രാജ്യത്തെമ്പാടുമുള്ള പാര്‍ട്ടി വക്താക്കളായ കോണ്‍ഗ്രസുകാര്‍ക്ക് ദേശീയ വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ദിശാബോധം നല്‍കുന്നതിന് ക്ലാസെടുത്തു. കൂടെ ഉപദേശവും കൊടുത്തു. “പാര്‍ട്ടിക്ക് എല്ലാ തലത്തിലും ഒരേ സ്വരമായിരിക്കണമെന്നും കള്ളപ്രചാരണങ്ങള്‍ക്ക് ബദല്‍ പ്രചാരണം സത്യം മാത്രം പറഞ്ഞുകൊണ്ടായിരിക്കണമെന്നും.”
മേലില്‍ കോണ്‍ഗ്രസുകാര്‍ പറയുന്നതെല്ലാം സത്യമായിരിക്കുമെന്ന് ധരിച്ചാല്‍ തെറ്റി. ദേശീയതലത്തില്‍ ദരിദ്രരുടെ സംഖ്യ കുറഞ്ഞെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. ഈ കുറവ് അഭൂതപൂര്‍വമായ നേട്ടമായും കണക്കാക്കുന്നു. ദരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ ജനസംഖ്യയുടെ 21.9 ശതമാനത്തില്‍ താഴെയാണത്രെ. നഗരപ്രദേശങ്ങളില്‍ 34 രൂപ കൊണ്ടും ഗ്രാമങ്ങളില്‍ 27.30 രൂപക്ക് ഒരാള്‍ക്ക് ഒരു ദിവസം ആഹാരം കഴിച്ച് ജീവിക്കാനാകുമെന്നും അഭിപ്രായപ്പെടുന്നു. 14 കോടി ജനതയെ ദാരിദ്ര്യരേഖക്ക് മുകളിലെത്തിച്ചത് വലിയ ഭരണനേട്ടമായി കാണുന്നു. മുംബൈയില്‍ 12 രൂപക്ക് വയറുനിറച്ച് ചോറും കറികളും ലഭിക്കുമെന്നാണ് പാര്‍ട്ടി വക്താവ് രാജ്ബബ്ബാര്‍ അവകാശപ്പെടുന്നത്. ഒരു പടികൂടി കടന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിനിധി റഷീദ് സൂദ് പറഞ്ഞത് ദല്‍ഹിയില്‍ അഞ്ച് രൂപക്ക് ഒരു നേരത്തെ ഭക്ഷണം കിട്ടുമെന്നാണ്.
ഈ “നേട്ടങ്ങള്‍’ അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ പണം ചെലവഴിച്ച് ഡിഎവിപി വകുപ്പ്വഴി പരസ്യം നല്കാന് 630 കോടി കയാണ് വകയിരുത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ തുടങ്ങി ഒക്ടോബര്‍ വരെ മൂന്നു മാസത്തേക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. ആധാര്‍, ഭക്ഷ്യസുരക്ഷ, ഭൂമി കൈവശമാക്കല്‍ സഹായം എന്നീ കാര്യങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാനാണ് ഈ തീവ്രപരസ്യപരിപാടി പോലും.
ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും ്വആനുകൂല്യങ്ങളും സ്കോളര്‍ഷിപ്പുകളും ഒക്കെ നല്‍കിയിട്ടും അവരെ തൃപ്തരാക്കാനാകുന്നില്ല. പ്രത്യേകിച്ച് മുസ്ലീങ്ങളെ. യുപിഎ സര്‍ക്കാര്‍ സച്ചാര്‍കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടശേഷം സര്‍ക്കാര്‍ ജോലികളില്‍ മുസ്ലീം പ്രാതിനിധ്യം വീണ്ടും കുറഞ്ഞുവെന്നും അത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്ന സച്ചര്‍ മഹ്മൂദ് പ്രസ്താവിച്ചത് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ന്യൂനപക്ഷ സ്പെഷ്യല്‍ സ്കോളര്‍ഷിപ്പ് ഒഴികെ ഒരു ക്ഷേമപ്രവര്‍ത്തനവും ഫലപ്രദമായി നടപ്പാക്കിയില്ലത്രേ. മുസ്ലീമുകള്‍ ദളിത് വിഭാഗങ്ങള്‍ക്കും പിന്നിലാകുന്നുവെന്നും മഹ്മൂദ് സങ്കടപ്പെടുന്നു. (ദളിത്കളുടെ വോട്ടു മാത്രം മതിയോ) കൂടുതല്‍ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഭീകരക്കുറ്റം ‘ആരോപിച്ച’ കേസുകളുടെ സമയബന്ധിതമായ വിചാരണക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കുക (മുസ്ലീംവിഭാഗത്തില്‍പ്പെട്ട ന്യായാധിപന്മാര് വേണമെന്ന നിര്‍ബന്ധവും കണ്ടേക്കാം) കോടതി വെറുതെ വിട്ട തടവുകാര്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുക, ന്യൂനപക്ഷ സംവരണത്തില്‍ 67 ശതമാനം മുസ്ലീമുകള്‍ക്ക് നല്‍കുക, മതംമാറിയ ദളിത് വിഭാഗങ്ങള്‍ക്ക് എസ്സി, എസ്ടി പദവി നല്‍കുക, ഇന്ത്യന്‍ വഖഫ് സര്‍വീസ് ആരംഭിക്കുക, പലിശരഹിത ബാങ്കിംഗ് സര്‍വീസ് ആരംഭിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍.
“ഇന്ത്യ എന്റെ വീട്, കോണ്‍ഗ്രസിന്റെ പതാക എന്റെ ജാതിയുമാണെ”ന്ന് പറഞ്ഞ രാഹുല്‍ഗാന്ധി ഈ ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കാതിരിക്കുമോ? നാട് ഇന്ത്യയും ഭരണകക്ഷി കോണ്ഗ്രസുമാകുമ്പോള് തുല്യനീതിക്ക് എവിടെ സ്ഥാനം?
പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: