മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരിക്കല്‍ കുട്ടനാട്. കേരളീയരുടെ ഭക്ഷ്യസുരക്ഷയ്ക്ക് ഒരു ഗ്രാമം. കാലാന്തരത്തില്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉള്‍പ്പെട്ടു കുട്ടനാട്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന് ശോഷണം സംഭവിച്ചിരിക്കുന്നു. ഓണാട്ടുകരയില്‍ കൃഷി ശുഷ്ക്കിച്ചതും, പൊക്കാളി കൃഷി നിലച്ചതും ഇനി ഒരു എഴുന്നേല്പ്പിന് സാദ്ധ്യത ഉണ്ടോയെന്ന ശങ്ക കൃഷിശാസ്ത്രജ്ഞന്മാര്ക്കിടയില് ചര്‍ച്ചയായിത്തീര്‍ന്നു. ഈ നില തുടര്‍ന്നാല്‍ കുട്ടനാട് അധികം വൈകാതെ മറ്റൊരു വിമാനത്താവളമായി നികത്തു ഭൂമിയോ മേറ്റ്ന്തെങ്കിലുമോ ആയിത്തീരുമെന്ന് കൃഷിയെ സ്നേഹിക്കുന്നവരും ഭക്ഷ്യസുരക്ഷക്കായി വാദിക്കുന്നവരും ആശങ്കാകുലരായി.
കുട്ടനാടിനെ അതേപടി നിലനിര്‍ത്തി സംരക്ഷിക്കാന്‍ കേന്ദ്ര കൃഷി മന്ത്രാലയം തീരുമാനിച്ചു. അതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുട്ടനാട്ടുകാരനും സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടറുമായ പ്രശസ്ത കൃഷിശാസ്ത്രജ്ഞന്‍ ഡോക്ടര്‍ എം.എസ്.സ്വാമിനാഥനെ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തെ സഹായിക്കാന്‍ ഡോക്ടര്‍ എസ്.ബാലരവി, ഡോക്ടര്‍ സുധാനായര്‍, അനില്‍കുമാര്‍, കുമാരി ദീപാ വര്‍മ എന്നിവരെ കമ്മീഷന് അംഗങ്ങളായി നിയമിച്ചു.
ഡോക്ടര്‍ സ്വാമിനാഥന് കുട്ടനാട് നേരിടുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ച്, കൃഷി നാശങ്ങളും പരമ്പരാഗത തൊഴില്‍ മേഖലയായ കാലിവളര്‍ത്തല്‍, മത്സ്യത്തൊഴില്‍, താറാവ്, കോഴി, ഞണ്ട്, ചെമ്മീന്‍ കൃഷിക്കാര്‍ നേരിടുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ചും ബോധവാനായിരുന്നു. ഭൂമിയുടെ രാഷ്ട്രീയം അറിയാവുന്ന അദ്ദേഹവും സഹപ്രവര്‍ത്തകരും കുട്ടനാടിന്റെ സാമ്പത്തിക പശ്ചാത്തലം നിഷ്പ്രയാസം പഠിച്ചു.
വേമ്പനാട് കായല്‍ സംരക്ഷണം, രാംസാര്‍ സംരക്ഷണം, എ.സി.കനാല്‍ സംരക്ഷണം, അഴുക്ക് ചാല് നവീകരണം, പെട്ടിയും പറയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത, കായല്‍ ബണ്ട് പരിസ്ഥിതി സൗഹൃദമാക്കുക, കരിയാറിന് കുറുകെ സ്ലൂയിസ് കംബ്രിഡ്ജ് പണിയുക, ഗുണമേന്മയുള്ള മേല്‍ത്തരം വിത്തും, ജൈവവളങ്ങളും നല്‍കുക, വളര്‍ത്തു മൃഗങ്ങളെ പരമ്പരാഗതമായി വളര്‍ത്തുന്നവര്‍ക്ക് അവ സൗജന്യമായി നല്‍കുക എന്നിവയൊക്കെ അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
അവര്‍ കുട്ടനാട്ടിലെ സാധാരണക്കാര്‍, കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീ തൊഴിലാളികള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഗവ.ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായും മാധ്യമങ്ങളുമായും സംവദിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സമുദ്രനിരപ്പില്‍നിന്ന് രണ്ടുമീറ്റര്‍ താഴെയാണ് കുട്ടനാട്. അതിനാല്‍ പ്രകൃതി ദുരന്തങ്ങളും വിള നാശവും പെട്ടെന്ന് ഏല്ക്കേണ്ടിവരുന്നു. ഇതിനെയെല്ലാം ശക്തമായി നേരിടാന്‍ ഗവണ്മെന്റിന്റെ 12 ഓളം ഡിപ്പാര്‍ട്ട്മെന്റിന്റെ ഏകോപനം-സഹകരണം അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇങ്ങനെയൊരു റിപ്പോര്‍ട്ടാണ് സ്വാമിനാഥന് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് കേന്ദ്ര കൃഷി മന്ത്രാലയം അംഗീകരിച്ചു. ഇതിനെ കുട്ടനാട് പാക്കേജ് എന്ന് ഓമനപ്പേരു നല്കി. 1840 കോടി രൂപ വക കൊള്ളിച്ചു. 2008 നവംബര്‍ മാസത്തില്‍ ഈ പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. കേന്ദ്രവും സംസ്ഥാനവും പരസ്പ്പരം സഹകരിച്ച് പണം ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഉടന്‍ 50ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും ചെലവഴിക്കാന്‍ തയ്യാറായി. അങ്ങനെ കുട്ടനാട് പാക്കേജ് നിലവില്‍ വന്നു.
എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജും അനുവദിക്കപ്പെട്ട തുകയും ചില രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും ചാകര ആയിരുന്നു. കുട്ടനാട്ടില്‍ കൃഷി പെരുമ നിലനില്ക്കണമെങ്കില് പന്ത്രണ്ടിലധികം ബണ്ടുകള്‍ വേണം. എല്ലാ ബണ്ടും പാറകള്‍ കൊണ്ടുവേണമെന്നായിരുന്നു ഉദ്യോഗസ്ഥതലത്തിലെ തീരുമാനം. അങ്ങനെയെങ്കില്‍ കേരളത്തിലെ എല്ലാ പാറമടകളും വേണ്ടിവരും കുട്ടനാട്ടിലെ ബണ്ട് നിര്‍മാണത്തിന്. ഡോക്ടര്‍ സ്വാമിനാഥന് റിപ്പോര്‍ട്ടില്‍ പറഞ്ഞത് പരിസ്ഥിതി സൗഹൃദബണ്ടായിരിക്കണമെന്നാണ്. അത് തിരുത്താന്‍ ആര്‍ക്കാണ് ആവേശം?
കരിങ്കല്ലിന് പകരം ‘സ്ലാബും പെയിലിങ്ങും’ കൊണ്ട് ബണ്ട് ആകാമെന്ന് കുട്ടനാട് പ്രേസ്പിരിറ്റി കൗണ്‍സില്‍ ചെയര്മാന് ഫാ.തോമസ് പീലിയാനിക്കല്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ പറയുന്നുമുണ്ട്. എല്ലായ്പ്പോഴും മട വീണ് നശിക്കുന്ന 1000 ഏക്കര്‍ വിസ്തീര്‍ണമുള്ള മംഗലം കായല്‍, മാണിക്കമംഗലം കായല്‍ എന്നിവയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാനാകും. മാത്രമല്ല, അര്‍ദ്ധരാത്രിയില്‍ ‘മടവീണേ’യെന്നുള്ള നിലവിളിയും കര്‍ഷകനും കൃഷിക്കാരും പാതിരാത്രിയില്‍ പാടത്തെത്തി സ്തബ്ധരായി നില്ക്കുന്ന രംഗങ്ങളും ഇല്ലാതാവും. ബണ്ടിന് ഇനിയും ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുമുണ്ട്. ബോംബേയിലെ “ടെക് ഫാബ്” എന്ന സ്ഥാപനമാണ് ആധുനിക ബണ്ട് നിര്‍മാണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.
അതുപോലെ എസി റോഡില്‍ വെള്ളപ്പൊക്ക സമയത്ത് വേമ്പനാട് കായല്‍ കരകവിഞ്ഞൊഴുകി ഗതാഗത സ്തംഭനം ഉണ്ടാകാറുണ്ട്. കാരണം മനക്കച്ചിറ മുതല്‍ ഒന്നാംകര വരെയുള്ള പാലങ്ങള്‍ ആറ്റിലിറക്കിയാണ് പണിതിട്ടുള്ളത്. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിരുന്നു. എസി കനാലിന്റെ നവീകരണം കാലങ്ങളായി നടക്കാത്തതിനാലുമാണ് കനാല്‍ കവിഞ്ഞ് വെള്ളമൊഴുകുന്നത്.
അതിനാല്‍ ആറ്റിലിറക്കി ചെയ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീക്കംചെയ്ത് പാലം പുതുക്കി പണിയണം. അതുപോലെ മുട്ടാര്‍, എടത്വാ, തലവടി, ചമ്പക്കുളം, രാമങ്കരി, നെടുമുടി എന്നീ പഞ്ചായത്തുകളിലെ പാടശേഖരങ്ങള്‍ ഇരിപ്പൂ കൃഷി ചെയ്യാന്‍ പാകത്തിനാക്കണം. അതിന് എസി കനാലിലെ ഒന്നാംകര മുതല്‍ പള്ളാത്തുരുത്തി വരെ തുറന്നാല്‍ കൃഷി മെച്ചമാകും. വെള്ളപ്പൊക്ക ഭീഷണി ഇല്ലാതാവുകയും ചെയ്യും. കുട്ടനാടിനെ ‘സ്പെഷ്യല്‍ അഗ്രികള്‍ച്ചര്‍ സോണ്‍’ ആയി പ്രഖ്യാപിക്കണമെന്നും പാക്കേജില്‍ ഡോക്ടര്‍ സ്വാമിനാഥന് ആവശ്യപ്പെടുന്നുണ്ട്. പാക്കേജിന്റെ ഭാഗമായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കുട്ടനാട് ഡവലപ്മെന്റ് സര്‍ക്കിള്‍ തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ പത്തനംതിട്ടക്കാരനായ കേന്ദ്ര സഹമന്ത്രിയും ആലപ്പുഴയുടെ കേന്ദ്ര സഹമന്ത്രിയും കുട്ടനാട് എംഎല്‍എയും ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും പാലം വലിക്കുകയാണ്. സംസ്ഥാന കൃഷി മന്ത്രിക്ക് ഇവരെ ഏകോപിപ്പിച്ച് നിര്‍ത്താനുള്ള കഴിവുമില്ല. ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ.
ഇതിനിടയില്‍ പരമ്പരാഗതമായി ചെയ്തുവരുന്ന വളര്‍ത്തുമൃഗ പരിപാലനത്തിനുവേണ്ടി മൂന്നുകോടി രൂപ ചെലവ് ചെയ്ത് പശു, ആട്, മത്സ്യകുഞ്ഞുങ്ങള്‍, താറാവ്, കോഴി ഇവ നല്‍കിയതായി രേഖകള്‍ പറയുന്നു. കോഴി പോയിട്ട് കോഴി കാഷ്ഠംപോലും കാണാനില്ലെന്നതാണ് വാസ്തവം. ലൈവ് സ്റ്റോക് ഡിപ്പാര്‍ട്ട്മെന്റും കൃഷി ഡിപ്പാര്‍ട്ടുമെന്റും വീണുകിട്ടിയ സുവര്‍ണാവസരം ഒട്ടും പാഴാക്കിയില്ല.
ഇതിലപ്പുറമാണ് തൊഴില്‍ മേഖലയിലെ ആശങ്കപെട്ടിയും പറയും വെച്ചാണ്. ഉപയോഗിക്കുന്ന മോട്ടോറിന് അമിത വൈദ്യുതി വേണ്ടിവരുന്നുവെന്നാണ് ആക്ഷേപം. ഈ പണി ചെയ്തുവരുന്ന കുറച്ചധികം തൊഴിലാളികളുമുണ്ട്. എന്നാല്‍ വെള്ളം വറ്റിക്കാന്‍ പെട്ടിയും പറയും നിലനിര്‍ത്തി ആധുനിക സാങ്കേതിക വിദ്യകൂടി പ്രായോഗികമാക്കണമെന്നാണ് റിപ്പോര്‍ട്ട്. നൂതന സാങ്കേതിക വിദ്യയുടെ പെട്ടിയും പറയിലും ഉപയോഗിക്കുന്ന മോട്ടോറിന് വൈദ്യുതി കുറച്ചുമതിയെന്നാണ് പരക്കെ പറയപ്പെടുന്നതും വൈദ്യുതിബോര്‍ഡ് സാക്ഷ്യപ്പെടുത്തുന്നതും. പക്ഷേ പരമ്പരാഗത തൊഴിലാളികള്‍ക്ക് ഇവിടെ പണിയെടുക്കാനുള്ള സാങ്കേതിക വൈദഗ്ദ്ധ്യമില്ല. അതിനാല്‍ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്ന ആശങ്ക ഈ മേഖലയില്‍ കാലുഷ്യത്തിന് കാരണമാകുന്നു.
കുട്ടനാട്ടില്‍ 1500 ഓളം പാടശേഖരങ്ങള്‍ ഉണ്ട്. നൂതന കൃഷി സമ്പ്രദായത്തില്‍ യന്ത്രവല്കരണം അപ്രധാനമല്ലാതായിരിക്കുന്നു. ഭൂപ്രകൃതിയ്ക്കും പരിസ്ഥിതിയ്ക്കും അനുസരിച്ച് വേണം ഇത്. അനുയോജ്യമായ യന്ത്രങ്ങള്‍ യഥാവിധി ലഭിക്കുവാന്‍ തടസ്സമായി നില്ക്കുന്ന ഒരു വിഭാഗം ഇവിടെ തടിച്ചു കൊഴുത്തു വിരാജിക്കുന്നു. നോക്കുകൂലിയിലും വാടക ഇനത്തിലും വന്‍ പിടിച്ചുപറിക്കാണ് ഇവര്‍ ശ്രമിച്ചത്. ഇത് നിയന്ത്രണാതീതമായപ്പോള്‍ കര്‍ഷകര്‍ പാടത്തുനിന്നു തന്നെ പിന്‍വാങ്ങി. മെതി യന്ത്രം സമയത്ത് ലഭിക്കാതിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചു. കറ്റകള്‍ പാടത്ത് കിടന്നു നശിച്ചു. ഭക്ഷണം ഈശ്വരനാണ് എന്ന് വിശ്വസിക്കുന്ന നമ്മുടെ അന്നം മുടക്കാന്‍ മാത്രം വിരാജിക്കുന്ന ഇക്കൂട്ടരെ നിലയ്ക്ക് നിര്‍ത്താന്‍ കേരളം ഭരിക്കുന്ന ഇരുമുന്നണികള്‍ക്കും കഴിയുന്നുമില്ല. ഇപ്പോള്‍ കുട്ടനാട് പാക്കേജിന്റെ അന്തകന്മാരുടെ ഏകദേശ രൂപം ബോധ്യമാകുമല്ലൊ. പരിഹരിക്കാന്‍ കഴിയുന്ന നിസ്സാര പ്രശ്നങ്ങള്‍ പോലും വ്രണമാക്കാന്‍ ശ്രമിക്കുന്നവരാണ് കേരളം മാറിമാറി ഭരിക്കുന്ന ഇരുമുന്നണികളും. കേന്ദ്രവിഹിതവും സംസ്ഥാന വിഹിതവും മുറയ്ക്ക് കിട്ടും. നികുതി പണം ജനങ്ങള്‍ നല്കിക്കൊള്ളും, കൊള്ള ഞങ്ങള്‍ നടത്തിക്കൊള്ളാം എന്നാണ് ചിന്ത.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: