സംസ്ഥാന ഭരണത്തെ സ്തംഭനാവസ്ഥയിലാക്കിയ ഇടതുപക്ഷസമരം പിന്‍വലിച്ചിരിക്കുകയാണ്. സരിത കുംഭകോണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയശേഷം പ്രഖ്യാപിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് തിരസ്കരിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ തിരുവനന്തപുരത്തെത്തിച്ച് സെക്രട്ടറിയേറ്റ് സ്തംഭിപ്പിച്ച്, ജനങ്ങളുടെ പ്രശ്നങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും ഐസ്പെട്ടിയിലാക്കിയ സമരം പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടി താന്‍ നേരത്തെ പറഞ്ഞപ്രകാരം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചശേഷമാണ്.
ഈ സമരം കൊണ്ട് ആര് എന്ത് നേടി? കേന്ദ്രസേനയെ ഇറക്കിയതിന് 30 ലക്ഷം രൂപയോളം ചെലവായെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ നാശം 190 കോടി രൂപയാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടത് 30 കോടിയാണ്. കൃഷി നശിച്ചവര്‍ക്കും വേണം ഏതാണ്ട് അത്രയും തുക. അതിനെപ്പറ്റി ചര്‍ച്ച ചെയ്യാനോ സര്വകക്ഷിസംഘത്തോടൊപ്പം രാജ്യതലസ്ഥാനത്തേക്ക് പോകാനോ തയ്യാറാത്തവര്‍ പക്ഷെ സമരത്തിന് സമയം കണ്ടെത്തി.
രാഷ്ട്രീയം ഇന്നും ജനങ്ങള്‍ക്ക് വേണ്ടിയല്ല, അധികാരം പിടിച്ചെടുക്കാനും അതുവഴി അഴിമതി നടത്താനും മാത്രം ഉള്ളതാണ്. ജനപ്രതിനിധികള്‍ ജനങ്ങളുടെ പ്രതിനിധികളല്ല, സ്വന്തം പ്രതിനിധികളാണ്. പാര്‍ട്ടികള്‍ പോലും ‘പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും’ ചെയ്യുന്നതും രാഷ്ട്രീയക്കാര്‍ക്ക് വേണ്ടിയാണ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി രാ ജിവെക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നിട്ട് ആര് വരണം? പണ്ട് ചാരക്കേസില്‍ കുടുങ്ങി കരുണാകരന് രാജിവെച്ച് ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ നായനാരുടെ പ്രസിദ്ധമായ പ്രസ്താവനയുണ്ടായി “കള്ളന് പോയി കള്ളന് വന്നു”. ഉമ്മന്‍ചാണ്ടി രാജിവെച്ചാല്‍ വരാന്‍പോകുന്നത് ഏത് കള്ളനാണോ കുള്ളനാണോ എന്തോ?
രാഷ്ട്രീയപാര്‍ട്ടികള്‍ ജനാവകാശ സംരക്ഷകരാണെന്നാണ് ധാരണ. ഇംഗ്ലണ്ടിലും അമേരിക്കയിലും എല്ലാം രണ്ട് പാര്‍ട്ടികളേ ഉള്ളൂ. നമ്മള് പിന്തുടരുന്നത് വെസ്റ്റ്മിന്‍സ്റ്റര്‍ മോഡലാണെന്നാണ് പറയുന്നത്. എങ്കിലും ഇവിടെ ബഹുകക്ഷി സംവിധാനമാണ്. അധികാരത്തില്‍ കയറാന്‍ ഏത് ശിഖണ്ഡിയെയും ചാക്കിടും. എന്തും വാഗ്ദാനം ചെയ്യും. പക്ഷെ വാഗ്ദാനപ്പെരുമഴ ശീലമായ ജനം അത് വേഗം മറക്കും. ‘ജൗയഹശര ാലാീൃ്യ ശെ വ്ൃേ’ എന്ന ചൊല്ലുപോലും ഉണ്ട്. നാളെ സരിത നായര്‍ക്ക് പോലും രാഷ്ട്രീയം കളിച്ച് അധികാരത്തിലെത്താം. പൊതുജനം കഴുതയാണ് എന്ന് പണ്ടേ ഉള്ള ചൊല്ലാണ്.
പണ്ട് നെഹ്റു പറഞ്ഞത് ജനപ്രതിനിധിസഭ പൊതുജനവികാരം പ്രതിഫലിപ്പിക്കണമെന്നായിരുന്നു. ജനങ്ങളുടെ ആശ- അഭിലാഷ സാക്ഷാല്‍ക്കാരം, അവരുടെ അന്തസ്സുയര്‍ത്തല്‍ മുതലായവയാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഇപ്പോള്‍ രാഷ്ട്രീയം ജാതി-മത-വര്‍ഗീയ താല്പര്യ സംരക്ഷണത്തിനാണ്, ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്താനോ പരിസ്ഥിതി സംരക്ഷണത്തിനോ അല്ല. ആറന്മുള പൈതൃക നഗരത്തില്‍ എയര്‍പോര്‍ട്ട് കൊണ്ടുവരാന്‍ കെജിഎസ് ഗ്രൂപ്പിനെ യുഡിഎഫും എല്‍ഡിഎഫും ഒന്നുപോലെ പിന്തുണച്ചില്ലേ.
യുഡിഎഫ് ഭരണത്തില്‍ കയറി 140 ദിവസം സഭ ചേര്‍ന്നു. 37 ദിവസം സഭ ബഹിഷ്കരിച്ചു. 92 വാക്കൗട്ടുകളുണ്ടായി. രണ്ട് ദിവസം സഭയില്‍ കുത്തിയിരുപ്പ് സമരവും നടത്തി. ജനതാല്പര്യ സംരക്ഷണം ആരുടെയും അജണ്ടയല്ല. ഭരണ-പ്രതിപക്ഷങ്ങള്‍ ഈ വിധം ചുമതലാരാഹിത്യം കാണിക്കുമ്പോള്‍ ബില്ലുകളും പദ്ധതികളും ചര്‍ച്ചയില്ലാതെ പാസാക്കപ്പെടുന്നു. നഷ്ടം ആര്‍ക്ക്? ജനങ്ങള്‍ക്ക്! ഇതിലും ഭീകരമായ അവസ്ഥ ഭാവനയില്‍ക്കൂടി അസാധ്യമാണ്.
രാഷ്ട്രീയ-ക്രിമിനല്‍ അവിശുദ്ധ ബന്ധം പൊതു അറിവാണ്. സിബിഐ, റോ എന്നിവകളിലേക്കുളള നിയമനം പോലും രാഷ്ട്രീയതാല്പര്യം അനുസരിച്ചാണ്. പ്രസിദ്ധ അഭിഭാഷകന് ശിവന് മഠത്തില്‍ ഒരു പ്രസംഗമധ്യേ പറഞ്ഞപോലെ വോറ കമ്മറ്റി ഇതേപ്പറ്റി നല്കിയ റിപ്പോര്‍ട്ട് ഇന്നേവരെ നടപ്പാക്കിയിട്ടില്ല. 40 ശതമാനം രാഷ്ട്രീയക്കാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അവര്‍ ഭരണഘടനയെയോ ഭൂരിപക്ഷ താല്പര്യത്തെയോ പരിഗണിക്കുന്നുപോലുമില്ല.
പണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത് “നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങളുടേതാകും പൈങ്കിളിയേ” എന്ന് പാടിയല്ലേ? എന്നിട്ട് ഭൂപരിഷ്ക്കരണത്തില്‍ ഏതെങ്കിലും പൈങ്കിളിക്ക് വയല്‍ കിട്ടിയോ? ഇന്ന് വയലുകളില്ല പൈങ്കിളിയുമില്ല. ഭൂമാഫിയയും മണ്ണുമാഫിയയും മണല്‍മാഫിയയും മാത്രം. ഒരു സംസ്കാരത്തിന്റെ അപചയമാണിത്. ക്രിക്കറ്റ് പണ്ട് ‘ജന്റില്‍മാന്‍സ് ഗെയിം’ എന്നായിരുന്നു അറിയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ആ കളിയില്‍ നടക്കുന്ന അഴിമതിയുടെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. മറ്റൊന്ന് ഇന്ന് ക്രിക്കറ്റ് കളി കാണാന്‍ പോകുന്നത് കളി കാണാനോ അര്‍ധനഗ്നരായ ചിയര്‍ഗേള്‍സിനെ കാണാനാണോ എന്നതാണ് ചോദ്യം. സ്ത്രീനഗ്നത ആസ്വദിക്കലാണ് മന്ത്രിമാര്‍ പോലും ചെയ്യുന്നത്. സ്ത്രീസംരക്ഷണം, സുരക്ഷ എന്നിവ ഉറപ്പാക്കാന്‍ പതിനേഴില്‍പ്പരം നിയമങ്ങളുണ്ടായി. കിറലരലിേ ഋഃുൃലശ്ി ജൃീവശയശശ്ി അരേ ഉണ്ടായിട്ടും സ്ത്രീവ്യക്തിത്വത്തെ താഴ്ത്തിക്കെട്ടിയല്ലേ വാക്കുകളും പ്രവൃത്തികളും. ഫ്ലെക്സില്‍ വരുന്ന ചിത്രങ്ങള്‍ ഇതിന് തെളിവ് നല്‍കും. “ഗാന്ധിജി ക്ഷേമരാഷ്ട്രം സ്വപ്നം കണ്ടു. പക്ഷെ നിന്ദ്യമായ രീതിയില്‍ രാഷ്ട്രീയ-ക്രിമിനല്‍ ബന്ധം വളര്‍ന്ന്, പണം മാത്രം ലക്ഷ്യമാകുമ്പോള്‍ സംസ്കാരം അധഃപതിച്ചില്ലേ” എന്ന് അഡ്വക്കേറ്റ് ശിവന് മഠത്തില്‍ ഒരു പ്രഭാഷണമധ്യേ പറയുകയുണ്ടായി. ഏത് വൃത്തികേടിനോടും സമരസപ്പെടുന്ന മാനസികാവസ്ഥയിലേക്ക് സമൂഹം മാറുന്നത് അപകടകരമായ സ്ഥിതിവിശേഷം ഉളവാക്കും.
ഐടി രംഗത്ത് നേട്ടം കൊയ്ത സംസ്ഥാനമാണ് കേരളം. പക്ഷെ സാംസ്കാരികമായി ഈ നേട്ടം കേരളത്തെ പുറകോട്ടടിക്കുകയാണ്. ഫേസ്ബുക്കിലൂടെയും മൊെബെല്‍ പ്രണയത്തിലൂടെയും നടക്കുന്ന വൈകൃതങ്ങളാണ് ഇതിന് കാരണം. ശതകോടികള്‍ അസന്മാര്‍ഗികതയിലേക്ക് തിരിയുന്നത് ഐടി രംഗത്തില്ക്കൂടിയാണ്. അമേരിക്ക പോലും ഈ രംഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നെങ്കിലും ഇന്ത്യ നിസ്സംഗത പുലര്‍ത്തുന്നു. സൈബര്‍ കുറ്റങ്ങള്‍, ബാലപീഡനങ്ങള്‍ എല്ലം പെരുകുന്നത് ഐടി രംഗത്തെസംഭാവന മൂലമാണ്. സ്ത്രീപീഡനത്തിനെതിരെ നിയമങ്ങളുണ്ട്. പക്ഷെ ധാര്‍മ്മികത പുലരുന്നില്ല.
യഥാര്‍ത്ഥത്തില്‍ ധാര്‍മികത എന്താണെന്ന് പോലും അറിയാത്ത ഒരു തലമുറ ഇവിടെ രൂപപ്പെടുകയാണ്. ഈ വിധം സാംസ്കാരിക അപച്യുതിക്ക് ഉത്തരവാദികള്‍ രാഷ്ട്രീയക്കാര്തന്നെയാണ്. എത്ര അഴിമതി നടത്തിയാലും എത്ര പണം കൊടുത്തായാലും ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഇവര്‍ ഏത് അധാര്‍മികതക്കും തയ്യാറാകുന്നു. ഇടതുപക്ഷം-വലതുപക്ഷം എന്ന വേര്‍തിരിവ് പോലും പരിഹാസ്യമാകുന്നത് രണ്ടുകൂട്ടരും ലക്ഷ്യമിടുന്നത് അധികാരക്കസേര മാത്രമാകുമ്പോഴാണ്. അതുകൊണ്ടുതന്നെ വിശ്വാസ്യതയുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചവര്‍ സമ്മതിക്കില്ല. വി.എം. സുധീരനും വി.ഡി. സതീശനും എല്ലാം എന്നും നിത്യഹരിതവിമതരായി ഇവിടെ തുടരും. ഹരിത എംഎല്‍എമാരുടെ ആരംഭശൂരത്വം ഇപ്പോള്‍ അസ്തമിച്ച മട്ടാണ്.
ഇന്ന് രാഷ്ട്രീയം ജാതി-മത താല്പര്യങ്ങള്ക്കനുസൃതമായാണ് രൂപപ്പെടുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വിലപേശല്‍ ശക്തമാണ്. അധികാരക്കസേരയില്‍ ഇരിക്കാന്‍ ഏതുതരം ഒത്തുതീര്‍പ്പിനും ഭരിക്കുന്നവര്‍ തയ്യാറാകുമെന്ന് തെളിയിക്കുന്നതാണല്ലോ അഞ്ചാംമന്ത്രിസ്ഥാനം! ഉപമുഖ്യമന്ത്രിപദം എന്ന വാക്ക് കേട്ടപാടെ രംഗത്തുവന്നത് രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീംലീഗും പിളരുന്തോറും വളരുന്ന മാണി കോണ്ഗ്രസുമായിരുന്നല്ലോ.
ഇന്ന് പാര്‍ലമെന്റിലും ഒട്ടുമിക്ക നിയമസഭകളിലും 46 ശതമാനത്തോളം ക്രിമിനല്‍ബന്ധമുള്ള രാഷ്ട്രീയ പ്രതിനിധികളാണ്. ഇവരില്‍ ഭൂരിഭാഗവും രണ്ടാമതും തെരഞ്ഞെടുപ്പില്‍ ജയിച്ചുവരുന്നു. ഓരോ നിയമസഭാ കാലാവധി കഴിയുമ്പോഴും ഇവരുടെ വരുമാനം അഞ്ചിരട്ടി വര്‍ധിക്കുന്നുണ്ടത്രേ! എങ്ങനെ? ഇന്ന് ജാതി-മത-പ്രാദേശിക ചിന്ത ഒരു രാഷ്ട്രീയ അന്തര്ധാരയാകുമ്പോള് ഇന്ത്യക്കാരായ പൊതുജനങ്ങളുടെ താല്പര്യം ആര് സംരക്ഷിക്കും?
ഇപ്പോള്‍ രാഹുല്‍ഗാന്ധിയാണ് കോണ്‍ഗ്രസിലെ പുത്തന്‍ സൂര്യോദയം. അദ്ദേഹം ഈയിടെ പറഞ്ഞത് വിശപ്പ് എന്നത് ഒരു മാനസികാവസ്ഥയാണെന്നല്ലേ. പണ്ട് ഫ്രാന്‍സില്‍ ജനങ്ങള്‍ക്ക് ബ്രെഡ് ഇല്ല എന്ന് ആരോ രാജ്ഞിയോട് ഉണര്ത്തിച്ചപ്പോഴാണ് അവര്‍ കേക്ക് കഴിക്കട്ടെ എന്ന അരുളപ്പാടുണ്ടായത്. അതാണ് ഫ്രഞ്ച് വിപ്ലവത്തിന് തിരികൊളുത്തിയത്. പക്ഷെ ഇവിടുത്തെ യുവരാജാവ് വിശപ്പ് ഒരു മാനസികാവസ്ഥയാണെന്ന് പറഞ്ഞിട്ടും പട്ടിണിപ്പാവങ്ങളുടെ നാടായ ഇന്ത്യയില്‍ ഒരു പ്രതികരണവും ഉണ്ടായില്ല എന്നത് ലജ്ജാകരമല്ലേ?
ഇന്ത്യയുടെ, മലയാളിയുടെ എല്ലാ അധഃപതനത്തിനും കാരണം പ്രതികരണമില്ലായ്മയാണ്. അധാര്‍മികതയുടെ മൂര്‍ത്തീഭാവമായിരുന്നു നാലര വയസുകാരന് ഷെഫീക്കിനെ മാതാപിതാക്കള്‍ ക്രൂരമായി പീഡിപ്പിച്ചത്. ഇപ്പോള്‍ അവന് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന വാര്‍ത്ത വായിക്കുമ്പോള്‍ സമൂഹത്തിന് ഒരു വികലാംഗനെക്കൂടി ലഭിക്കുന്നു എന്ന് വായിക്കാനാണ് എനിക്ക് തോന്നിയത്. ഇത്ര ക്രൂരമായി ഒരു കുഞ്ഞിനെ പീഡിപ്പിച്ചിട്ടും പ്രതികരിക്കാത്ത കേരള സമൂഹത്തില്‍ സ്ത്രീ-ബാലികാപീഡനങ്ങള്‍ കൂടാതിരിക്കുന്നതെങ്ങനെ? വൃദ്ധരായ മാതാപിതാക്കളെ പള്ളിമുറ്റത്ത് ഉപേക്ഷിക്കുന്നതും വഴിയോരത്ത് അന്തിയുറങ്ങുന്നവരെ ബാറില്നിന്നിറങ്ങിയവര് പീഡിപ്പിക്കുന്നതും വാര്‍ത്ത പോലും അല്ലാതാകുന്നു. അച്യുതാനന്ദന് എന്ത് പറഞ്ഞു പിണറായി എന്ത് പറഞ്ഞു, ഉമ്മന്‍ചാണ്ടി എന്ത് പറഞ്ഞു, ആന്റണി എന്ത് പറഞ്ഞില്ല- ഇതാണ് നമ്മുടെ ചര്‍ച്ചാവിഷയം!
ലീലാ മേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: