ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ്വിന്സെന്റ് ജോര്‍ജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസ് അവസാനിപ്പിക്കണമെന്ന റിപ്പോര്‍ട്ട് കോടതി തള്ളിയത് സിബിഎക്ക് തിരിച്ചടിയാകുന്നു.
90കളില്‍ സോണിയഗാന്ധിയുടെ പിഎ ആയിരുന്ന വിന്‍സെന്റ് ജോര്‍ജ് അനധികൃതമായി കോടികളുടെ വരുമാനമുണ്ടാക്കിയെന്നും ദല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, കേരളം എന്നിവിടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സിബിഐ അന്വേഷണം ആരംഭിച്ചത്. ജോര്‍ജിന്റ രഹസ്യഅക്കൗണ്ടില്‍ ഒന്നരക്കോടി രൂപയും കണ്ടെത്തിയിരുന്നു.
ഇത് വിദേശത്തുള്ള ബന്ധുക്കള്‍ നല്‍കിയതാണെന്നാണ് ജോര്‍ജ് സിബിഐക്ക് നല്കിയ വിശദീകരണം. വിശദീകരണം തൃപ്തികരമാണെന്നും കേസ് അവസാനിപ്പിക്കണമെന്നും ആണ് സിബിഐ ആവശ്യപ്പെട്ടത്.
എന്നാല്‍ കോടതി ഈ നിര്‍ദ്ദേശം തള്ളുകയായിരുന്നു. വിന്‍സെന്റ് ജോര്‍ജിനോട് കോടതിയില്‍ ഹാജരാകാനും സിബിഐ പ്രത്യേകകോടതി നിര്ദ്ദേശംനല്കി. സിബിഐയെ കോണ്‍ഗ്രസ്നേതൃത്വം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തില്‍ സോണിയയുടെ വിശ്വസ്തനുവേണ്ടി സിബിഐ കരുക്കള്നീക്കുന്നുവെന്ന പ്രതീതിയാണ് കോടതിവിധിയോടെ ഉണ്ടായിരിക്കുന്നത്.
2001ലാണ് വിന്‍സെന്റ് ജോര്‍ജിനെതിരായ കേസ് സിബിഐ ആരംഭിക്കുന്നത്. ഭാര്യയുടെ പേരിലുള്ള ബിസിനസ് സംരംഭങ്ങള്‍ക്കായാണ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്നായിരുന്നു ജോര്‍ജിന്റെ മൊഴി. എന്നാല്‍ ജോര്‍ജ് നല്കിയ അമേരിക്കയിലെ വിലാസത്തില്‍ ഇത്തരം ബിസിനസ് സംരംഭങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 1975ല്‍ എഐസിസി ഓഫീസില്‍ സഹായിയായി ഔദ്യോഗികജീവിതം ആരംഭിച്ച വിന്‍സെന്റ് ജോര്‍ജ് 1980ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായി.
പിന്നീട് രാജീവ് ഗാന്ധിയുടെയും അദ്ദേഹത്തിന്റെ മരണശേഷം സോണിയഗാന്ധിയുടെയും പേഴ്സണല്‍ അസിസ്റ്റന്റായ ജോര്‍ജ് കേസന്വേഷണം ആരംഭിച്ചതു മുതലാണ് ചുമതലയില്‍ നിന്നൊഴിഞ്ഞത്.
ഔദ്യോഗികമായി ചുമതല ഒഴിഞ്ഞെങ്കിലും സോണിയയുടെ വിശ്വസ്തനായി 10 ജനപഥില്‍ തുടരുകയാണ് ജോര്‍ജ്. കേസ് അവസാനിപ്പിക്കാന്‍ സിബിഐയെ പ്രേരിപ്പിക്കുന്നതും ഈ ബന്ധമാണ്. ഇന്ദിര, രാജീവ് സര്‍ക്കാരുകളുടെ കാലത്ത് കരുത്തനായ അധികാര ദല്ലാളായിരുന്ന വിന്‍സെന്റ് ജോര്‍ജ് കോടികള്‍ സമ്പാദിച്ചത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: