ആഭരണങ്ങള്‍ പലത്, പക്ഷേ സ്വര്‍ണ്ണം ഒന്ന്. പശുക്കള്‍ ധാരാളം. പക്ഷേ പാല് ഒരേ തരം. ജന്തുക്കള്‍ വിഭിന്നര്‍, പക്ഷേ അന്തര്യാമിയായിട്ടുള്ളത് ഒരേയൊരാള്‍ മാത്രം. എല്ലാവരും ഈ സത്യം മനസ്സിലാക്കണം. നമ്മള് പല നാമങ്ങള്‍കൊണ്ട് രാമകൃഷ്ണ, ഗോവിന്ദ, നാരായണ എന്നൊക്കെ ഈശ്വരനെ പാടിസ്തുതിക്കുന്നു. ഇവയെല്ലാം മനുഷ്യന് ഈശ്വരന് നല്‍കിയിട്ടുള്ള നാമങ്ങളാണ്. ഈശ്വരന് ഒരു പ്രത്യേക നാമമോ രൂപമോ ഇല്ല.
ദക്ഷിണാമൂര്‍ത്തി തത്ത്വം എല്ലാ ജീവജാലങ്ങളിലും വ്യാപിച്ചിരിക്കുന്നു. ദക്ഷിണാമൂര്‍ത്തി ചൈതന്യസ്വരൂപനാണ്. ജ്ഞാനമൂര്‍ത്തിയാണ് എവിടെ ജ്ഞാനമുണ്ടോ അവിടെ ദക്ഷിണാമൂര്‍ത്തിയുണ്ട്. ദിവ്യജ്ഞാനം എല്ലാ ജീവികളിലും ഉണ്ടെങ്കിലും മനുഷ്യന് ദേഹബുദ്ധിമൂലം അത് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. മനുഷ്യന്റെ ദേഹ, മനോ-ബുദ്ധി-ചിത്ത അഹങ്കാരമിശ്രം അതിനെ മറയ്ക്കുന്നു. ഇതിനോടുകൂടി ഷഡ് വര്ഗങ്ങള്കൂടി കൂട്ടുചേരുന്നു. (മനുഷ്യന്റെ ആറ് ആന്തരിക ശത്രുക്കള്‍ – കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം) അപ്പോള്‍ ഈ ദിവ്യതത്ത്വം മനസ്സിലാക്കുന്നതിന് തടസ്സങ്ങളുണ്ടാകുന്നു.
ഷഡ്വൈരികള്കാന്തിമാനായ സൂര്യനെ മറയ്ക്കുന്ന കാര്മേഘങ്ങളെപ്പോലെയാണ്. മേഘങ്ങള്‍ മറയ്ക്കുമ്പോള്‍ സൂര്യനെ കാണാന്‍ പ്രയാസം. മേഘങ്ങള്‍ ഓടിയകലുമ്പോള്‍ സൂര്യനെ സമസ്ത കാന്തിയോടുകൂടി കാണാന്‍ സാധിക്കുന്നു. അതുപോലെ ശോഭായമാനമായ ദിവ്യത്വത്തെ ഭാവനയില്‍ ദര്‍ശിക്കാന്‍ മനുഷ്യന് അജ്ഞാനം, അഹങ്കാരം, ഷഡ്വൈരികള്‍ എന്നീ മേഘങ്ങളെ ഓടിച്ചുകളയണം. അതെങ്ങനെസാധിക്കും?
ശക്തിയുള്ള കാറ്റ് വീശുമ്പോള്‍ മേഘങ്ങള്‍ മാറിപ്പോകുന്നു. അതേപോലെ ഈശ്വരനാമം ജപിക്കുകയും എപ്പോഴും ഈശ്വരധ്യാനം ചെയ്യുകയും ചെയ്യുമ്പോള്‍ ദുര്ഗുണങ്ങളാകുന്ന ഈ കാര്‍മേഘങ്ങള്‍ ഓടിയകലുന്നു. വാസ്തവത്തില്‍ ജനിക്കുന്ന സമയത്ത് മനുഷ്യനില്‍ ഈ ഷഡ്വൈരികള്‍ ഇല്ല. മനുഷ്യജീവിതം തുടങ്ങുന്നതിനൊപ്പം നേടിയെടുക്കുന്നതാണ് അവയെ. അവ മനുഷ്യനാല്‍ സ്വയം നേടിയെടുക്കപ്പെട്ടവയാണ്. അവ ഒന്നിന് പുറകേ മറ്റൊന്ന് എന്ന വിധത്തില്‍ അവന്റെ മനസ്സില്‍ കയറിക്കൂടി കാര്‍മേഘങ്ങളായി സ്ഥിതിചെയ്യുന്നു.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: