ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരായി കാലടി സ്വദേശിയായ യുവതിയുടെ ബലാല്‍സംഗ പരാതി അവിശ്വസനീയമാണെന്നും തെറ്റയിലുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടത് യുവതിയുടെ സമ്മതത്തോടെയാണെന്നും ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ബലാല്‍സംഗം എന്നത് യുവതിയുടെ കള്ളക്കേസാണെന്നും എംഎല്‍എയെ പാഠം പഠിപ്പിക്കാനും പകവീട്ടാനും അവസരം കാത്തിരുന്ന യുവതിയുടെ കേസ് കോടതി നടപടികളുടെ ദുരുപയോഗമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും കുറ്റകൃത്യത്തിന്റെ പേരില്‍ ആരെയും പ്രതിയാക്കാമെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയും സ്വീകാര്യതയും നിലനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. ബലാല്‍സംഗക്കുറ്റത്തിന് നിയമം അനുശാസിക്കുന്ന ഘടകങ്ങള്‍ ഈ കേസിലില്ല എന്നുപറഞ്ഞ കോടതി ലൈംഗികവാഴ്ചയെക്കുറിച്ചല്ലാതെ എംഎല്‍എക്കെതിരെ യുവതി മേറ്റ്ന്തെങ്കിലും പരാതി നല്‍കുകയോ ശാരീരിക ബന്ധത്തിനെതിരെ പ്രതിഷേധമോ എതിര്‍പ്പോ പ്രകടിപ്പിച്ചതായോ കാണുന്നില്ലെന്നും പറയുകയുണ്ടായി. ഹൈക്കോടതി ചൂണ്ടിക്കാണിച്ച മറ്റൊരു കാര്യം കിടപ്പുമുറിയില്‍ വെബ്ക്യാമറ സ്ഥാപിച്ച് ചിത്രങ്ങള്‍ പിടിച്ചെടുത്ത് അത് കാണിച്ച് ഭീഷണിപ്പെടുത്തി മകനുമായി വിവാഹം നടത്തിക്കിട്ടാനായിരുന്നു യുവതി ശ്രമിച്ചത് എന്നാണ്. താനുമായി ലൈംഗികബന്ധത്തിന് യുവതി എംഎല്‍എയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നുവേണം കരുതാനെന്നും ജസ്റ്റിസ് ഭവദാസന്‍ ചൂ ണ്ടിക്കാട്ടി.
സര്‍ക്കാരും കോടതിയുടെ നിശിത വിമര്‍ശനത്തിന് പാത്രമായി. ഏതെങ്കിലും ഒരു തുമ്പില്‍ കയറിപ്പിടിച്ച് എംഎല്‍എയെ പ്രതിയാക്കുന്നതിന് ശ്രമിച്ച സര്‍ക്കാര്‍ എംഎല്‍എയെ പിടികൂടാനുള്ള വ്യഗ്രതയാണ് കാണിച്ചതെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകള്‍ക്ക് പൊതുവെ അപമാനകരമായ ഒരു വിധിയാണ് തെറ്റയില്‍ എംഎല്‍എക്കെതിരെ യുവതി കൊടുത്ത പരാതിയില്‍ കോടതിയില്‍നിന്നുണ്ടായിരിക്കുന്നത്. സ്ത്രീപീഡനം പോലും സ്വന്തം ഉദ്ദിഷ്ടലക്ഷ്യത്തിന് ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് കേരള സ്ത്രീകള്‍ അധഃപതിക്കുകയാണ്. പരാതിക്ക് അതിന്റെ സ്വഭാവത്തില്‍ സമാനതകള്‍ ഇല്ലെന്നും ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇത്തരം കേസ് ആദ്യത്തേതാണെന്നുമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. എംസിഎ പാസായ ഒരു സ്ത്രീ യാതൊരു നിയമബോധവുമില്ലാതെയാണ് സ്വന്തം കിടപ്പുമുറിയില്‍ ക്യാമറ സ്ഥാപിച്ച് എംഎല്‍എയെ ശാരീരികബന്ധത്തിന് ക്ഷണിച്ചതും പിന്നീട് ബലാല്‍സംഗക്കുറ്റം ആരോപിച്ചതും. സ്ത്രീപീഡനം എന്ന് കേട്ടാല്‍ ധൃതിപിടിച്ച് കേസെടുത്ത് പ്രതിയാക്കുന്ന പോലീസ് രീതിയും കോടതിയുടെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. അങ്കമാലി യുവതിയുടെ പ്രതികാരദാഹം കേരളത്തിലെ യഥാര്‍ത്ഥ പീഡനക്കേസുകള്‍ക്ക് പോലും ഭാവിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെപോകാനുള്ള സാധ്യത ഉളവാക്കുന്നതാണ്. മകനെ വിവാഹം കഴിച്ച് നല്‍കാമെന്ന വാഗ്ദാനം നല്കിയാല് സ്വന്തം ഭാവിതന്നെ ഭര്‍തൃപിതാവിന് കാഴ്ചവെക്കുന്ന യുവതിക്ക് എന്ത് സ്വഭാവമഹിമയാണ് അവകാശപ്പെടാനാവുക?
തെറ്റയിലിന്റെ മകന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന ആരോപണമുണ്ടെങ്കിലും ഉഭയസമ്മതത്തോടെ നടന്ന ലൈംഗികവേഴ്ച ബലാല്‍സംഗമാകില്ല എന്ന ഹൈക്കോടതി വിധിയുണ്ട്. ഈ വിധിയില്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട പല നിരീക്ഷണങ്ങളും കോടതി നടത്തി. പീഡിപ്പിക്കുന്നു എന്ന ആരോപണവുമായി സാധാരണഗതിയില്‍ സ്ത്രീകള്‍ വരാറില്ല. അതുകൊണ്ടുതന്നെ വ്യാജപരാതികള്‍ ഉണ്ടാകാറില്ല. ഇപ്പോള്‍ സമൂഹം യാഥാസ്ഥിതിക മനോഭാവം മാറ്റുകയും മൂല്യങ്ങള്‍ അപ്രത്യക്ഷമായി വിവാഹേതര ബന്ധങ്ങള്‍ സാധാരണമാകുകയും ചെയ്യുന്നു എന്ന് കോടതി നിരീക്ഷിക്കുന്നു. കേരളത്തിന് ഇത് സ്ത്രീപീഡനകാലമാണ്. ഒപ്പം തട്ടിപ്പിന്റെയും വ്യാജ ആരോപണങ്ങളുടെയും കാലവും. ഇരകളെ കൂടുതല്‍ അലോസരപ്പെടുത്തുന്നതാണ് കേസ് വിസ്താരം എന്നതും സ്ത്രീകളെ പരാതി നല്കുന്നതില്നിന്നും നിരുത്സാഹപ്പെടുത്തുന്നു. പക്ഷെ തെറ്റയിലിനെതിരെ കള്ള ബലാല്‍സംഗക്കേസ് നല്കിയ അഭ്യസ്തവിദ്യയായ യുവതി കേരളത്തിലെ സ്ത്രീപീഡന ഇരകളുടെ വിശ്വാസ്യതയാണ് തകര്‍ത്തിരിക്കുന്നത്. ഈ കേസ് അത്യപൂര്‍വമെന്ന് കോടതി വിശേഷിപ്പിക്കുമ്പോള്‍ ഇനി വരാനിരിക്കുന്ന പീഡനക്കേസുകളും സംശയദൃഷ്ട്യാ നിരീക്ഷിക്കാന്‍ സാധ്യത ഉയരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റങ്ങളുടെ വിചാരണ അനന്തമായി നീളുന്നു എന്ന് സ്ത്രീസംഘടനകള്‍ വാദിക്കുമ്പോള്‍ സ്ത്രീപീഡനക്കേസുകളുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തിയിരിക്കുകയാണ് അങ്കമാലി സ്വദേശിനിയായ യുവതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: