നടക്കുന്ന സെമിനാറും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രൂപം കൊടുത്ത ന്യൂനപക്ഷ ട്രസ്റ്റുകളുടെ കൂട്ടായ്മയും എന്നറിയുന്നു. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ന്യൂനപക്ഷക്കാരനായ പ്രതിനിധിയെ മത്സരിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായതായും സൂചനയുണ്ട്.
ഏതാനും വര്‍ഷങ്ങളായി വിവിധ വിഷയങ്ങളുടെ പേരില്‍ ജില്ലയിലെ മുസ്ലിം ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. തലശ്ശേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസിലും തളിപ്പറമ്പ് അരിയില്‍ ലീഗ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിന്റെ കൊലപാതകത്തിലും പാര്‍ട്ടി പ്രതിസ്ഥാനത്ത് വന്നതും പാര്‍ട്ടിക്കുള്ളിലെ മുസ്ലീം ന്യൂനപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ സിപിഎമ്മില്‍ നിന്നും അകറ്റിക്കഴിഞ്ഞിരുന്നു. ഇത് ജില്ലയിലെ പല മേഖലകളിലും പാര്‍ട്ടിക്ക് ന്യൂനപക്ഷ വിരുദ്ധം എന്ന പേരുദോഷത്തിനും കാരണമായതായി പാര്‍ട്ടി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉന്നത തലത്തില്‍ നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം സെമിനാര്‍ ഉള്‍പ്പെടെയുള്ള പുതിയ നീക്കങ്ങള്‍ എന്നാണ് സൂചന.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: