കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ആരംഭിക്കുന്ന വിവേകാനന്ദ ചെയറിനോടുള്ള അസഹിഷ്ണുത ചെയറിന്റെ പ്രവര്‍ത്തനത്തെ തുടക്കത്തിലെ തളര്‍ത്തിയിരിക്കുന്നു. സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജന്മശതാബ്ദി ആഘോഷങ്ങള്‍ സര്‍ക്കാര്‍ തലത്തിലും ദേശീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെയും നടന്നുവരികയാണ്. കോട്ടയം കേന്ദ്രീകരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല തുടങ്ങിയ ഉടന്‍തന്നെ ഉടലെടുത്ത ഒരു ചിന്തയായിരുന്നു ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ചും ചിന്തകരെക്കുറിച്ചും സര്‍വകലാശാല പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം എന്നത്.
ഡോ. അനന്തമൂര്‍ത്തി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരിക്കുമ്പോള്‍ തന്നെ സ്വാമി വിവേകാനന്ദന്റെ പേരില്‍ സര്‍വകലാശാലയില്‍ ഒരു ചെയര്‍ തുടങ്ങാന്‍ പ്രാരംഭം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഒ.വി.ഉഷയും പിന്നീട് പ്രേമാനന്ദകുമാറും ചെയറിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ അല്‍പ്പകാലം പ്രവര്‍ത്തിച്ചിരുന്നു. ഡോ.വി.എസ്.രാജശേഖരന് പിള്ള വൈസ് ചാന്‍സലറായി വന്നയാള്‍ ചെയറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വിവേകാനന്ദ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ടു കൊണ്ടുപോകാനും പദ്ധതികള്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഈ സമയത്തെല്ലാം എന്തെങ്കിലും കാരണത്താല്‍ ആ പ്രവര്‍ത്തനം തടസ്സപ്പെട്ടുകൊണ്ടിരുന്നു.
വിവേകാനന്ദ ചെയര്‍ എന്ന സങ്കല്പ്പത്തിന് എതിരെയുള്ള അടിയൊഴുക്കിന്റെ സ്രോതസ്സും ശക്തിയും മനസ്സിലാക്കണമെങ്കില്‍ തുടര്‍ന്ന് എംജി സര്‍വകലാശാലയില്‍ ആരംഭിച്ച വിവിധ ചെയറുകളുടെ പ്രവര്‍ത്തനം വിലയിരുത്തണം. 1994 ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഒരു ചെയര്‍ ആരംഭിച്ചു. 1997 ല്‍ ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസിന്റെ പേരില്‍ ചെയര്‍ ആരംഭിക്കാന്‍ സര്‍വകലാശാല തീര്‍ച്ചപ്പെടുത്തി. 1996 ല്‍ കാലം ചെയ്ത് ബിഷപ്പിന്റെ പേരില്‍ ഒരു ചെയര്‍ തുടങ്ങാന്‍ ധൃതിപിടിച്ച് സര്‍വകലാശാല കരുക്കള്‍ നീക്കി. അതിനെതിരെ വരുന്ന വിമര്‍ശനങ്ങളെ മുന്നില്‍ കണ്ട് തന്ത്രപരമായ നീക്കത്തിലൂടെ മാര്‍ ഗിഗോറിയോസിന്റെ ചെയറിനോടൊപ്പം ശ്രീനാരായണ ഗുരുവിന്റെയും ഡോ. അംബേദ്കറുടേയും പേരിലും ഓരോ ചെയറുകള്‍ പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് കണ്ണശ കവികളുടെ പേരിലും പാല നാരായണന് നായരുടെ പേരിലും കെപിഎസ് മേനോന്റെ പേരിലും സര്‍വകലാശാല ചെയറുകള്‍ തുടങ്ങി. ഈ ചെയറുകളുടെ പ്രവര്‍ത്തനം ശ്രദ്ധിക്കാന്‍, കേരളത്തിന് അകത്ത് നിന്നും പുറത്തുനിന്നും പ്രഗത്ഭരെ കണ്ടെത്താന്‍ സര്‍വകലാശാലക്ക് കാലാകാലങ്ങളില്‍ കഴിഞ്ഞിരുന്നു. വിവേകാനന്ദ ചെയര്‍ മാത്രം ഏട്ടിലെ പശുവായി തുടര്‍ന്നു. വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ പേരില്‍ അക്കാദമിക രംഗത്തെ ശ്രദ്ധേയമായ ഇടപെടലായിരുന്നു കേരളത്തിലെ പ്രമുഖ എഴുത്തുകാരും വിദ്യാഭ്യാസ ചിന്തകരും പങ്കാളികളായികൊണ്ട് ഭാരതീയ വിചാരകേന്ദ്രത്തിന്റെയും കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച ‘വിവേകാനന്ദനും പ്രബുദ്ധ കേരളവും’ എന്ന ഗ്രന്ഥം.
കേരളത്തിലെ നിഷ്പക്ഷമതികളായ അക്കാദമിക സമൂഹത്തിന് ഉള്ളുതുറക്കാനുള്ള ഒരു സുവര്‍ണാവസരമാണ് അത് പ്രദാനം ചെയ്തത്. അതിന്റെ കൂടി പ്രേരണയായിരിക്കാം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റില്‍ വിവേകാനന്ദ ചെയറിനെ ക്കുറിച്ചുള്ള ചിന്തകള്‍ക്ക് പുനര്‍ജീവന്‍ നല്‍കിയത്.
സര്‍വകലാശാല ചരിത്രത്തില്‍ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും വിവേകാനന്ദ ചെയര്‍ തുടങ്ങണം അഥവാ പുനരുജ്ജീവിപ്പിക്കണം എന്ന നിര്‍ദ്ദേശത്തിന് എതിരഭിപ്രായം ഉണ്ടാകാതിരുന്നത്. അങ്ങനെ മുസ്ലിംലീഗ് നേതാവടക്കമുള്ള സിന്‍ഡിക്കേറ്റിന്റെ ഏകകണ്ഠമായ തീരുമാനത്തോടെ വിവേകാനന്ദ ചെയര്‍ തുടങ്ങാന്‍ സര്‍വകലാശാല പ്രഖ്യാപനം നടത്തി.
കോളേജുകള്‍ അനുവദിക്കുന്നതിലും കോഴ്സുകള്‍ തുടങ്ങുന്നതിലും തസ്തികകള്‍ സൃഷ്ടിക്കുന്നതിലും വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ വി സി പ്രൊഫ.എ.വി.ജോര്‍ജിന്റെ ചില സത്പ്രവര്ത്തികളിലൊന്നാണ് വിവേകാനന്ദ ചെയറിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ സാമ്പത്തിക ബാധ്യതയില്ലാതെ യോഗ്യനായ ഒരു പണ്ഡിതനെ കണ്ടെത്തി എന്നത്. വിസിയുടെ അന്വേഷണത്തില്‍ എംജി സര്‍വകലാശാലക്ക് കീഴില്‍ നിരവധി വര്‍ഷം അധ്യാപകനായി പ്രവര്‍ത്തിച്ച് ഒ.എം.മാത്യുവിനെ ചെയറിന്റെ ചുമതല ഏല്‍പ്പിക്കാം എന്ന് മനസ്സിലാക്കി. എംജി സര്‍വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍ എന്ന നിലക്ക് നീണ്ടകാലം അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വ്യക്തിയാണ് പ്രൊഫ.മാത്യു. കോട്ടയം ബസേലിയസ് കോളേജില്‍ അദ്ധ്യാപകനും പൊളിറ്റിക്കല്‍ വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ച അദ്ദേഹം കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഫാക്കല്‍റ്റി ഡീന്‍ ആയും ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ലോകമതങ്ങളെക്കുറിച്ചുള്ള താരതമ്യ പഠനത്തിലും ഗവേഷണത്തിലും മുഴുകിയിരിക്കയാണ് അദ്ദേഹം.
ലോകത്തെ പ്രമുഖ മതങ്ങളെ കുറിച്ചുള്ള പഠനഗ്രന്ഥം കഴിഞ്ഞ വര്‍ഷമാണ് ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച ഒരു സ്ഥാപനം പ്രകാശനം ചെയ്തത്. ഒന്നാം പതിപ്പ് പൂര്‍ണമായും മാസങ്ങള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞു എന്നത് തന്നെ ലോകമതങ്ങളെ തമ്മിലെ താരതമ്യപഠനത്തിന് ഏറ്റവും സഹായകരമായ റഫറന്‍സ് ഗ്രന്ഥമാണ് ഒ.എം.മാത്യുവിന്റെ എന്നുള്ളത് വ്യക്തമാക്കുന്നു. ഇന്ന് നിലനില്‍ക്കുന്ന പതിനൊന്ന് മതങ്ങളുടെ ഉത്ഭവം, വളര്‍ച്ച, തത്വങ്ങള്‍, ആചാരങ്ങള്‍, മതചിഹ്നങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം ഇതില്‍ ആഴത്തില്‍ വിലയിരുത്തുന്നു. മത അസഹിഷ്ണുതയുടെ മരണണി മുഴക്കിയ സ്വാമി വിവേകാനന്ദന്റെ ചിന്തകളും ദര്‍ശനവുമാണ് എല്ലാ മതങ്ങളെക്കുറിച്ചും എല്ലാവരും അറിയുക എന്ന ചിന്തയോടെ അനുഭവസമ്പത്തിന്റെ അടിസ്ഥാന ശിലയില്നിന്നുകൊണ്ട് പ്രൊഫ. മാത്യു സാറിന് ശക്തി പകര്‍ന്നത്. കേരളത്തിലെ അക്കാദമിക രംഗത്തോ അധികാര രംഗത്തോ ആധിപത്യം ഉറപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ അസാധ്യമായി ഒന്നുമില്ലാതിരുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ഈ അപൂര്‍വ ഗുരുനാഥന്.
മതസഹിഷ്ണുതയും വിവേകാനന്ദ ചിന്തയും വ്യക്തിത്വത്തിന്റെ മുഖമുദ്രയാവുമ്പോള്‍ ഒരാള്‍ സ്വാഭാവികമായി എത്തിപ്പെടുന്ന ഇടമാണ് ആര്‍എസ്എസ്സുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍. ഇസ്ലാമിക-ക്രൈസ്തവ പക്ഷത്തുനിന്നും ഉയര്‍ന്നുവന്ന നിരവധി വിദ്യാഭ്യാസ വിചക്ഷണരും ചിന്തകരും കേരളത്തില്‍ പിന്നീട് ദേശീയ പ്രസ്ഥാനങ്ങളുടെ സന്തത സഹചാരികളും സന്ദേശവാഹകരുമായി മാറിയിട്ടുണ്ട്. പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍, ഡോ.സി.ഐ.ഐസക്, പ്രൊഫ.ഒ.എം.മാത്യു തുടങ്ങിയവര്‍ അതില്‍ ചിലര്‍ മാത്രമാണ്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി അവസരവാദ രാഷ്ട്രീയം കളിക്കുന്ന കേരളത്തില്‍ ആദര്‍ശനിഷ്ഠമായ അക്കാദമിക ജീവിതം നയിച്ച ഈ ഗണത്തിലെ പ്രമുഖരെ അപഹസിക്കുന്നതും അപമാനിക്കുന്നതും അനുവദിച്ചു കൂടാ.
കേരളത്തിലെ സര്‍വകലാശാലകളില്‍ രാഷ്ട്രീയ സഹയാത്രികര്‍ മാത്രമല്ല വിസി അടക്കമുള്ള സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രാസംഗികരും അക്കൂട്ടത്തില്‍ പെടും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ മതവല്ക്കരണത്തിന്റേയും മത ഭരണത്തിന്റെയും പരിണതഫലങ്ങള്‍ മാത്രമാണിതെല്ലാം. യോഗ്യതയുടെ മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍പ്പറത്തി സ്വന്തം പാര്‍ട്ടിക്കാരനെ വിസിയാക്കി വാഴിക്കാന്‍ തീരുമാനിച്ചവരാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത്. സര്‍വകലാശാലയുടെ ഭൂമി വിവിധ പദ്ധതികളുടെ പേര് പറഞ്ഞ് പാര്‍ട്ടി അദ്ധ്യക്ഷനും മന്ത്രിമാരും ബന്ധുക്കള്‍ക്കും വീതം വെച്ചതും ഈ പാര്‍ട്ടിയുടെ മത അജണ്ടയുടെ ഭാഗം തന്നെ. പാര്‍ട്ടിയുടെ തട്ടകത്തിലുള്ള കോഴിക്കോട് സര്‍വകലാശാലയില്‍ ഒന്നൊന്നായി പരീക്ഷിച്ച് വിജയിപ്പിച്ചെടുത്ത പദ്ധതികള്‍ മറ്റ് യൂണിവേഴ്സിറ്റികളിലും നടപ്പാക്കുന്ന തിടുക്കത്തിലാണ് ലീഗ്. ടിപ്പുവിന് എതിരെ പറഞ്ഞ പാഠപുസ്തകം പിന്‍വലിക്കുക മാത്രമല്ല കണ്ടുകെട്ടി ചുട്ടുകരിച്ചവര്‍ ഒരുവര്‍ഷം തികയുന്നതിന് മുമ്പേ അവിടെ അല്‍ഖ്വയ്ദ ഭീകരവാദിയുടെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ തന്ത്രപൂര്‍വം വിവേകാനന്ദ ചെയര്‍ ആകാം, പക്ഷെ നേതൃത്വം നല്‍കുന്നത് ആര്‍എസ്എസ് ബന്ധമുളള ആള് ആകരുത് എന്ന വാദമായി വരുന്നു. ഈ മെയ്വഴക്കം അങ്കത്തട്ടിലെ കള്ളക്കോലാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.
മുസ്ലിം മത അജണ്ടയാണ് കേരളത്തില്‍ ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതില്‍ ലീഗെന്നോ എന്‍ഡിഎഫ് എന്നോ എസ്ഡിപിഐ എന്നോ വ്യത്യാസമില്ല. ഇവരെല്ലാം മുസ്ലിം ബ്രദര്ഹൂഡിലെ കണ്ണികള്‍ തന്നെയാണ്. ആദ്യം ഭീകരവാദ മുഖമുള്ള സംഘടനകളെക്കൊണ്ട് ആവശ്യം ഉന്നയിക്കും, അവര്‍ക്ക് വേണ്ടി രാഷ്ട്രീയ സംരക്ഷണവും ഭരണ ഒത്താശകളും ലീഗ് ഗാരണ്ടി ചെയ്യുന്നു. പണം വിവിധ സാമുദായിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒഴുകി എത്തുന്നു. അലിഗഡ് യൂണിവേഴ്സിറ്റി, അഞ്ചാം മന്ത്രി, മലപ്പുറം ജില്ലാ വിഭജനം, മലബാര്‍ സംസ്ഥാനം, അറബി സര്‍വകലാശാല, പാണക്കാട് തങ്ങള്‍ സ്മാരക മെഡിക്കല്‍ കോളേജ് പദ്ധതികള്‍ നീണ്ടു പോകുന്നു. മറുവശത്ത് തുഞ്ചന്റെ പ്രതിമക്ക് വിലക്ക്, മലയാള സര്‍വകലാശാലക്ക് ഭൂമിയില്ല, പാഠപുസ്തകങ്ങളില്‍ ടിപ്പു മഹാനും പഴശ്ശി നികൃഷ്ടനും അല്‍ഖ്വയ്ദ നേതാവിന്റെ കവിതക്ക് മാന്യത, ഇപ്പോള്‍ വിവേകാനന്ദന് പുറത്ത്. ആരാണ് ഈ അജണ്ട നിശ്ചയിക്കുന്നത്? ലീഗോ, കാമ്പസ് ഫ്രണ്ടോ?
പ്രൊഫ.ഒ.എം.മാത്യു ചെയ്ത അപരാധം എന്താണ്? സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന ഉത്തരവിലൂടെ ചെയര്മാന് പദവി ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം തന്നെ ബന്ധുക്കളുടേയും ശിഷ്യന്മാരുടേയും സുഹൃത്തുക്കളുടേയും സഹകരണത്തോടെ സര്‍വകലാശാലയുടെ ചില്ലി കാശ് ചെലവഴിക്കാതെ സര്‍വകലാശാല അനുവദിച്ച സ്ഥലത്ത് രണ്ട് ആഴ്ചകൊണ്ട് ആയിരത്തി അഞ്ഞൂറിന് അടുത്ത് പുസ്തകങ്ങള്‍ വരുന്ന ഒരു പ്രൗഢമായ ഗ്രന്ഥശേഖരം സജ്ജമാക്കി. വിവേകാനന്ദസ്വാമി വിശ്വവിഖ്യാതമായ ചിക്കാഗോ പ്രസംഗത്തിലൂടെ ലോകത്തിന്റെ മുന്നില്‍ പ്രത്യാക്ഷപ്പെട്ട സപ്തംബര്‍ 12 ന് ചെയറിന്റെ ഔപചാരികമായി ഉദ്ഘാടനം പ്രഖ്യാപിച്ചു. ഉദ്ഘാടകന്‍ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വാമി വിവേകാനന്ദ സര്‍വകലാശാലയുടെ കുലപതി! അധ്യക്ഷ രാജശാസനത്തിലൂടെ സാമൂഹ്യ പരിഷ്കരണത്തിന് നേതൃത്വം നല്കിയ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രമുഖയും എഴുത്തുകാരിയും ചിന്തകയുമായ ഗൗരി ലക്ഷ്മിഭായീ തമ്പുരാട്ടി. ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ തുടങ്ങിയ വിവേകാനന്ദ ചെയറിന്റെ പ്രവര്‍ത്തനത്തേക്കാള്‍ വേഗതയിലായിരുന്നു മാത്യു സാറിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവേകാനന്ദ ചെയറിന്റെ പുതുജീവന്‍. ഒരു കാര്യം മാത്രമാണ് ഇതിനെ തകര്‍ക്കാന്‍ കോപ്പുകൂട്ടുന്നവരോട് പരയാനുള്ളത്. ഭാരതത്തിന്റെ ഉണര്ന്നെഴുന്നേല്പ്പിനെക്കുറിച്ചുള്ള വിവേകാനന്ദ വാണിപോലെ വിവേകാനന്ദ ചെയര്‍ ഉണര്‍ന്നെണീക്കുകയാണ്. “നീണ്ട രാവ് കഴിയുകയായി, വേദനിപ്പിക്കുന്ന അനുഭവങ്ങളും അവസാനം ഇല്ലാതാവുകയാണ്. ജഡമെന്ന് തോന്നിയത് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. മൃതമായ അസ്ഥികളിലും മാംസപേശികളിലും ജീവന് പുനഃപ്രവേശിപ്പിക്കപ്പെടുന്നു. ആര്‍ക്കും ഇനി ഇതിനെ തടയാന്‍ ആവില്ല. ഒരു ശക്തിക്കും അവളെ പിന്നിലാക്കാന്‍ കഴിയില്ല.” വിവേകാനന്ദന്റെ ദിശാബോധത്തില് സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നല്കിയ കേരളത്തെ ഇന്നത്തെ പരിതാപകരമായ ചുറ്റുപാടില്‍ നിന്നും മോചിപ്പിക്കാന്‍, ഒരു നവ കേരളത്തിന്റെ പുനസൃഷ്ടിക്ക് കേരളത്തെ വെട്ടിമുറിക്കാതെ കെട്ടിപ്പടുക്കാന്‍ ശക്തി പകരുന്ന വിദ്യാ കേന്ദ്രമായി മഹാത്മജിയുടെ പേരിലെ സര്‍വകലാശാലയില്‍നിന്ന് പ്രതിബന്ധങ്ങളെ കാറ്റില്‍പ്പറത്തി പുതിയൊരു ശക്തി ഉയര്‍ന്നുവരികതന്നെ ചെയ്യും.
എ.വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: