ന്യൂദല്‍ഹി: നോബേല്‍ പുരസ്കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യാ സെന്നിനെ കുറ്റപ്പെടുത്തി വിദേശകാര്യ മന്ത്രിയായിരുന്ന എസ്.എം. കൃഷ്ണയ്ക്ക് മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കത്ത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കലാം എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബീഹാറിലെ നലാന്റ സര്‍വകലാശയില്‍ നടപ്പാക്കുന്ന ബ്രെയ്ന്‍ ചെയില്‍ഡ് പദ്ധതിയില്‍ നിന്നും തന്നെ മനപ്പൂര്‍വം പുറത്താക്കാന്‍ സെന്‍ ശ്രമിക്കുന്നെന്നാണ് കലാം കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സംഭവം പൊതുജനമധ്യത്തിലെത്തിച്ച് വിവാദമുണ്ടാക്കാന്‍ തനിക്കാഗ്രഹമില്ലെന്നും കലാം കത്തില്‍ പറയുന്നു. പദ്ധതി കൈകാര്യം ചെയ്ത രീതി തന്നെ അമ്പരിപ്പിച്ചെന്നും അതിനാല്‍ അതുമായി അധികകാലം ഒരുമിച്ചു പോയില്ലെന്നും കലാം വ്യക്തമാക്കുന്നു. ബൗദ്ധദര്ശനത്തെക്കുറിച്ചും മറ്റും പഠിക്കാനുള്ള സ്ഥാനമെന്ന തന്റെ മഹത്തായ സ്വപ്നം തെറ്റായ ദിശയിലേക്ക് പോകുന്നതില്‍ തനിക്ക് അതീവ ദുഃഖമുണ്ട്.
2007 ആഗസ്റ്റ് മുതല്‍ നലാന്റ സര്‍വകലാശാലയിലെ വിവിധ അക്കാദമിക്, ഭരണ നിര്‍വഹണത്തില്‍ താന്‍ ഇടപെട്ടു വരികയാണ്. താമസിച്ച് പഠിക്കാന്‍ കഴിയുന്ന ആദ്യ രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ ചാന്‍സലര്‍, വൈസ് ചാന്‍സലര്‍ പദവികളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് അക്കാദമിക് രംഗത്ത് മികച്ച ധാരണാശക്തിയും ഭരണസംബന്ധമായി അതീവ അനുഭവപരിജ്ഞാനവും വേണമെന്നായിരുന്നു തന്റെ വിശ്വാസം. ചാന്‍സലറും വൈസ്ചാന്‍സലറും മുഴുവന്‍ സമയവും ബീഹാറില്‍ തങ്ങി വ്യക്തിപരമായി കാര്യങ്ങളില്‍ ഇടപെടുന്നതിലൂടെ കരുത്തും വീര്യവുമുള്ള രാജ്യാന്തര സ്ഥാപനം നിര്‍മിക്കാമെന്നാണ് അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നത്.
ഇതിനെ രാജ്യാന്തര സര്‍വകലാശാലയാക്കുന്നതിനുള്ള പരിശ്രമം ഏറ്റെടുത്തത് വിദേശകാര്യമന്ത്രാലയമാണ്. ചൈന, ജപ്പാന്, ആസ്ട്രേലിയ, കൊറിയ, തായ്ലാന്റ് തുടങ്ങി പതിനാറ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇടപഴകുന്നതാണ് സര്‍വകലാശാല. വിദ്യാഭ്യാസമേഖലയില്‍ മുന്‍പരിചയമുള്ള മാനവവിഭവശേഷി വകുപ്പിനെ നിയോഗിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഇതിലും ഭംഗിയായി നടന്നേനെയെന്നും കലാം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ജനരോഷം ഭയന്ന് സര്‍വകലാശാലയുടെ ഭരണനിര്‍വഹണ ബോര്‍ഡില്‍ ഹാജരാക്കിയ ശേഷം കലാമിന്റെ കത്ത് സര്‍ക്കാര്‍ പൂഴ്ത്തുകയായിരുന്നു. അവസാനം പാട്നയിലെ ഒരു പത്രപ്രവര്ത്തകന് സത്യം പുറത്തുകൊണ്ടുവരാനായി കലാമിന് നേരിട്ട് എഴുതുകയായിരുന്നു. ഔദ്യോഗിക സ്ഥാനത്തുള്ളവരുടെ നടപടിയില്‍ നിരാശനായി കലാം രാജിവച്ചത് സെന്നിനും കലാമിന്റെ അറിവില്ലാതെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് നുഴഞ്ഞു കയറിയ സെന്നിന്റെ ആശ്രിതന് ഡോ. ഗോപാ സബര്‍വാളിനും കനത്ത തിരിച്ചടിയായിരുന്നു.
ഭരണനിര്‍വഹണ സമിതിയുടെ ചെയര്മാന് സ്ഥാനത്തിരിക്കുന്ന സെന്നിന്റെ പദവി സര്‍വകലാശാല നിയമങ്ങളനുസരിച്ച് ചാന്‍സലര്‍ പദവിക്ക് തുല്യമാണ്. ഓക്സ്ഫോര്‍ഡ്, കെംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സെന്‍ നലാന്റ സര്‍വകലാശാലയെയും അതേ കാഴ്ചപ്പാടിലാണ് കണ്ടിരുന്നത്.
അതേസമയം പുരാതന നലാന്റ സര്‍വകലാശാലയുടെ ഗരിമ വീണ്ടെടുക്കാന്‍ ആരും പരിശ്രമിക്കാത്തതില് കലാമിന് അതീവ ദുഃഖവുമുണ്ടായിരുന്നു. ആ പഴയ നലാന്റ സര്‍വകലാശാലയില്‍ കിഴക്കന്‍ ഏഷ്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുമാണ് പഠനത്തിനായി വിദ്യാര്‍ഥികള്‍ എത്തിയിരുന്നത്. പണ്ഡിതന്മാരായ ആര്യ ദേവ്, ശൈലഭദ്ര, ധര്‍മപാല, സന്തരക്ഷിത, ചന്ദ്രഗോമിന്‍ തുടങ്ങിയവര്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ചാണ് ഈ സ്ഥാപനത്തെ ഉന്നതങ്ങളിലേക്ക് വളര്‍ത്തിയത്.
നലാന്റ സര്‍വകലാശാലയെ പുനരുദ്ധരിക്കുന്നതിന് ഇന്ത്യയുടെ അഭിമാനമെന്ന് വിശേഷിപ്പിച്ച് അമര്‍ത്യ സെന്നിനെ ഏല്‍പ്പിച്ചതാണ് സര്‍ക്കാര്‍ ചെയ്ത കുറ്റമെന്ന് പണ്ഡിതന്മാര് പറയുന്നു. കലാമാകട്ടെ ഇതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നു. ദല്‍ഹി ലേഡി ശ്രീരാമ കോളേജിലെ വെറുമൊരു സോഷ്യോളജി റീഡര്‍ മാത്രമായ സബര്‍വാളിനെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് കൊണ്ടുവന്നത് തെറ്റായ തീരുമാനമാണെന്ന് കലാം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുദ്ധമത തത്ത്വങ്ങള്‍ പഠിപ്പിക്കുന്നതിനായുള്ള സര്‍വകലാശാലയിലേക്ക് അവര്‍ക്കൊന്നും ചെയ്യാനില്ലെന്നും അന്ന് പ്രതിഷേധസ്വരമുയര്ത്തിയവര് ചൂണ്ടിക്കാട്ടിയിരുന്നു. അവരാകട്ടെ ദല്ഹിയിലിരുന്നാണ് സര്‍വകലാശാലയെ നിയന്ത്രിച്ചിരുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: