ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ നെഹ്റു(69) അന്തരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തെ 18 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗുഡ്ഗാവിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാത്രി 10.47 ഓടെയായിരുന്നു അന്ത്യം. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര സുരക്ഷാ സഹ മന്ത്രിയായിരുന്നു അരുണ്‍ നെഹ്റു. എണ്‍പതുകളില്‍ ഇന്ദ്രാഗാന്ധിയുടെ താല്പര്യ പ്രകാരം കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം അക്കാലത്തെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു.
1980 മുതല്‍ 89 വരെയുള്ള കാലഘട്ടത്തില്‍ ഏഴും എട്ടും ലോക്സഭകളില്‍ റായ് ബറേലിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച അദ്ദേഹം രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര സുരക്ഷാ മന്ത്രിയുമായിരുന്നു.
രാജീവ് ഗാന്ധിയുടെ ബന്ധു കൂടിയായിരുന്ന അരുണ്‍ നെഹ്റു പിന്നീട് രാജീവ് ഗാന്ധിയുമായുല്ല അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് ജനതാദള്‍ രൂപീകരണത്തില്‍ പങ്കാളിയായി. രണ്ട് തവണ റായ്ബറേലിയില്‍ നിന്നും കോണ്‍ഗ്രസ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒന്‍പതാം ലോക്സഭയില്‍ ജനതാദള്‍ ടിക്കറ്റില്‍ ബില്‍ഹൗറില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
1984-85 കാലയളവില്‍ കേന്ദ്രത്തില്‍ ഊര്‍ജമന്ത്രിയായിരുന്നു. 1989-90 കാലയളവില്‍ വാണിജ്യ -വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1944 ഏപ്രില്‍ 24 ന് ലക്നൗവിലായിരുന്നു ജനനം. സജീവരാഷ്ട്രീയത്തില്‍ നിന്ന് മാറിയ ശേഷം മാധ്യമങ്ങളില്‍ കോളമിസ്റ്റായി എഴുതാറുണ്ടായിരുന്നു.മൂന്ന് തവണ ലോക്സഭാംഗമായിരുന്നു അരുണ്‍ നെഹ്റു. മൃതദേഹം ഇന്ന് ദല്‍ഹിയില്‍ ലോധി ശ്മശാനത്തില്‍ സംസ്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: