ഇന്നു ശ്രീ നാരായണ ഗുരുജയന്തി
ഇന്ന് ചിങ്ങത്തിലെ ചതയം, അന്ന് ആ ദിനത്തില്‍, (1854) ചെമ്പഴന്തിയില്‍ പിറന്നത് ആധുനിക യുഗത്തിലെ ദിശാനക്ഷത്രമായിരുന്നുവെന്ന് പിന്നെയും എത്രയോ കാലം കഴിഞ്ഞാണു നമ്മള് അറിഞ്ഞത്. വിപ്ലവത്തിന്റെ നിറം ചുവപ്പല്ലെന്നു പിന്നെയുമിത്ര കാലമായിട്ടും നമ്മള് പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടില്ലെന്നത് നമ്മുടെ കാലത്തിന്റെ പിടിപ്പുകേട്. മാറ്റം വരേണ്ട വേദികളിലെല്ലാം വിളക്കുതെളിയിക്കാന്‍ പില്ക്കാലത്ത് നാരായണ ഗുരുവെന്നു കീര്‍ത്തിമാനായ ആ ജീവന്റെ പിറവി കാരണമായി. ജീവിത രീതിയില്‍, ആചാരത്തില്‍, അനുഷ്ഠാനത്തില്‍, വിശ്വാസത്തില്‍, ഭാഷയില്‍ സാഹിത്യത്തില്‍, സാമൂഹ്യ ക്രമത്തില്‍…. സംഘര്‍ഷമില്ലാതെ വിപ്ലവമു൹ാകില്ലെന്ന വിചിത്ര തത്വശാസ്ത്രം അദ്ദേഹം തിരുത്തി. അറിവാണ് വഴിവിളക്കെന്നു സ്ഥാപിച്ചു. സ്വയം അറിയുന്നതാണ് ശരിയായ തിരിച്ചറിവെന്നു അനുഭവിപ്പിച്ചു. വേദവും വേദാന്തവും ലളിതമായി അനുഷ്ഠിച്ചു കാണിച്ചു. സാധാരണക്കാരോടു സ്വജീവിതം കൊണ്ടു സംവദിച്ചു. സ്വയം തെളിഞ്ഞും സമീപസ്ഥങ്ങളെ തെളിയിച്ചും വിരാജിച്ചു. അന്നല്ലെങ്കില്‍ എന്നെങ്കിലും ഈ വഴിയില്‍ മനുഷ്യകുലം വരുമെന്ന ഉറച്ച വിശ്വാസത്തില്‍ ഗുരു യുഗാതിവര്ത്തിയായ മാര്‍ഗ ദര്‍ശനം വിശദീകരിച്ചു. പക്ഷേ, നമ്മള്…
നമ്മള്, ഗുരുവിന്റെ ഇരുപതോളം ദര്‍ശന വിശദീകരണങ്ങളില്‍ രണ്ടു വരിമാത്രം മനഃപാഠമാക്കി സമാധാനിച്ചു, ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണ’മെന്ന് അര്ത്ഥവ്യാപ്തിയറിയാതെ പാടി ആത്മസുഖം കൊണ്ടു. പത്തിലേറെ ഉദ്ബോധന കാവ്യങ്ങളില്‍നിന്ന് കാര്യമായൊന്നും ജീവിതത്തില്‍ പകര്‍ത്താതെ ഒരു വാക്യം സ്ഥാനത്തും അസ്ഥാനത്തും ഉരുക്കഴിക്കാന്‍ മനഃപാഠമാക്കി-‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’യെന്ന്.
പക്ഷേ, ഗുരുവരുളിലെ എത്രയെത്ര ഉപദേശങ്ങളുണ്ട് നമുക്കു ജീവിതത്തില്‍ പകര്‍ത്താന്‍… അദ്ദേഹത്തിന്റെ രണ്ടു കൃതികള്‍ ഇവിടെ- (സാര വിശദീകരണത്തിന് ശ്രീ മുനിനരായാണ പ്രസാദിനോടു കടപ്പാട്)
ജാതി നിര്‍ണ്ണയം :
(1914-ല്‍ എഴുതിയത്. സമൂഹത്തിലെ ജാതിചിന്ത എത്ര അസംബന്ധമെന്നു കാട്ടുന്ന കൃതി)
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോളപി ന
(പശുക്കള്‍ക്കു പശുത്വമാണ് ജാതി. അതേ പ്രകാരം മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി. ഇങ്ങനെ നോക്കുമ്പോള്‍ ബ്രാഹ്മണന് തുടങ്ങിയുളളവ ജാതിയല്ല. എന്തു കഷ്ടമാണ്! ആ തത്ത്വം ആരുമറിയുന്നില്ലല്ലോ)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരം ഒരു ഭേദവുമില്ലതില്‍
മനുഷ്യന് ഒരു ജാതിയാണുള്ളത്. അവന് ഒരു മതമാണുള്ളത്, അവന് ഒരു ദൈവമാണുള്ളത്. എല്ലാ മനുഷ്യരുടേയും ജനനം ഒരേമാതിരിയാണ്. എല്ലാ മനുഷ്യരുടെയും ആകാരവും ഒന്നാണ്. ഇതിലൊന്നും മനുഷ്യര്‍ തമ്മില്‍ ഒരു ഭേദവുമില്ല.
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം.
ഒരുജാതിയിലുള്ള ആണും പെണ്ണും ഇണചേരുമ്പോഴാണല്ലോ സന്തതിയുണ്ടാകുന്നത്. ഈ നിയമം മനസ്സിലാകുമ്പോള്‍ മനുഷ്യജാതി ഒരു ജാതിയിലുള്ളതാണെന്ന് കാണാന്‍ പ്രയാസമില്ല.
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന് താനുമെന്തുള്ളതന്തരം നരജാതിയില്‍?
ബ്രാഹ്മണനും പറയനും ജന്മമെടുക്കുന്നത് ഒരൊറ്റ ജാതിയില്‍ നിന്നുതന്നെയാണ്. അപ്പോള്‍ പിന്നെ നരജാതിക്കുള്ളില്‍ എന്ത് അന്തരമാണുള്ളത്?
പറച്ചിയില്‍ നിന്ന് പണ്ടു പരാശര മഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍.
പണ്ട് പ്രസിദ്ധനായ പരാശരമഹാമുനി ജനിച്ചത് അദൃശ്യന്തി എന്ന പറയസ്ത്രീയുടെ മകനായിട്ടാണ്. വേദങ്ങളെ നാലായി പകുത്ത് വ്യവസ്ഥപ്പെടുത്തിയ വ്യാസഭഗവാനാകട്ടെ മത്സ്യഗന്ധി എന്ന മുക്കുവസ്ത്രീയുടെ മകനായിട്ടാണ് ജന്മമെടുത്തത്.
ഇല്ല ജാതിയിലന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?
ചിന്തിച്ചുനോക്കിയാല്‍, ഏതെങ്കിലും തരത്തിലുള്ള ഭേദത്തിന് ജാതിക്കുള്ളില്‍ അല്‍പ്പമെങ്കിലും സ്ഥാനമുണ്ടോ? ഇല്ല. വ്യക്തിപരമായ സവിശേഷതകളുടെ അംശത്തില്‍ മാത്രമേ ഭേദത്തിന് സ്ഥാനമുള്ളൂ എന്നത് പ്രസിദ്ധവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: