കേരളാപോലീസ് കാര്യക്ഷമതയില്‍ പേരെടുത്തവരാണ്. ചില അപവാദങ്ങളൊഴിച്ചാല്‍ ഏറ്റെടുത്ത കേസുകള്‍ സമയബന്ധിതമായി തീര്‍ക്കാനും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനും കേരളാ പോലീസ് കാണിക്കുന്ന സാമര്‍ത്ഥ്യം അസൂയാവഹമാണ്. അന്യസംസ്ഥാനങ്ങളിലെ പോലീസുകാരുടെ പെരുമാറ്റവും പ്രവര്‍ത്തന മികവും താരതമ്യപ്പെടുത്തി കേരള പോലീസ് പ്രശംസിക്കപ്പെടുകയും ചെയ്തതാണ് ചരിത്രം. എന്നാല്‍ രാഷ്ട്രീയ മേലാളന്മാര് പ്രതികളാവുകയോ അവര്‍ക്ക് താല്പര്യമുള്ള കേസുകള്‍ കൈകാര്യം ചെയ്യേണ്ട സന്ദര്‍ഭങ്ങളിലോ കേരളാ പോലീസിന്റെ വീര്യം ചോര്‍ന്നുപോകുന്നു. അതല്ലെങ്കില്‍ ആജ്ഞാനുവര്‍ത്തികളായി അടിമപ്പണി ചെയ്യുകയാണോ എന്ന സംശയം ജനിപ്പിക്കുന്നു. നീതിന്യായ നിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സത്യസന്ധത പുലര്‍ത്തിയേ പറ്റൂ. ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കേണ്ട പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമാകും. ഏറ്റവും ഒടുവില്‍ സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശ്രീധരന്‍നായര്‍ നല്കിയ മൊഴി അട്ടിമറിക്കാന്‍ പോലീസ് ഗൂഢ നീക്കം നടത്തിയോ എന്നാണ് ഇപ്പോഴത്തെ കാതലായ ചോദ്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശ്രീധരന് നായര്‍ മൊഴിനല്‍കിയിട്ടില്ലെന്ന് എഡിജിപി കെ. ഹേമചന്ദ്രന് സത്യവാങ്ങ് മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. ശ്രീധരന് നായര്‍ മജിസ്ട്രേറ്റ് മുന്‍പാകെ ക്രിമിനല്‍ നടപടിക്രമം ചട്ടം 164 പ്രകാരം നല്കിയ മൊഴിയിലും ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല എന്നാണ് പോലീസ് ഭാഷ്യം.
സോളാര്‍ കേസില്‍ മൂഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ജോയി കൈതാരം അഭിഭാഷകനായ രഞ്ജിത് തമ്പാന് മുഖേന നല്കിയ ഹര്ജിയിന്മേലാണ് പോലീസിന്റെ മറുപടി. മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ്അംഗങ്ങളായ ജിക്കുമോന്, ഗണ്മാന് സലിംരാജ് എന്നിവരെ രക്ഷിക്കുന്ന നിലപാടാണ് പോലീസ് സത്യവാങ്മൂലത്തില്‍ എടുത്തിട്ടുള്ളത്. ഇവരുടെ രണ്ടുപേരുടെയും പേരുകള്‍ ശ്രീധരന് നായര്‍ മജിസ്ട്രേറ്റുമുന്പാകെ പറഞ്ഞിട്ടില്ല. ഇവര്‍ക്കെതിരെ തെളിവുകളും ലഭിച്ചിട്ടില്ല. അതിനാലാണ് രണ്ടുപേര്‍ക്കുമെതിരെ അന്വേഷണം നടത്താതിരുന്നത്. ഇവരുടെ പങ്കാളിത്തം വ്യക്തമാകുന്നതിന് സരിതയെയും ജോപ്പനെയും പലവട്ടം ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്, സത്യവാങ്മൂലത്തില്‍ പറയുന്നത് അങ്ങിനെയാണ്. ശ്രീധരന് നായര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ മൊഴിയില്‍ മുഖ്യമന്ത്രിയെ ഓഫീസില്‍ വച്ച് കണ്ടതായി പറയുന്നുണ്ട്. എന്നാല്‍ പിന്നീട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ശ്രീധരന് നായര്‍ പറയുന്നതായാണ് പോലീസിന്റെ ന്യായം. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് ഹര്ജിക്കാരന് ഓഗസ്റ്റ് ഏഴിന് അന്വേഷണ ഉദ്യോഗസ്ഥന് നിവേദനം നല്‍കിയിരുന്നു. ഇത് വീണ്ടെടുക്കാനുള്ള അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
സംസ്ഥാനത്ത് ഒരു ക്രിമിനല്‍ കേസിലും സിസിടിവി ദൃശ്യം പരിശോധിക്കേണ്ട അവസ്ഥ വന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് കംപ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്കും കണ്ടെടുത്തിയിട്ടുണ്ട്. സോളാര്‍ കേസ് അന്വേഷിക്കുന്ന എഡിജിപി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് കളവാണെന്ന് ശ്രീധരന്‍നായര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കോടതിയില്‍ നല്കിയ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ പോലീസ് തന്റെ രഹസ്യമൊഴി പരസ്യപ്പെടുത്തട്ടെ എന്നും ശ്രീധരന്‍നായര്‍ വെല്ലുവിളിക്കുന്നു. സോളാര്‍ പ്ലാന്റ്സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്കി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പനും സരിതയും ചേര്‍ന്ന് പണം തട്ടിയെന്നും ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നുമാണ് ശ്രീധരന്‍നായരുടെ പരാതി. കോടതിയില്‍ നല്കിയ മൊഴിയില്‍ ശ്രീധരന്‍നായര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ മറിച്ചൊരു സത്യവാങ്മൂലം നല്കാന് പോലീസിനെ പ്രേരിപ്പിച്ചതാരാണെന്ന് വെളിവാകേണ്ടതാണ്. കോടതി പോലും സജീവമായി നിരീക്ഷിക്കുന്ന ഒരു കേസില്‍ രാഷ്ട്രീയ നേതൃത്വത്തിനുവേണ്ടി വിടുപണിചെയ്യാന്‍ പോലീസ് ധൈര്യം കാണിക്കണമെങ്കില്‍ അത് സ്വന്തം താല്പര്യമനുസരിച്ചാകാനിടയില്ല. ശക്തമായ ഇടപെടല്‍ കൊണ്ടുതന്നെയാകുമത്. കേസന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ അനുവദിച്ചുകൊടുത്താല്‍ നീതിനിര്‍വഹണമാണ് തകിടം മറിയുക. നട്ടെല്ലു വളയ്ക്കുന്ന ഉദ്യോഗസ്ഥര്‍ മാത്രമല്ല ഭരണകൂടവും അത് വിസ്മരിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: