ന്യൂദല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാംവട്ട സെക്രട്ടറിതല ചര്‍ച്ച പുനരാരംഭിക്കുന്നു. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ന്യൂയോര്‍ക്കില്‍ നടത്താനിരിക്കുന്ന കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് തീരുമാനമെന്ന് കരുതപ്പെടുന്നു. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സെക്രട്ടറിതല ചര്‍ച്ച കഴിഞ്ഞ സെപ്തംബറിലാണ് വീണ്ടും തുടങ്ങിയത്. ഇരുരാജ്യങ്ങളുടെയും വാണിജ്യ സെക്രട്ടറിമാര്‍ ഇസ്ലാമാബാദില് കൂടിക്കാഴ്ച നടത്തുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ നിയന്ത്രണരേഖയിലുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് സെക്രട്ടറിതല ചര്‍ച്ചകള്‍ വീണ്ടും പരാജയപ്പെടുകയായിരുന്നു.
ഇരുരാജ്യങ്ങളുടെയും സെക്രട്ടറിതല ചര്‍ച്ചയിലുള്ള പുരോഗതി അടിസ്ഥാനമാക്കിയാവും മന്‍മോഹന്‍സിംഗും നവാസ് ഷെരീഫും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിക്കപ്പെടുക എന്നും സൂചനയുണ്ട്. സെപ്തംബര്‍ അവസാന ആഴ്ചയിലാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് കരുതുന്നത്. ജമ്മുകാശ്മീരിലെ വുളാര്‍ തടാകം സംബന്ധിച്ചും ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലുള്ള സര് ക്രീക്കിനെ ചൊല്ലിയുമുള്ള തര്‍ക്കം ചര്‍ച്ച ചെയ്യാമെന്നാണ് പാക്കിസ്ഥാന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വുളാര്‍ തടാകമുഖത്ത് ഝലം നദിയില്‍ തടയണ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് പാക്കിസ്ഥാന് എതിര്‍ത്തത്. 1984 ല്‍ ആണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയത്. 1960 ലെ സിന്ധു നദീജല കരാറിന്റെ ലംഘനമാണിതെന്നായിരുന്നു പാക് ആരോപണം.
പാക്കിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിച്ചതോടെ ഇന്ത്യ ഇവിടെ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഈ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ഒന്‍പതാം വട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗുജറാത്തിനെയും പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയെയും വേര്‍തിരിക്കുന്നതാണ് സര് ക്രീക്ക്. ഇവിടെ നാവിക അതിര്‍ത്തി സംബന്ധിച്ചാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തര്‍ക്കം നിലവിലുള്ളത്.
ഈ ചര്‍ച്ചകള്‍ക്കുശേഷം വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയും നടത്താന്‍ ആലോചനയുണ്ട്. ഈ സംഭാഷണങ്ങള്‍ ഇസ്ലാമബാദിലാവും നടക്കുക. ചര്‍ച്ചകള്‍ക്കുള്ള തീയതി സംബന്ധിച്ച പാക് നിര്‍ദ്ദേശം ഇന്ത്യ പരിഗണിച്ചുവരികയാണ്. ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര, പ്രതിരോധ സെക്രട്ടറിതല ചര്‍ച്ച ദല്‍ഹിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: