അധികാരം എന്നാല്‍ അഴിമതി എന്ന് വിവര്‍ത്തനം ചെയ്യാവുന്ന കാലഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ അസംബ്ലികളിലേക്കും പാര്ലമെന്റിലേക്കുംതെരഞ്ഞെടുക്കപ്പെടുന്ന നല്ലൊരു ശതമാനം ജനപ്രതിനിധികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ക്രിമിനല്‍കേസുകള്‍ അഭിമുഖീകരിക്കുന്നവരുമാണ്. മൂന്നില്‍ ഒരു വിഭാഗം പാര്‍ലമെന്റംഗങ്ങള്‍ക്ക് എതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. എഐഡിഎംകെ, ഡിഎംകെ, എന്‍സിപി മുതലായ പാര്‍ട്ടികളില്‍പ്പെട്ടവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. സുപ്രീംകോടതി നിയമപ്രകാരം ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിഞ്ഞാല്‍ മുന്‍ സീറ്റ് നഷ്ടപ്പെടാം. ഹരിയാന മുഖ്യമന്ത്രിയും മകനും കേസില്പ്പെട്ട്് പത്ത് കൊല്ലത്തേക്ക് ശിക്ഷിക്കപ്പെട്ടിരുന്നല്ലോ. സ്പെഷ്യല്‍ സിബിഐ കോര്‍ട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് എട്ട് എംപിമാരും 29 എംഎല്‍എമാരും ക്രിമിനല്‍ കേസില്‍പ്പെട്ടവരാണ്. ഈ കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് പ്രകാരമാണ്. റഷീദ് മസൂദ് എന്ന ജനപ്രതിനിധിയും ശിക്ഷാവിധേയനാവുകയുണ്ടായി. സുപ്രീംകോടതി കര്‍ശനമായ വിധി പുറപ്പെടുവിച്ചിട്ടും എല്ലാ പാര്‍ട്ടികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ടിക്കറ്റ് നല്കാന് ജാഗ്രത കാണിക്കുന്നുണ്ട്. ഇന്ന് പണം കൊടുത്താല്‍ വോട്ട് വാങ്ങാം എന്ന സ്ഥിതിവിശേഷം നിലനില്ക്കുമ്പോള് പണം ചെലവഴിക്കാന്‍ കഴിവുള്ള, പാര്‍ട്ടി വിധേയത്വമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് കൊടുക്കാറുണ്ട്. ഇന്ത്യയില്‍ 4835 എംഎല്‍എമാരും എംപിമാരും ഉള്ളവരില്‍ 31 ശതമാനം ക്രിമിനല്കേസില്പ്പെട്ടവരാണ്. 1448 ജനപ്രതിനിധികളില്‍ 641 പേര് ബലാല്‍സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മോഷണം മുതലായ കടുത്ത കുറ്റങ്ങള്‍ ചെയ്തവരാണ്. ഹരിയാന, ഝാര്‍ഖണ്ഡ്, പഞ്ചാബ് മുതലായ സംസ്ഥാനങ്ങളിലാണ് ഈ പ്രവണത കൂടുതല്‍ കാണുന്നത്.
ഇതിെന്റ പരിണിതഫലമാണല്ലോ കേന്ദ്രസര്‍ക്കാര്‍ ഇന്ന് അഭിമുഖീകരിക്കുന്ന ‘കോള്‍ഗേറ്റ്’ എന്ന കല്‍ക്കരി കുംഭകോണവും മറ്റനേകം കേസുകളും. കല്‍ക്കരി അഴിമതി നടന്നത് ആ വകുപ്പ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ്. 2 ജി സ്പെക്ട്രത്തിന് നിയന്ത്രണമില്ലാതെ ഉന്നതര്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ എ. രാജയും കനിമൊഴിയും ജയിലിലാണല്ലോ. ഇപ്പോള്‍ കേരളത്തില്‍ നടന്നിരിക്കുന്ന സ്വര്‍ണക്കടത്ത് കേസിലും സോളാര്‍ കേസിലും ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല. പല സംസ്ഥാന ഭരണാധികാരികളും അഴിമതിയുടെ നിഴലില്‍തന്നെയാണ്. സുപ്രീംകോടതി വിധിപ്രകാരം ജനപ്രതിനിധികള്‍ക്കെതിരെ വിധി വന്നാല്‍ സീറ്റ് നഷ്ടപ്പെട്ടും. രാഷ്ട്രീയ അഴിമതി തടയുന്ന കാര്യത്തില്‍ സുപ്രീംകോടതി നിലപാട് കര്‍ശനം തന്നെയാണ്. മൂന്നില്‍ ഒരു ഭാഗം പാര്‍ലമെന്റ് അംഗങ്ങളും ക്രിമിനല്‍ കേസില്പ്പെട്ടവരാകുമ്പോള്, കേന്ദ്രസര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ കൂമ്പാരമാകുമ്പോള്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ പ്രധാനമന്രി മന്‍മോഹന്‍സിംഗ് തന്ത്രം മെനയുകയാണ്. പ്രധാനമന്ത്രിയുടെ നീക്കം സുപ്രീംകോടതി വിധി ദുര്ബലമാക്കാനുള്ളതാണ്. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസിലെതന്നെ ചില അംഗങ്ങളും എതിര്‍പ്പുമായി രംഗത്തുവന്നുകഴിഞ്ഞു. ഇത്രയധികം ജനപ്രതിനിധികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ മന്മോഹന് സര്‍ക്കാരിന്റെ ഭരണം നഷ്ടപ്പെടുമെന്നുറപ്പാണ്. ഈ സാധ്യത മറികടക്കാനായി സുപ്രീംകോടതിയുടെ വിധി ദുര്‍ബലമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് പ്രധാനമന്ത്രിയുടെ തന്ത്രം. പ്രധാനമന്ത്രിയുടെ ഈ നീക്കത്തിനെതിരെയാണ് ബിജെപിയും മറ്റും രംഗത്തുവന്നിരിക്കുന്നത്.
ഇന്ത്യ ഇപ്പോള്‍തന്നെ അഴിമതിയുടെ തലസ്ഥാനമെന്ന അപഖ്യാതി നേടിയിട്ടുള്ള രാജ്യമാണ്. അത് പ്രതിരോധിക്കാന്‍ സുപ്രീംകോടതിയുടെ വിധി പൊതുവെ സ്വാഗതം ചെയ്യപ്പെടുമ്പോഴാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. അടുത്ത പ്രധാനമന്ത്രിയായി രാഹുല്‍ അല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി മുതലായ അഭ്യൂഹങ്ങള്‍ നിലനില്ക്കുമ്പോള് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര വന്‍ അഴിമതി ആരോപണം നേരിടുകയാണ്. ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയില്‍ പൗരാവകാശങ്ങള്‍ ഹനിക്കപ്പെട്ടപ്പോള്‍ നീതിപീഠങ്ങള്‍ അതിനെതിരെ രംഗത്തുവന്നിരുന്നു. ഇതില്‍ അമര്‍ഷംകൊണ്ട കോണ്‍ഗ്രസ് നേതൃത്വം കമ്മറ്റഡ് ജുഡീഷ്യറി എന്ന ആശയം മുന്നോട്ടുവെക്കുകയുണ്ടായി. കോടതികളെ വരുതിയില്‍ കൊണ്ടുവരുന്നതിനായിരുന്നു ഇത്. അഴിമതി ജന്മാവകാശമാണെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസ് കുറ്റവാളികളായ ജനപ്രതിനിധികള്‍ക്കുനേരെയും കണ്ണടക്കുന്നവരാണ്. കുറ്റപത്രം ലഭിക്കുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കം ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കും. ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തുവരികയും അഴിമതിയുടെ ബലത്തില്‍ നിലനില്‍ക്കുന്ന ഈ സര്‍ക്കാരിനെ അധികാരത്തില്‍നിന്നും പുറന്തള്ളുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: