ഭാരതത്തിന്റെ അതിര്‍ത്തിയും കടന്ന് സൈനികരെ ചുട്ടുകൊന്ന പാക്സൈന്യം പ്രകോപനം തുടരുകയാണ്. ഇന്നലെയും പാക്കിസ്ഥാന് സൈന്യം നമ്മുടെ സൈനികര്‍ക്ക് നേരെ നിറയൊഴിച്ചിരിക്കുന്നു. സൈന്യത്തിന്റെ വേഷം ധരിച്ച് ഭീകരരാണ് ആക്രമണം നടത്തിയതെന്ന പ്രതിരോധമന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. പാക്കിസ്ഥാന്റെ തീക്കളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാര്‍ഗില്‍ യുദ്ധത്തില്‍ കീഴടങ്ങിയ പാക്കിസ്ഥാന് തലയുയര്‍ത്താന്‍ ധൈര്യം ലഭിച്ചത് പത്തുവര്‍ഷത്തെ യുപിഎ എന്ന ഭരണാഭാസംകൊണ്ടാണ്. ഭാരതമണ്ണില്‍ കടന്നുകയറി അതിര്‍ത്തി പ്രദേശത്തെ ജനങ്ങളെ കൊന്നും കൊലവിളിച്ചും ആനന്ദിക്കുന്ന പാക് സൈന്യം നമ്മുടെ സൈനികരെ വധിക്കുന്നതും ആസ്വദിക്കുകയാണ്. ആറുമാസത്തിനിടയില്‍ ഒന്നര ഡസന്തവണയെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രണ്ട് സൈനികരെ വെടിവച്ച് കൊന്നശേഷം ശിരസ്സ് അറുത്തെടുത്ത് കൊണ്ടുപോയ പാക്കിസ്ഥാനോട് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ താക്കീത് നല്കി സംസാരിക്കുന്നതിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ അഞ്ച് ഭടന്മാരെ കൂടി യുപിഎ സര്‍ക്കാര്‍ കരുതിക്കൊടുക്കേണ്ടിവന്നത്. കഴിഞ്ഞദിവസം കൊല്ലപ്പെട്ട അഞ്ചുപേരില്‍ ഒരാള്‍ സൈനിക ഓഫീസറാണ്. ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയിലായിരുന്നു ആക്രമണം. ഒരു സൈനികന് ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടു. ആക്രമണത്തില്‍ പങ്കില്ലെന്നാണ് പാക് സൈന്യം അവകാശപ്പെടുന്നത്. ഇത് പതിവ് പല്ലവിമാത്രം. ഭാരതസര്‍ക്കാര്‍ ടെലഫോണില്‍ പാക് അധികൃതരുമായി കിന്നരം പറഞ്ഞുകൊണ്ടിരിക്കെയാണ് വീണ്ടും ആക്രമണമുണ്ടായത്.
ആക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. അതിര്‍ത്തികടന്ന് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കി. ആക്രമണത്തെത്തുടര്‍ന്ന് കാശ്മീരില്‍ പാക് വിരുദ്ധ പ്രതിഷേധം ശക്തമായിട്ടുണ്ട്. പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചും പാക് പതാക കത്തിച്ചും ജനങ്ങള്‍ തെരുവിലിറങ്ങി. സൈനികര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ ശക്തമായ നടപടികളുണ്ടാകണമെന്ന് ആവശ്യവും ഉയരുന്നു. ഭാരത-പാക്കിസ്ഥാന് സെക്രട്ടറിതല ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് പ്രകോപനപരമായ ആക്രമണങ്ങള്‍ തുടരുന്നത്. നവാസ് ഷെരീഫ് പ്രധാനമന്ത്രിയായതില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് സൈന്യം പ്രകോപനം സൃഷ്ടിച്ചിട്ടുള്ളത്. ഷെരീഫ് അറിയാതെ ഇത് സംഭവിച്ചു എന്ന് പറയാനാവില്ല. ഭാരത വംശജന് പുതിയ പാക്കിസ്ഥാന് പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷം കൂടിയാണ് ഇത്തരം നികൃഷ്ടമായ നടപടി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായതെന്നത് നിസ്സാര കാര്യമല്ല. അഞ്ച് ഭാരത സൈനികര്‍ വധിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള കേന്ദ്രപ്രതിരോധ മന്ത്രിയുടെ പ്രസ്താവന സംശയാസ്പദമാണ്. സംഭവത്തിനു പിന്നിലുള്ള പാക്കിസ്ഥാന്റെ പങ്കിനെ മറച്ചുവയ്ക്കുന്ന പ്രതികരണമാണ് ആന്റണിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. പാക് സൈന്യത്തെ രക്ഷിക്കാന്‍ മാത്രമേ ഈ നിലപാട് സഹായിക്കൂ എന്ന ആക്ഷേപം ശക്തമാണ്.
ഇരുപതോളം ഭീകരരും പാക് സൈനിക യൂണിഫോം ധരിച്ചവരുമാണ് പൂഞ്ചില്‍ സൈനിക പോസ്റ്റ് അക്രമിച്ചതെന്നാണ് ആന്റണി സഭയില്‍ പറഞ്ഞത്. അതിര്‍ത്തിയില്‍ സൈന്യത്തിനു നേരെ നിരന്തരം ആക്രമണങ്ങളുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. പാക്-ചൈനീസ് അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ വെടിവെയ്പ്പ് തുടര്‍ക്കഥയാവുകയാണ്. പാക്കിസ്ഥാനുമായും ചൈനയുമായും ചര്‍ച്ചകള്‍ തുടരുമ്പോഴും ഭാരതത്തോടുള്ള അവരുടെ നിലപാടില്‍ മാറ്റമില്ലെന്നതാണിത് വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം 120 തവണയാണ് പാക്സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ലോകരാജ്യങ്ങള്‍ക്കെല്ലാം പാകിസ്ഥാന്റെ ഈ തെമ്മാടിത്തം നന്നായിട്ടറിയാം. അവര്‍ക്ക് പ്രതികരിക്കണമെങ്കില്‍ നമ്മുടെ നിലപാട് വ്യക്തമാകണം. അന്താരാഷ്ട്രതലത്തില്‍ തന്നെ പാക്കിസ്ഥാന്റെ കള്ളക്കളി തുറന്നുകാട്ടണം. പക്ഷേ അതിനുള്ള ത്രാണിയും തലയെടുപ്പും പ്രകടമാക്കാന്‍ ഭാത ഭരണകൂടത്തിനാവുന്നില്ല. രണ്ടുസൈനികരുടെ തലയറുത്ത്കൊണ്ടുപോകുമ്പോള് ഇറ്റുവീണ ചോര ഉണങ്ങും മുന്‍പ് തന്നെ പാക് വിദേശകാര്യമന്ത്രിയ്ക്ക് അജ്മീര്‍ ദര്‍ഗയില്‍ പച്ച പരവതാനി വിരിച്ചുകൊടുത്തവരില് നിന്ന് ശക്തമായ തിരിച്ചടി പ്രതീക്ഷിക്കുന്നതിലര്ത്ഥമില്ലല്ലോ. നപുംസകനയം സ്വീകരിക്കുന്ന ഭരണം തുടരുന്ന കാലത്തോളം നമ്മുടെ നെഞ്ചില്‍ കയറിസംഹാരനൃത്തം ചവിട്ടാന്‍ എതിരാളികള്‍ മുതിരുമെന്ന് തിരിച്ചറിയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: