തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസ് യുഡിഎഫ് സര്‍ക്കാരിനെ കൂടുതല്‍ കുരുക്കിലാക്കുന്നു. കേസിലെ മുഖ്യപ്രതി സരിതാനായര്‍ നല്കുന്ന മൊഴിയില്‍ നിന്ന് പ്രമുഖരുടെ പേരുകളൊഴിവാക്കാന് കോടികളുടെ ഇടപാടു നടന്നെന്ന വെളിപ്പെടുത്തലാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. പേരുകളൊഴിവാക്കാന് യുഡിഎഫിലെ പ്രമുഖ നേതാക്കളും മന്ത്രിമാരും വിലപേശല്‍ നടത്തിയെന്ന തെളിവുകള്‍ ഒരു വാര്‍ത്താചാനലാണ് പുറത്തുവിട്ടത്.
പുറത്തു വന്ന വാര്‍ത്തയോട് പ്രതികരിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും രംഗത്തുവന്നതോടെ ഇന്നലെ ഉച്ചമുതല്‍ സോളാര്‍ വിഷയം സര്‍ക്കാരിനെ കൂടുതല്‍ മുറുക്കാന്‍ തുടങ്ങി.
ആദ്യഘട്ടത്തില്‍ സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണനുമായി ചേര്‍ന്ന് കോണ്‍ഗ്രസിലെ ഒരു എംഎല്‍എയും ഘടകകക്ഷി നേതാവിന്റെ സഹായിയും ചേര്‍ന്നു വിലപേശിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. പിന്നാലെ, മന്ത്രി എ.പി.അനില്‍ കുമാര്‍, മലപ്പുറത്തെ വ്യവസായിയും സ്വകാര്യ ബസ് ഉടമകളുടെ സംഘടനയുടെ ട്രഷററുമായ ഹംസ നെല്ലിക്കുന്ന് എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിക്കുന്ന ടെലിഫോണ്‍ ശബ്ദരേഖകളും പുറത്തുവന്നു. വിലപേശലിന് നേതൃത്വം നല്‍കിയത് ബെന്നി ബെഹന്നാനാണെന്ന് ആദ്യം ആരോപണം വന്നു. പിന്നീട് മന്ത്രി എ.പി. അനില്‍കുമാറിന്റെ സംഭാഷണങ്ങളില്‍ നിന്നും അത് വ്യക്തമാകുകയും ചെയ്തു.
കോടതി ഇടപെടലിനെ തുടര്‍ന്ന് വിലപേശല്‍ തകരുകയായിരുന്നു. സരിത മൊഴി നേരിട്ട് എഴുതി നല്കിയാല് മതിയെന്നും അഭിഭാഷകന്റെ സഹായം വേണ്ടെന്നുമുള്ള കോടതി ഉത്തരവാണ് വിലപേശലിനു തടയിട്ടത്. സരിതയുടെ മൊഴിയില്‍ ഉന്നതരുടെ പേരുണ്ടെന്ന് പറഞ്ഞ് ഫെനി ബാലകൃഷ്ണന് പലരെയും ഭയപ്പെടുത്തുകയായിരുന്നു. സരിത കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനു പിന്നാലെയാണ് ഫെനി ഇങ്ങനെ പ്രചരിപ്പിച്ചത്. ഈ ദിവസം മുതല്‍ ഫെനിയുടെ നീക്കങ്ങളും ഫോണുകളും പൊലീസ് ഇന്റലിജന്റ്സ് നിരീക്ഷണത്തിലായിരുന്നു. രഹസ്യാന്വേഷണ വിഭാഗം ഫെനിയുടെ നീക്കങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
മന്ത്രി ആര്യാടന് മുഹമ്മദിന്റെ പ്രവറ്റ് സെക്രട്ടറി എന്ന പേരില്‍ ചാനല്‍ ലേഖകന്‍ വിളിച്ചാണ് മന്ത്രി അനില്‍കുമാറിനെ കുടുക്കിയത്. ചാനല്‍ റിപ്പോര്‍ട്ടറോട് മൊഴിമാറ്റാന്‍ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് മന്ത്രി അനില്‍കുമാര്‍ വളരെ അങ്കലാപ്പോടെയാണ് വെളിപ്പെടുത്തുന്നത്. സരിതയുടെ മൊഴിയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. സംഭവം ചോര്‍ന്നതെങ്ങനെയെന്ന ചോദ്യത്തിന് ബെന്നിച്ചേട്ടനോട് ചോദിച്ച് പറയാമെന്ന മറുപടിയും അനില്‍കുമാര്‍ നല്കി. ഹംസക്ക കഴിഞ്ഞ ദിവസം വിളിച്ചിരുന്നെന്നും പണം തിരിമറിയുടെ കാര്യമാണ് സംസാരിച്ചതെന്നും അനില്‍കുമാര്‍ പറയുന്നുണ്ട്. അതേസമയം, സംഭാഷണത്തിന്റെ ഒരുഭാഗം മാത്രമാണ് പുറത്തുവന്നതെന്നും താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും അനില്‍കുമാര്‍ പ്രതികരിച്ചു.
വാര്‍ത്ത പുറത്തായത് പത്തനംതിട്ട വഴിയാണെന്നും തങ്ങളുടെ ഇടപാട് സരിതയുമായി നേരിട്ടാണെന്നും വ്യവസായി ഹംസ നെല്ലിക്കുന്ന് ചാനല്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തുന്നുണ്ട്. അഭിഭാഷകനും ബെന്നി ബെഹന്നാനും വഴിയുള്ള ഇടപാടായിരിക്കും പുറത്തുവന്നതെന്നും തങ്ങളുടെ ഇടപാടില്‍ പണം ഒരു പ്രശ്നമല്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ആ ഇടപാടു ഇനിയും നടക്കുമെന്നും ഹംസ ഉറപ്പിച്ചു പറയുന്നുണ്ട്. കസ്റ്റഡിയിലുള്ള സരിതയുമായും ഒത്തുതീര്‍പ്പു സാധ്യതകളും മൊഴിമാറ്റാനുള്ള പ്രേരണയും കോടികളുടെ ഇടപാടുകളും നടക്കുന്നതായാണ് ഇതോടെ വെളിപ്പെട്ടിരിക്കുന്നത്.
ഇതോടെ മന്ത്രി അനില്‍കുമാറിന്റെയും മന്ത്രിസഭയുടേയും രാജി ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ തരം താണ വിലപേശലുകള്‍ നടക്കുന്നതെന്നും മന്ത്രിസഭ ഒന്നടങ്കം ഉടന്‍ രാജിവയ്ക്കണമെന്നു വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.
സരിതക്ക് ബോധിപ്പിക്കാനുള്ള കാര്യങ്ങള്‍ നേരിട്ട് കോടതിയില്‍ പറയാമെന്നും ഇതിന് അഭിഭാഷകന്റെ സഹായം ആവശ്യമില്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി വ്യക്തമാക്കി. സരിതയുടെ മൊഴി എന്ന പേരില്‍ പ്രചരിക്കുന്നത് നുണകളാണെന്നും കോടതി വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: