കൃഷ്ണാഷ്ടമി കഴിഞ്ഞു. ഒഡീസയിലെ കന്ധമാലില്‍ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ അഞ്ചാം ബലിദാന ദിനം അന്നായിരുന്നു. അദ്ദേഹത്തെ കൊലപ്പെടുത്തിയ പ്രതികളെ ഇതുവരെയും നിയമ നടപടികള്‍ക്ക് വിധേയമാക്കാന്‍ ഒഡീസാ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാരോപിച്ച് നിരപരാധികളായ 32 പേര് ജയിലിലാണ്. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കന്ധമാല്‍ കേഴുകയാണെന്നും നീതിക്കായി യാചിക്കുകയാണെന്നും അവിടത്തെ ക്രൈസ്തവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍നിന്ന് ലോക്സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗം കേരളീയനായ ചാള്‍സ് ഡയസ് ലോക്സഭയില്‍ പ്രസ്താവന നടത്തി. (ദ ഹിന്ദു സെപ്.4). അതേപോലെ ഉത്തരഖാണ്ഡിലെ പ്രകൃതിക്ഷോഭം മൂലം തകര്‍ന്ന ഒരു ഗ്രാമത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല മലങ്കര ഓര്‍ത്തഡോക്സ് സഭയെ ഏല്‍പ്പിച്ചതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചതായി വാര്‍ത്തയും കണ്ടു. (മനോരമ സെപ്തംബര്‍ 4)
സമുദായചാര്യന്‍ മന്നത്ത് പത്മനാഭന് തന്റെ “ജീവിത സ്മരണകള്‍” എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ മേല്‍ സൂചിപ്പിച്ചതുമായി കൂട്ടി വായിക്കാം. വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ കൂട്ടത്തോടെ ചെന്ന് വിദ്യാശാലാസ്ഥാപനവും (വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) ദീനശുശ്രൂഷയും ഉള്‍പ്പെടെയുള്ള ശ്രമം കൊണ്ട് മതപരിവര്‍ത്തനം ചെയ്യുന്നു എന്ന് ഈയിടെ പരാതിയുണ്ടായപ്പോള്‍ അവിടത്തെ ഗവണ്മെന്റ് ഒരു കമ്മറ്റിയെ നിയമിച്ചു. ഒരു ക്രിസ്ത്യാനി ഉള്‍പ്പെടെ ഐകകണ്ഠേന പാസ്സാക്കി സമര്‍പ്പിച്ച നിയോഗി കമ്മീഷന് റിപ്പോര്‍ട്ടില്‍ അവിടത്തെ മതപരിവര്‍ത്തന ശ്രമത്തേയും പാഠശാലകളും ആതുരശാലകളും മുഖാന്തിരമുള്ള ദുര്വ്യാപാരങ്ങളെക്കുറിച്ച് തെളിവിനെ അടിസ്ഥാനമാക്കി ചിലതെല്ലാം എഴുതിയിരുന്നു. ഈ അടുത്തകാലത്തുണ്ടായ “ഭൂകമ്പം” ആ നേര് പറഞ്ഞതിനായിരുന്നു. ആര്‍ച്ച് ബിഷപ്പുമാരുടേയും ബിഷപ്പുമാരുടേയും പാതിരിമാരുടേയും കന്യാസ്ത്രീകളുടേയും അല്മായരുടെയും ഒരേ സ്വരത്തിലുണ്ടായ ആക്രമണം കൊണ്ട് നമ്മെ ശ്വാസംമുട്ടിച്ച കാര്യം ഹിന്ദുവായാലും മറക്കാന്‍ കാലമായിട്ടില്ലല്ലോ. അത് സംബന്ധിച്ച് വടക്കേ ഇന്ത്യയേക്കാള്‍ ശബ്ദം മുഴങ്ങിയത് കേരളത്തിലാണ്. ഇന്ത്യന്‍ ക്രിസ്ത്യാനികളില്‍ പകുതിയിലധികം കേരളത്തിലായതിനാല്‍ മുഴക്കം കൂട്ടാനുള്ള സൗകര്യം ഇവിടെത്തന്നെയാണ്. അവരാരും വസ്തുത അന്വേഷിച്ചവരല്ല. അവരുടെ മതപ്രചരണത്തിന് ബാധകമാകുന്ന കാര്യമായതുകൊണ്ട് നേരന്വേഷിക്കേണ്ട ആവശ്യമില്ല… ക്രിസ്ത്യാനികളുടെ പ്രാബല്യം മൂത്തപ്പോള്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ആളിനുപോലും സത്യം പറയാന്‍ പാടില്ലെന്ന നിലയില്‍ നാം ചെന്നെത്തിയിരിക്കയാണെന്ന് വായനക്കാരെ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇത്രയും പ്രസ്താവിച്ചത്.”
മന്നത്തിന്റെ അന്നത്തെ ആശങ്ക ഇന്ന് അത്യന്തം ആശങ്കാകുലമാണ്. ഇന്ന് മേല്ത്തട്ടിലുള്ളവരെയാണ് ലക്ഷ്യമാക്കുന്നത്. ഒരുകാലത്ത് തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളേജില്‍ പഠനത്തിനെത്തിയിരുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സുവിശേഷവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമം ഒരു പരിധിവരെ വിജയം കണ്ടിരുന്നു. ഉപരിവര്‍ഗത്തിനെ ബംഗാളിലും അങ്ങനെ “സ്നാനം” ചെയ്യിച്ചിരുന്നു. കവി മൈക്കിള്‍ മധുസൂദനദത്ത് അവരില്‍ പ്രമുഖനായിരുന്നു. സ്വധര്‍മം വെടിഞ്ഞത് എന്തിനെന്ന് ശ്രീരാമകൃഷ്ണ പരമഹംസര്‍ ആരാഞ്ഞപ്പോള്‍, ഭൗതികമായ ഏറെ നേട്ടങ്ങള്‍ ഉണ്ടായെന്ന് ദത്ത് ഉത്തരം നല്കിയ വേളയില്‍ ശ്രീരാമകൃഷ്ണദേവന് പുറംതിരിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. സ്വധര്‍മം ഉപേക്ഷിച്ച വ്യക്തിയുടെ മുഖം കാണാന്‍ പോലും അദ്ദേഹം തയ്യാറായില്ല. മദര്‍ തെരേസയുടെ കാലത്തിനുശേഷം അവരുടെ പ്രസ്ഥാനത്തിന്റെ തലപ്പത്തുവന്ന സിസ്റ്റര്‍ നിര്‍മല നേപ്പാളി ബ്രാഹ്മണ വിഭാഗത്തില്‍പെട്ടവരായിരുന്നു. ദുരൂഹമായ കാരണങ്ങളാല്‍ അവരെ ആ സ്ഥാനത്തുനിന്ന് നീക്കുകയുണ്ടായി.
കേരളത്തിലും പ്രക്രിയ തുടരുന്നുണ്ട്. വിദ്യാഭ്യാസമുള്ള “ഉന്നതകുല” ജാതര്‍ പോലും “സ്നാനം” ചെയ്ത് “വീണ്ടും സ്നാന”പ്പെട്ടതിനുശേഷം പാസ്റ്റര്‍മാരായി ജോലി ചെയ്യുന്നതായി കാണാനാകുന്നു. മന്നം സൂചിപ്പിച്ചതുപോലുള്ള ദുര്വ്യാപാരങ്ങളും സാമ്പത്തിക സ്രോതസ്സുമാണത്രെ ആകര്‍ഷണ ഘടകമായി പറയപ്പെടുന്നത്. മലയാളത്തിന്റെ സുപ്രഭാതത്തില്‍ വരുന്ന വൈവാഹിക പംക്തി ശ്രദ്ധിച്ചാല്‍ അക്കാര്യം ബോധ്യമാകും. ഒരു ഞായറാഴ്ച വന്ന പരസ്യങ്ങളില്‍ രണ്ടെണ്ണം കാണാം. Born-again Nair boy, Worship leader 33/176 soft. Engineer വധുവിനെ അന്വേഷിക്കുന്നു. പെന്തക്കോസ്ത് യുവതി, ഹിന്ദു പശ്ചാത്തലം, 27 എംബിബിഎസ് വരനെ അന്വേഷിക്കുന്നു.
നവസഭകളുടെ ഭീഷണി സാധാരണ ക്രൈസ്തവസഭകള്ക്കുപോലും ഭീഷണി ആയിരിക്കുന്നു. വിദേശസഹായമാണ് അവയുടെ നിലനില്‍പ്പ്. ആത്മീയതയുടെ അംശം വളരെ കുറവും സുഖഭോഗങ്ങളുടെ അത്യുന്നതിയില്‍ എത്തിയ ഭൗതിക ജീവിതവുമാണ് ഇക്കൂട്ടരുടേത്. അതിനാല്‍ പ്രലോഭിപ്പിച്ച് കൂട്ടത്തിലാക്കാന് വളരെ എളുപ്പമാണ്. പരമ്പരാഗത രീതിയും സംസ്കാരവും ഏതുവിധേനയും ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയാണ് ന്യൂജനറേഷന് സഭകളുടേതെന്ന് മനസ്സിലാക്കിയാണ് പരമ്പരാഗത ക്രൈസ്തവ സഭകള്‍ തന്നെ നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഭാരതത്തിന്റേതായ ഒന്നും വേണ്ടത്രെ. ഏറ്റവും പുതിയ കണ്ടെത്തല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനത്തിനായി തയ്യാറാക്കിയ പഠനപദ്ധതിയുടെ ഉള്ളടക്കത്തിലാണ്. വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. അവര്‍ ചിലതെല്ലാം ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളം നേടിയ പുരോഗതി തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണനേട്ടമാണ്. മാറിമാറിവന്ന കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ല. യുദ്ധത്തില്‍ പുരുഷന്മാര് ധാരാളമായി കൊല്ലപ്പെട്ടപ്പോഴാണ് നാല് കെട്ടാന്‍ അനുവദിക്കപ്പെട്ടത്. ഹിന്ദുധര്‍മത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടാണത്രെ കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
മതവും സംസ്കാരവും വേര്തിരിച്ചറിയാത്തതിനാലല്ല, ബോധപൂര്‍വമായ ഇടപെടലുകളിലൂടെ അവയെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ഭാഗം മാത്രമാണ് നടക്കുന്നത്. ഭൂരിപക്ഷം നിശ്ശബ്ദരായിരിക്കുന്നിടത്തോളം കാലം ഇതുപോലെ പലതും നടന്നുകൊണ്ടേയിരിക്കും.
പ്രൊഫ.കെ.എസ്.ആര്.പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: