കോഴിക്കോട് സര്‍വകലാശാല മുസ്ലിം തീവ്രവാദികളുടെ ആശയ പ്രചാരണത്തിന്റെ വേദിയായി മാറിക്കൊണ്ടിരിക്കയാണ്. അല്‍ഖ്വയ്ദയുടെ ഉന്നതനേതാവും കൊടും ഭീകവാദിയുമായ ഇബ്രാഹിം സുലൈമാന്‍ അല്‍ റുബയാഷിന്റെ കവിതയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വേണ്ടി തയ്യാറായിരിക്കുന്നത്. സാഹിത്യവും സമകാലിന സംഭവങ്ങളും എന്ന ഭാഗത്താണ് ‘ഓഡ് ടു ദി സീ’ എന്ന കവിത ചേര്‍ത്തിരിക്കുന്നത്. അമേരിക്കയുടെ അടിച്ചമര്‍ത്തലിന്റെ തീവ്രത കുട്ടികളില്‍ ബോധ്യപ്പെടുത്താനാണ് കവിത തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് എഡിറ്ററുടെ ഭാഷ്യം. കവിയെ വിഖ്യാത ഇംഗ്ലീഷ് കവിയായ ഷെല്ലിയോടും വില്‍ഫ്രഡ് ഓവനോടും മറ്റുമാണ് താരതമ്യം ചെയ്യുന്നത്. ഷെല്ലിയുടെ റൊമാന്റിസവും ഓവന് തന്റെ കവിതയിലൂടെ പ്രതിഫലിപ്പിക്കുന്ന യുദ്ധത്തിന്റെ കെടുതികളും കരീബിയന്‍ കടല്‍ തീരത്തെ കരിങ്കല്‍ തടവറയില്‍ ഭീകരവാദികളെന്ന് മുദ്രകുത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന വരുടെ കദനകഥയില്‍ വായിച്ചെടുക്കാം എന്നും പുസ്തകം എഡിറ്റ് ചെയ്തവര്‍ തട്ടിവിടുന്നു.
എന്നാല്‍ പുസ്തകത്തില്‍ ഭീകരവാദി നേതാവിന്റെ കവിത ഉള്‍പ്പെടുത്തിയത് വിവാദമായതോടെ സര്‍വകലാശാല ഉരുണ്ടു കളിക്കുകയാണ്. വിസിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് കവിതയുടെ കാവ്യാത്മകത മാത്രമാണ് തങ്ങള്‍ പരിഗണിച്ചത് എന്നുമായിരുന്നു ആദ്യ പ്രതികരണം. എന്നാല്‍ പിന്നീട് ഒരു എകാങ്ക കമ്മീഷനെ വയ്ക്കുകയായിരുന്നു സര്‍വകലാശാല. തങ്ങള്‍ കവിയെക്കുറിച്ച് നോക്കിയില്ല കവിത മാത്രമാണ് ശ്രദ്ധിച്ചത് എന്ന പുസ്തക നിര്‍മാതാക്കളുടെ അവകാശവാദം ശുദ്ധ അസംബന്ധമാണ്. ഈ ഭീകര കവിയുടെ പേര് ഇന്റര്‍നെറ്റില്‍ അടിച്ചുകൊടുക്കുന്നതോടെ അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി സൈറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അവയില്‍ എല്ലാം അദ്ദേഹത്തിന്റെ അല്‍ഖ്വയ്ദ ബന്ധം അസന്ദിഗ്ധമായി ഉറപ്പിക്കുന്നുണ്ട്.
കവിതയുടെ ആദ്യ വരി തന്നെ അവിശ്വാസികളുടെ അടിമത്വത്തില്‍ കിടക്കുന്ന ഒരാളുടെ ഹൃദയവേദനകളാണ് കാവ്യത്തിന്റെ ഇതിവൃത്തം എന്ന് വ്യക്തമാക്കുന്നു. കവിയെക്കുറിച്ചും കവിതയുടെ രചനയിലെ ദാര്‍ശനിക പശ്ചാത്തലത്തെക്കുറിച്ചുമുള്ള സര്‍വകലാശാല ബോധപൂര്‍വം സത്യം മറച്ചുപിടിക്കുകയാണ്.
സൗദി അറേബ്യയില്‍ ജനിച്ച് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അന് റുബായിഷ് എന്തിനാണ് അഫ്ഗാനിസ്ഥാനിലേക്ക് പോയതെന്ന് വ്യക്തമാക്കുന്നില്ല. അത് സമകാലിക സംഭവങ്ങള്‍ പത്രദ്വാര അറിയുന്ന സാമാന്യ വ്യക്തികള്‍ക്കുപോലും മനസ്സിലാക്കാവുന്ന കാര്യവുമാണ്. 2004 ല്‍ ആണ് അദ്ദേഹം പാക് അഫ്ഗാന് അതിര്‍ത്തിയില്‍നിന്നും പിടിക്കപ്പെടുന്നത് എന്നു പറയുന്ന പുസ്തകം ആണയിടാന്‍ ശ്രമിക്കുന്നത് അദ്ദേഹം ഭീകരവാദിയല്ല മനുഷ്യാവകാശപ്രവര്‍ത്തകനാണ് എന്നാണ്.
ഒരു വശത്ത് ഭീകരവാദികളുടെ ഇരയായ മലാലയെ കൊണ്ടുനടക്കുകയും മറുവശത്ത് അമേരിക്കന്‍ വിരുദ്ധര്‍ എന്ന പേരില്‍ ഇസ്ലാമിക തീവ്രവാദികളെ പൂവിട്ട് പൂജിക്കുകകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇടതുപക്ഷ ബുദ്ധിജീവികള്‍ പിന്തുടരുന്നത്. ദേശീയ ചിന്തയെ അകറ്റിനിര്‍ത്താന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളില്‍ ഇന്ന് അവര്‍ തന്നെ അകപ്പെട്ടുകൊണ്ടിരിക്കയാണ്. ഇന്ന് കമ്മ്യൂണിസ്റ്റ് ചിന്തകളും സൃഷ്ടികളും ശുഷ്ക്കമായതോടെ മനുഷ്യാവകാശം ലിബറലിസം, സാമ്രാജ്യത്വവിരുദ്ധം എന്നെല്ലാം പറഞ്ഞ് പുതിയ പൊയ്മുഖങ്ങള്‍ എടുത്ത് അണിയുകയാണ്.
കഴിഞ്ഞവര്‍ഷം കോഴിക്കോട് സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബിഎ മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ‘കേരളത്തിന്റെ സാഹിത്യവും സംസ്ക്കാരവും അധിനിവേശ കാലത്തിനു ശേഷം’ എന്ന ഭാഗത്ത് ടിപ്പുവിന്റെ പടയോട്ടങ്ങളെ പരാമര്‍ശിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തും എന്ന മുസ്ലിം തീവ്രവാദ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് പാഠ ഭാഗം പിന്‍വലിച്ചു. ഇത് വാസ്തവത്തില്‍ യൂണിവേഴ്സിറ്റികളില്‍ പിടിമുറുക്കി കൊണ്ടിരിക്കുന്ന ഇസ്ലാമിക ശക്തികളുടെ ദുഃസ്വാധീനത്തെയാണ് കാണിക്കുന്നത്.
സര്‍വകലാശാലകളില്‍ അക്കാദമിക സ്വാതന്ത്ര്യം ഉണ്ടാവേണ്ടതിന്റേയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വയംഭരണ സ്ഥാപനങ്ങള്‍ ആക്കുന്നതിനേക്കുറിച്ചുമാണ് ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ച നടക്കുന്നത്. ഇന്നത്തെ പരിമിതമായ അക്കാദമിക സ്വാതന്ത്ര്യത്തിനും മറ്റ് ഭരണ അവകാശങ്ങള്ക്കിടക്കും ഓരോ സ്ഥാപനങ്ങളും കാണിച്ചു കൂട്ടുന്ന താന്തോന്നിത്തം യാതൊരു നിയന്ത്രണവും ഇല്ലാതെ നടത്താനുള്ള സാഹചര്യമായിരിക്കും പുതിയ സംവിധാനത്തിലൂടെ സംഭവിക്കാന്‍ പോകുന്നത്. അത് വിദ്യാഭ്യാസ രംഗത്ത് ഇന്ന് നിലനില്‍ക്കുന്ന നാമമാത്രമായ പൊതു താല്‍പ്പര്യത്തെ പോലും ഇല്ലായ്മ ചെയ്യും. സര്‍വകലാശാലയുടെ ഉന്നത അക്കാദമിക സമിതികള്‍ മുഴുവന്‍ ഒരു കാലത്ത് ഇടതുപക്ഷ ബുദ്ധിജീവികളുടേയും സഹയാത്രികരുടേയും മാത്രം താവളമായിരുന്നു. അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ പോലും അത്തരം സമിതികളില്‍ എത്തിപ്പെട്ടവരെ പുകച്ചു പുറത്തുചാടിക്കുകയും ഞെരിച്ചമര്‍ത്തി ഉന്മൂലനാശനം ചെയ്തും ഇടത് പക്ഷം അവരുടെ അപ്രമാദിത്വം നിലനിര്‍ത്തിപ്പോന്നിരുന്നു.
അക്കാദമിക സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മൂടുപടമണിഞ്ഞ് ദേശീയ വികാരത്തേയും സാംസ്ക്കാരിക മാനബിന്ദുക്കളെയും അവഹേളിക്കാനും അവമതിക്കാനും ആയിരുന്നു ഇത്രകാലവും ഇവര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. വിദ്യാര്‍ത്ഥികളില്‍ മൂല്യബോധവും രാഷ്ട്രപ്രേമവും ജനിപ്പിക്കുന്നതിന് പകരം ഇക്കൂട്ടര്‍ അനുവര്‍ത്തിച്ച സങ്കുചിത ചിന്തയുടെ ജനാധിപത്യ വിരുദ്ധ സമീപനത്തിന് ഏറ്റവും വലിയ പ്രഹരമായിരുന്നു കഴിഞ്ഞ വര്‍ഷം ദില്ലി സര്‍വകലാശാലയിലെ 300 രാമായണങ്ങള്‍ എന്ന പേരില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന (സമകാലിക സാഹിത്യം വിഭാഗത്തില്‍) രാമാനുജത്തിന്റെ ലേഖനം പിന്‍വലിക്കേണ്ടിവന്നത്. രാമായണ സ്വാധീനം ജനമനസ്സുകളില്‍ നിന്നും ഉച്ചാടനം ചെയ്യുക എന്ന ദുരുദ്ദേശ്യത്തോടെ റോമിള ഥാപ്പറുടെയും മറ്റും സഹായത്തോടെ അന്തര്‍ദ്ദേശീയ തലത്തില്‍ നടന്ന ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു രാമാനുജന്റെ പ്രസ്തുത ലേഖനമെന്നും ആ ലേഖനം സര്‍വകലാശാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധവും അക്കാദമിക സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗവുമാണെന്ന വാദത്തെ സുപ്രീംകോടതി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് അത് സര്‍വകലാശാല പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്. അത് ഇടതുപക്ഷ അക്കാദമിക് നേതൃത്വത്തിന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ അക്കാദമിക നേതൃത്വം മുസ്ലിം ഭീകരവാദ ഗ്രൂപ്പുകളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ അലിഗഡ് സര്‍വകലാശാല, ജാമിയ മില്ലിയ തുടങ്ങിയ ഇടങ്ങളിലെ അനുഭവം ദേശീയ ശക്തികളെ ഉന്നത അക്കാദമിക രംഗങ്ങളില്‍നിന്നും മാറ്റിനിര്‍ത്താന്‍ കൂടുതല്‍ സഹായകരമാണെന്ന് ബോധ്യപ്പെടുത്തിയത്. അത് മറ്റ് സര്‍വകലാശാലകളിലേക്കും വ്യാപിപ്പിച്ചതിന്റെ ഏറ്റവും പ്രകടമായ ദൃഷ്ടാന്തങ്ങളാണ് കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
എ.വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: