ന്യൂദല്‍ഹി: ശശികാന്ത് ശര്‍മ്മയെ സിഎജിയായി നിയമിച്ചതിനെതിരെ സമര്‍പ്പിച്ച രണ്ട് വ്യത്യസ്ത പൊതുതാല്‍പര്യഹര്‍ജികളില്‍ ദല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കും. കേസിന്മേലുള്ള പ്രതികരണം ആഗസ്റ്റ് എട്ടിനകം അറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി അടക്കം ഒന്‍പത് പേര് ചേര്‍ന്നാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പഞ്ചാബ് പബ്ലിക് സര്‍വീസ് കമ്മീഷനില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറായ പി.ജെ. തോമസിന്റെ നിയമനം സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധിമാനിക്കാതെയാണ് ശശികാന്ത് ശര്‍മ്മയെ നിയഗിച്ചതെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. പ്രതിരോധ സെക്രട്ടറിയായിരുന്ന കാലത്ത് ശശികാന്ത് ശര്‍മ്മക്കെതിരെ സിബിഐ കേസ് ചാര്‍ജ് ചെയ്തിരുന്നു. ആയുധ ഇടപാടുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. സിഎജി പദവിയിലേക്ക് ഒരാളെ പരിഗണിക്കുമ്പോള്‍ മികച്ച യോഗ്യതയുള്ളവരെ കണ്ടെത്തണമെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. സിഎജിയെ തെരഞ്ഞെടുക്കുന്നതിന് വ്യക്തമായ വ്യവസ്ഥകള്‍ ഉണ്ടാവണം. തെരഞ്ഞെടുപ്പ് സുതാര്യമാകണമെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.
യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് സിഎജിയെ തെരഞ്ഞെടുത്ത്. ഇവിടെ നിയമനരീതിതന്നെ സുതാര്യമാകുകയും വേണം. 3500 കോടിയുടെ ആഗസ്റ്റ -വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ കരാര്‍ രൂപപ്പെടുത്തിയത് ശശികാന്ത് ശര്‍മ്മ പ്രതിരോധ സെക്രട്ടറിയായിരുന്ന കാലത്താണ്. വിവാദമായ ടട്രാ ട്രക്ക് കരാറും ഉറപ്പിക്കുന്നതിന് പിന്നില്‍ ശര്‍മ്മയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: