തന്റെ കസേര ഉറപ്പിക്കാന്‍ മുഖ്യമന്ത്രി എത്ര വേണമെങ്കിലും തരംതാഴുമെന്ന് തെളിയിക്കുന്നതാണ് വിവാദമായ പാമോലിന്‍ കേസ് പിന്‍വലിയ്ക്കാനുളള സര്‍ക്കാര്‍ തീരുമാനം. നേരത്തെ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിന്റെ പിന്നാലെയാണ് കേസ് പിന്‍വലിയ്ക്കാനുള്ള തീരുമാനം.
1991-92 കാലഘട്ടത്തില്‍ കെ.കരുണാകരന് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മലേഷ്യയിലെ പവര്‍ ആന്റ് എനര്‍ജി ലിമിറ്റഡ് കമ്പനിയില്‍നിന്നും പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതും അന്താരാഷ്ട്ര വിപണിയില്‍ നിലനില്‍ക്കുന്ന വിലയെക്കാള്‍ ടണ്ണിന് 405 ഡോളര്‍ നല്കി 19,000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതും. ഈ ഇടപാടില്‍ ഖജനാവിന് നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തി. വിജിലന്‍സ് അന്വേഷണത്തിലും ഈ ഇടപാടിലൂടെ 2.32 കോടിയുടെ നഷ്ടമുണ്ടായതായും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയുണ്ടായതായും കണ്ടെത്തിയിരുന്നു. വിചാരണ വേളയില്‍ ഉമ്മന്‍ചാണ്ടി പ്രതിയാകാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോള്‍ പാമോലിന്‍ കേസ് പിന്‍വലിച്ചതെന്ന ആരോപണം ശക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകനായകരുടെ സങ്കേതമാണോ എന്ന സംശയം ജനിപ്പിക്കുന്നതാണ് സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് നടത്തിപ്പുകാരായ ടെനി ജോപ്പനും ജിക്കുമോനും സരിതാ നായരെ നിരന്തരം ഫോണില്‍ വിളിച്ചത്. സരിതയുടെ തട്ടിപ്പിന് വിധേയനായ ശ്രീധരന്‍നായരും സരിതക്ക് ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നും താന്‍ സരിതയോടൊപ്പം ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു എന്നുമുള്ള മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്.
സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയും ഓഫീസും സംശയത്തിന്റെ നിഴലില്‍ നില്‍ക്കവേയാണ് നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രാജ്യാന്തര കുറ്റവാളികളും ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന വിവരം പുറത്തുവരുന്നത്. സ്വര്‍ണക്കടത്തില്‍ പ്രതിയായ മാഹി സ്വദേശി ഫയാസിന് മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗമായിരുന്ന ജിക്കുമോന് ജേക്കബുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചിരുന്നുവെന്നുമുള്ള വാര്‍ത്ത വരുന്നത്. ടെലിഫോണ്‍ രേഖകളില്‍നിന്നാണ് കസ്റ്റംസിന് ഈ സൂചന ലഭിച്ചത്. ഫയാസിന് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഒരു കെപിസിസി ജനറല്‍ സെക്രട്ടറിയുമായും സിനിമയിലെ ഉന്നതരുമായും ബന്ധമുണ്ടെന്നാണ് തെളിയുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഭരണം അധോലോക നിയന്ത്രണത്തിലാണോ എന്ന സംശയം പോലും ഉയരുന്ന സാഹചര്യം കസ്റ്റംസും അധോലോകസംഘങ്ങള്‍ ഭരണത്തിലും സ്വാധീനം ചെലുത്തുന്നു എന്ന് പറയുമ്പോഴാണ്. തട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്ന ഒരു മുഖ്യമന്ത്രിയാണോ കേരളം ഭരിക്കുന്നത്? ജിക്കുമോനുമായും കെപിസിസി ജനറല്‍ സെക്രട്ടറിയുമായും നിരന്തരം ഫോണില്‍ ബന്ധപ്പെട്ട ഫയസ് നെടുമ്പാശ്ശേരി വഴിയും കരിപ്പൂര്‍ വഴിയും സ്വര്‍ണം കടത്തുക മാത്രമല്ല നിരവധി യുവതികളെ കസ്റ്റംസിന്റെ സഹായത്തോടെ ഗള്‍ഫില്‍ എത്തിച്ച് പെണ്‍വാണിഭ ഇരകളാക്കുകയും ചെയ്തിരുന്നു. കസ്റ്റംസില്‍, വിമാനത്താവളങ്ങളില്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍, സിനിമാലോകത്ത് എല്ലാം സ്വാധീനമുള്ള ഈ അധോലോക നായകന് സിനിമയില്‍ അഭിനയിക്കാനും അവസരം നേടിയെടുത്തു.
തന്റെ കസേര നിലനിര്‍ത്താന്‍ ഏത് നികൃഷ്ട തന്ത്രവും പ്രയോഗിക്കുന്നയാളാണ് ഉമ്മന്‍ചാണ്ടി എന്നാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പറയുന്നത്. പക്ഷെ മുഖ്യമന്ത്രി നിസംഗതയോടെ ക്യാമറക്ക് മുന്നില്‍ പറയുന്നത് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ്. ഈ സാഹചര്യത്തില്‍ വിവാദമായ പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംശയം ഉയര്‍ത്തുന്നത് സ്വാഭാവികം. ഈ ആവശ്യവുമായി വിജിലന്‍സ് കോടതിയെ സമീപിക്കാനാണ് തീരുമാനം. പാമോലിന്‍ ഇടപാട് നടന്ന വേളയില്‍ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫയാണ് ഈ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന് പ്രസ്താവിച്ച് രംഗത്തെത്തിയത്. കേസ് പിന്‍വലിച്ച് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. നേരത്തെ തന്നെ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ഉദ്യോഗസ്ഥരെ മാത്രമായി ഒഴിവാക്കാന്‍ സാധ്യമല്ലെന്ന് വിജിലന്‍സിന്റെ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് പൂര്‍ണമായി പിന്‍വലിച്ച് ഉത്തരവിറങ്ങിയത്. 2011 മെയ് മെയ് 14 ന് ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2012 ലും ഇതാവര്‍ത്തിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് നല്കിയ വിജിലന്‍സ് സൂപ്രണ്ടിന് ഐപിഎസ് പദവി നല്കാന് സര്‍ക്കാര്‍ ശുപാര്‍ശയും ചെയ്തിരുന്നു. ഇപ്പോള്‍ വി.എം. സുധീരനും വിശ്വാസയോഗ്യമായ അന്വേഷണം ആവശ്യപ്പെടുന്നു. പാമോലിന്‍ അഴിമതി കഴുകിക്കളഞ്ഞാലും നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തിന്റെ കളങ്കം ജിക്കുമോന് വഴി ഉമ്മന്‍ചാണ്ടിയിലും നിഴലിക്കുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: