കോട്ടയം: ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതിയതായി നാല് ഡോക്ടര്‍മാരുടെയും 20 പാരാമെഡിക്കല്‍ ജീവനക്കാരുടെയും തസ്തിക അനുവദിക്കും. ഇതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഐസിയുവും സജ്ജമാക്കും. നിലവിലുള്ള 374 കിടക്കകള്‍ 555 ആയി ഉയര്‍ത്തും. അനസ്തേഷ്യ, കുട്ടികളുടെ വിഭാഗം, സര്‍ജ്ജറി, മെഡിസിന് വിഭാഗത്തിലേക്കാണ് ഡോക്ടര്‍മാരെ നിയമിക്കുന്നത്. അടിയന്തിര ശസ്ത്രക്രിയയും ഇനി ജില്ലാ ആശുപത്രിയില്‍ ചെയ്യാന്‍ കഴിയും. ഇപ്പോള്‍ 42 ഡോക്ടര്‍മാരാണ് ഉള്ളത്. പുതിയ കെട്ടിടസമുച്ചയവും നിര്‍മ്മിക്കാന്‍ ആലോചിക്കുന്നു.
ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയാകുന്നതോടെ ആശുപത്രിയുടെ ഭരണം ജില്ലാ പഞ്ചായത്തിന് നഷ്ടമാകും. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ആശുപത്രി വികസന സമിതിക്കായിരിക്കും ഭരണം. മെഡിക്കല്‍ കോളേജിലെ ഭരണസംവിധാനം പോലെ സര്‍ക്കാര്‍ നേരിട്ടു നടത്തും. ആശുപത്രി വികസിപ്പിക്കണമെന്ന് നിരന്തരം ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: