വയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം നരേന്ദ്രമോദിയെ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമിതി അധ്യക്ഷനായി മാത്രമാണ് നിയോഗിച്ചത്. നിര്‍വാഹക സമിതിക്ക് എത്താതിരുന്ന എല്‍.കെ.അദ്വാനി പിന്നീട് പാര്‍ട്ടി പദവികളില്‍നിന്ന് രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദിക്കെതിരെ സംഘടിതവും ആസൂത്രിതവുമായ ഒരു പ്രചാരണം നടക്കുകയുണ്ടായി. നരേന്ദ്രമോദി, അടല്‍ബിഹാരി വാജ്പേയി അല്ല, മോദിക്ക് വാജ്പേയി ആവാന്‍ കഴിയില്ല എന്നതായിരുന്നു ഈ ധാരണ. 2002 ല്‍ ഗോവയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അന്ന് ഗുജറാത്തിന്റെ മുഖ്യമന്ത്രിപദത്തില്‍ എത്തിയിരുന്ന മോദി ഗോധ്രാനന്തര കലാപത്തിന്റെ പേരില്‍ രാജിവെയ്ക്കണമെന്ന് അഭിപ്രായം പ്രധാനമന്ത്രിയായിരുന്ന വാജ്പേയിക്കുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത ബിജെപിയുടെ ഉന്നത നേതൃത്വം കലാപം അമര്‍ച്ച ചെയ്യാന്‍ കര്‍ക്കശമായ നടപടിയെടുത്ത മോദി രാജിവെക്കേണ്ടതില്ലെന്ന നിലപാടില്‍ എത്തിച്ചേരുകയായിരുന്നു. പാര്‍ട്ടിയുടെ ഈ നിലപാട് വാജ്പേയിയും അംഗീകരിക്കുകയുണ്ടായി. നരേന്ദ്രമോദിയുടെ രാജിപ്രശ്നം ചര്‍ച്ചയായതും പാര്‍ട്ടിയുടെ അന്തിമ നിലപാട് വാജ്പേയി അംഗീകരിച്ചതും ‘മൈ കണ്ട്രി മൈ ലൈഫ്’ എന്ന ആത്മകഥാപരമായ രചനയില്‍ എല്‍.കെ.അദ്വാനി വിവരിച്ചിട്ടുണ്ട്. വാജ്പേയി ഉയര്‍ത്തിയ മോദിയുടെ രാജി പ്രശ്നം സ്ഥാനത്തും അസ്ഥാനത്തും ചര്‍ച്ചയാക്കിയ മാധ്യമങ്ങള്‍ ഇരുനേതാക്കളും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട ഊഷ്മളമായ ബന്ധത്തെക്കുറിച്ചു മൗനം പാലിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ തീരുമാനിച്ച ഗോവയിലെ ദേശീയ നിര്‍വാഹകസമിതി യോഗത്തിനുശേഷം രണ്ട്വര്‍ഷക്കാലം പ്രധാനമന്ത്രിമന്ത്രിസ്ഥാനത്ത് തുടര്‍ന്ന വാജ്പേയിയുടെ പൂര്‍ണ പിന്തുണയോടെതന്നെയാണ് നരേന്ദ്ര മോദി തുടര്‍ന്നും ഗുജറാത്ത് ഭരിച്ചതും സംസ്ഥാനത്ത് വികസനത്തിന്റെ പുത്തന്‍ കുതിപ്പുകള്‍ക്ക് വഴിയൊരുക്കിയതും.
പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ബിജെപി നരേന്ദ്രമോദിയെ പരിഗണിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെയും വാജ്പേയിയുടെയും രാഷ്ട്രീയ വ്യക്തിത്വം കടകവിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ചിലരെ പ്രേരിപ്പിച്ചത്. എത്ര വന്നാലും വാജ്പേയിയുടെ സ്വീകാര്യത മോദിക്ക് ലഭിക്കില്ലെന്ന് വരുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇതിനിടെ, മുന്‍ ലോക്സഭാ സ്പീക്കറും സോണിയാഗാന്ധിയുടെ വിദേശവംശപ്രശ്നം ഉയര്‍ത്തി കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേരുകയും ചെയ്ത പി.എ. സാംഗ്മ നടത്തിയ ഒരു പ്രസ്താവന മോദിവിരുദ്ധനാണ് വാജ്പേയി എന്ന പ്രചാരണത്തിന്റെ മുനയൊടിക്കുകയുണ്ടായി. “മോദിയ്ക്ക് മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അദമ്യമായ കരുത്തുണ്ട്. വാജ്പേയിയോട് സാദൃശ്യപ്പെടുത്താവുന്ന കഴിവുകള്‍ മോദിയ്ക്കുണ്ട്. ഗുജറാത്തില്‍ ഭരണശേഷി തെളിയിച്ചയാളാണ് മോദി. 2014 ല്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎക്ക് അധികാരം ലഭിക്കുകയാണെങ്കില്‍ രാഷ്ട്രത്തെ നയിക്കുകയെന്നത് മോദിക്ക് ഒരു വലിയ വെല്ലുവിളിതന്നെയായിരിക്കും. സല്‍ഭരണം കൊണ്ടുവരുന്നതില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. ‘ബാബറി മസ്ജിദി’നെ രാജ്യം വിസ്മരിച്ചതുപോലെ ഗുജറാത്ത് കലാപവും ജനങ്ങള്‍ മറക്കും. ബിജെപിയുമായുള്ള ബന്ധം വിഛേദിച്ചതുവഴി ജെഡിയുവിനായിരിക്കും നഷ്ടം സംഭവിക്കുക” എന്നാണ് മോദിയെ പ്രശംസിച്ചും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതയെ വിലയിരുത്തിയും സാംഗ്മ പ്രസ്താവിച്ചത്.
നരേന്ദ്രമോദിയെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമിതിയുടെ അധ്യക്ഷനാക്കിയത് ബിജെപിയുടെ ആഭ്യന്തരകാര്യമായിരുന്നിട്ടും അതിന്റെ പേരിലാണ് നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം വിട്ടത്. എന്നാല്‍ ഈ മോദി വിരോധം വിലപ്പോവില്ലെന്ന് അധികം വൈകാതെതന്നെ തെളിയിക്കപ്പെട്ടു. നിതീഷിന് ബീഹാറിനെ അറിയുന്ന അത്രതന്നെ, ഒരുപക്ഷേ അതിലുമേറെ നരേന്ദ്രമോദിക്ക് ബീഹാറിനെ അറിയാം. ബീഹാറില്‍ നിതീഷിന് ഉള്ളതിനേക്കാള്‍ സ്വീകാര്യത മോദിക്കുണ്ട്. ഇവിടെയും അടല്‍ബിഹാരി വാജ്പേയിയുടെ ‘പാന്‍ ഇന്ത്യന്‍’ വ്യക്തിത്വം മോദിക്കുള്ളതായി അനുഭവിക്കാനാവുന്നുണ്ട്. ബീഹാറിലെ 1500ലേറെ ബിജെപി പ്രവര്‍ത്തകരുമായി ഗുജറാത്തിലിരുന്നുകൊണ്ട് ടെലിഫോണില്‍ സംസാരിച്ച മോദി ഗുജറാത്തും ബീഹാറും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ വിലയിരുത്തിയത് ബീഹാറിനെ അടുത്തറിയുന്നവരെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇരു സംസ്ഥാനങ്ങളും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ മോദി ഗുജറാത്തിന്റെ വികസനത്തിന് ബീഹാറിലെ ജനങ്ങള്‍ നല്കുന്ന സംഭാവനയെ നന്ദിയോടെ സ്മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലും സൂറത്തിലും നടന്ന ബീഹാര്‍ ശതാബ്ദിയാഘോഷത്തില്‍ താന്‍ നേരിട്ട് പങ്കെടുക്കുകയുണ്ടായി എന്ന് അറിയിച്ച മോദി ഹുയാങ്ങ് സാങ്ങിന്റെ കാലം മുതല്‍ ബുദ്ധമത പൈതൃകമുള്ള വടനഗറില്നിന്നുള്ളയാളാണ് താനെന്ന് ബീഹാറിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. “ബീഹാറില്‍ നലാന്റ ഉണ്ടായിരുന്നതുപോലെ ഗുജറാത്തിലെ വല്ലഭിയിലുണ്ടായിരുന്നു വിജ്ഞാനകേന്ദ്രമായ ഒരു സര്‍വകലാശാല. മൗര്യസാമ്രാജ്യത്തെ ശക്തിപ്പെടുത്താന്‍ നിരവധി സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച ഒരു കൗടില്യന് ബീഹാറിന് ഉണ്ടായപ്പോള്‍ നാട്ടുരാജ്യങ്ങളെ സമന്വയിപ്പിച്ച് സ്വതന്ത്രഭാരതത്തെ യാഥാര്‍ത്ഥ്യമാക്കിയ സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ ഗുജറാത്തുകാരനായിരുന്നു. ബീഹാറുകാരനായ ഡോ. രാജേന്ദ്രപ്രസാദിനെ ഇന്ത്യന്‍ രാഷ്ട്രപതിയാക്കുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ നിര്‍ണായക പങ്ക് വഹിക്കുകയുണ്ടായി. ബീഹാറില്‍നിന്നുള്ള ജയ്പ്രകാശ് നാരായണനാണ് ഗുജറാത്തിയായ മൊറാര്‍ജി ദേശായിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കിയത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ മഹാത്മാഗാന്ധി ബ്രിട്ടീഷ് വാഴ്ചക്കെതിരെ സത്യഗ്രഹം തുടങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍, അതിനായി തെരഞ്ഞെടുത്ത സ്ഥലം ബീഹാറിലെ ചമ്പാരന്‍ ആയിരുന്നു. 1979 ല്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരായ ജനകീയ മുന്നേറ്റത്തിന് ജയ്പ്രകാശ് നാരായണന് പ്രേരണ ലഭിച്ചത് ഗുജറാത്തില്‍ താമസിച്ചപ്പോഴായിരുന്നു.” ഗുജറാത്തും ബീഹാറും ഒന്ന് മറ്റൊന്നിനായി രൂപംകൊണ്ടതാണ് എന്ന് വിശേഷിപ്പിച്ച മോദി സ്വതന്ത്രഭാരതത്തില്‍ ആദ്യമായി കോണ്‍ഗ്രസ്വിരുദ്ധ ഭരണത്തിന് വഴിയൊരുക്കിയ ജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത പല നേതാക്കളും ഗുജറാത്തിലും ബീഹാറിലും ജനസേവനം നടത്തിയവരായിരുന്നു എന്ന കാര്യവും ചൂണ്ടിക്കാട്ടുകയുണ്ടായി.
ഗുജറാത്തിന് പുറത്ത് നരേന്ദ്ര മോദിയ്ക്ക് പ്രസക്തിയില്ലെന്ന് വാദിക്കുന്ന ചിലരുണ്ട്. ഗുജറാത്തില്‍ മോദി ഒരു വിജയമാണ്, മറ്റിടങ്ങളിലെ വിജയത്തിന് മോദി ആവശ്യമില്ല എന്ന് കരുതുന്നവരുമുണ്ട്. മോദിയുടെ ഭരണം ഗുജറാത്തില്‍ മതിയെന്നാണ് ഈ വാദഗതിക്കാരുടെ ഉള്ളിലിരുപ്പ്. എന്നാല്‍ ഇക്കൂട്ടരുടെ തലതിരിഞ്ഞ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ് രാജ്യത്തെ വിവിധ ജനവിഭാഗങ്ങളില്‍നിന്ന് മോദിക്ക് ലഭിക്കുന്ന സ്വീകാര്യത. ഗുജറാത്തിലെ മുഖ്യമന്ത്രിയായല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയെ നയിക്കാനുള്ള നായകനെയാണ് ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും നരേന്ദ്രമോദിയില്‍ ദര്‍ശിക്കുന്നത്. ഇവിടെയും അടല്‍ബിഹാരി വാജ്പേയിയുടെ രാഷ്ട്രീയ വ്യക്തിത്വവുമായി മോദിക്ക് താരതമ്യമുണ്ട്. വാജ്പേയിയെ കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനവിഭാഗങ്ങള്‍ ഒരുകാലത്ത് കാത്തിരുന്നതുപോലെയാണ് മോദിയെ സ്വീകരിക്കാനും അദ്ദേഹത്തിന്റെ ആവേശദായകമായ പ്രസംഗങ്ങള്‍ ശ്രവിക്കാനും ജനങ്ങള്‍ തിക്കിത്തിരക്കുന്നത്. ബിജെപിക്ക് വന്‍തോതില്‍ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലും മോദിക്ക് വലിയ ജനപിന്തുണയാണുള്ളത്. ഇതിന് തെളിവാണ് 2013 ആഗസ്റ്റ് 13 ന് ഹൈദരാബാദില്‍ മോദിക്ക് ലഭിച്ച ഐതിഹാസികമായ സ്വീകരണം.
ഹൈദരാബാദിലെ ലാല്‍ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘നവഭാരത യുവഭേരി’ക്കെത്തിയ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രത്തിലെ യുപിഎ ഭരണത്തെ നിഷ്കാസനംചെയ്ത് കോണ്‍ഗ്രസിന്റെ വംശാധിപത്യത്തിന് അന്ത്യംകുറിക്കാന്‍ നരേന്ദ്ര മോദി ആഹ്വാനംചെയ്തു. “കോണ്‍ഗ്രസ് പാര്‍ട്ടി ഈ രാജ്യത്തിന് ഭാരമാണ്. ഇന്ന് ഇവിടെയെത്തിയ ഞാന്‍ എന്‍ടിആറിനെ ഓര്മിക്കാനാഗ്രഹിക്കുന്നു. രാജ്യത്തെ കോണ്‍ഗ്രസ്വിരുദ്ധ രാഷ്ട്രീയത്തിന് കരുത്തുപകര്ന്നതിലൂടെ ആന്ധ്രാപ്രദേശിനെ മാത്രമല്ല ഇന്ത്യയെ മുഴുവനുമാണ് എന്‍ടിആര്‍ സേവിച്ചത്. കേന്ദ്രത്തിലെ കോണ്‍ഗ്രസിതര സര്‍ക്കാരിന് വഴിയൊരുക്കിയത് എന്‍ടിആര്‍ ആയിരുന്നു. ഒരു കോണ്‍ഗ്രസിതര സര്‍ക്കാരിന് രൂപം നല്‍കുക എന്നതാണ് മേറ്റ്ന്തിനെക്കാളും എന്‍ടിആറിനുള്ള ശ്രദ്ധാഞ്ജലി. ആന്ധ്രാപ്രദേശിലെ രാഷ്ട്രീയപാര്‍ട്ടികളോട് എനിയ്ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് ഇതാണ്. എന്‍ടിആറിന്റെ പൈതൃകം അവകാശപ്പെടുന്ന എല്ലാ പാര്‍ട്ടികളുടെയും പ്രാഥമിക കര്‍ത്തവ്യം ഒരു കോണ്‍ഗ്രസിതര സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ കഴിയാവുന്നതെല്ലാം ചെയ്യുക. ഇതിനായി എന്തൊക്കെയാണോ വേണ്ടത് അതെല്ലാം ചെയ്യണം. കോണ്‍ഗ്രസിതര സര്‍ക്കാരിനെ അധികാരത്തിലേറ്റി വംശാധിപത്യത്തിന് അറുതിവരുത്തുന്നതിന് ആന്ധ്രയിലെ രാഷ്ട്രീയകക്ഷികള്‍ പ്രതിജ്ഞാബദ്ധമാണ്. കാരണം എന്‍ടിആറിന്റെ സ്വപ്നം സാക്ഷാല്ക്കരിക്കുകയെന്നത് അവരുടെ കര്‍ത്തവ്യമാണ്.”
നരേന്ദ്ര മോദിയുടെ ഹൈദരാബാദ് സന്ദര്‍ശനം മുന്നില്‍കണ്ടാണ് ഒമ്പത്വര്‍ഷം വച്ചുതാമസിപ്പിച്ച തെലങ്കാന രൂപീകരണം സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും തിടുക്കത്തില്‍ പ്രഖ്യാപിച്ചത്. പുതിയ സംസ്ഥാന രൂപികരണത്തെച്ചൊല്ലി ഉടലെടുക്കുന്ന സംഘര്‍ഷത്തില്‍ മോദിയുടെ സന്ദര്‍ശനം അലങ്കോലപ്പെടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടി. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. കോണ്‍ഗ്രസ് ജനങ്ങളെയും രാജ്യത്തെയും ഭിന്നിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മോദി അവരെ ഒന്നിപ്പിക്കുന്ന കാഴ്ചയാണ് ഹൈദരാബാദില്‍ കണ്ടത്.
ബീഹാറിലും ആന്ധ്രയിലും മാത്രമല്ല, രാജ്യത്തിന്റെ മറ്റിടങ്ങളിലും നരേന്ദ്ര മോദി സ്വീകരിക്കപ്പെടുന്നത് വലിയ ജനകീയമുന്നേറ്റത്തോടെയാണ്. വാജ്പേയിയുടെ സുവര്‍ണകാലത്തെ രാഷ്ട്രീയം പുനര്‍ജനിക്കുന്നതാണ് നാം ഇവിടെ കാണുന്നത്. വാജ്പേയി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മാധ്യമങ്ങള്‍ പലരെയും ഉയര്‍ത്തിക്കാട്ടിയിരുന്നു. അന്ന് നരേന്ദ്ര മോദിയുടെ പേര് വാജ്പേയിക്കൊപ്പം ചേര്ത്തുവെച്ചിരുന്നില്ല. എന്നാലിന്ന് ജനപിന്തുണയില്‍ വാജ്പേയിക്ക് ഒരു പിന്മുറക്കാരനെ ലഭിച്ചിരിക്കുന്നു. ‘നെക്സ്റ്റ് ഒണ്‍ലി ദ വാജ്പേയി’ എന്ന് നന്ദ്രേ മോദിയെ നോക്കി ഇപ്പോള്‍ അഭിമാനത്തോടെ പറയാം.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: