ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വം ഐക്യജനതദാദള് നേതാവ് നിതീഷ്കുമാര്‍ അംഗീകരിക്കണമായിരുന്നുവെന്ന് അഭിപ്രായസര്‍വെ. എന്‍ഡിഎ സഖ്യത്തില്‍നിന്ന് പിന്മാറിയ ജെഡിയുവിന്റെ നടപടി പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തിയതായും സര്‍വേ കണ്ടെത്തി.
ഐക്യജനതാദളിന്റെ പ്രധാന ശക്തികേന്ദ്രമായ കുര്‍മി-കോറി വിഭാഗങ്ങളില്‍ പോലും അതൃപ്തി ദൃശ്യമായി. 41 ശതമാനം പേര് മോദിയെ അംഗീകരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. മുസ്ലീം വിഭാഗത്തിലെ 24 ശതമാനവും മോദിയെ പിന്തുണച്ചു.
സര്‍വേയോട് പ്രതികരിച്ച എല്ലാ വിഭാഗങ്ങളിലുംപെട്ട 38 ശതമാനവും നിതീഷിന്റെ തീരുമാനം തെറ്റാണെന്ന് വിലയിരുത്തി. മോദിയുടെ നേതൃത്വം അംഗീകരിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. ഇതിനെ എതിര്‍ത്തവര്‍ മാത്രമാണ് ബിജെപി മോദിയെ മാറ്റിനിര്ത്തണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്. സ്വകാര്യ ഏജന്‍സിയായ സിഎസ്ഡിഎസ് ആണ് സര്‍വേ സംഘടിപ്പിച്ചത്.
ഓരോ പാര്‍ട്ടിക്കുമുണ്ടായ വോട്ട് വര്‍ധനവും സര്‍വേയില്‍ പ്രതിപാദിക്കുന്നു. നില മെച്ചപ്പെടുത്താതെ നില്‍ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ജെഡിയുവിന്റെ വോട്ട് വിഹിതം ഒരു ശതമാനം ഉയര്‍ന്നപ്പോള്‍ ആര്‍ജെഡിക്കുണ്ടായ നേട്ടം അഞ്ച് ശതമാനമാണ്. എന്നാല്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത് ബിജെപിയാണ്.
എട്ട് ശതമാനം വളര്‍ച്ചയാണ് ബിജെപിയുടെ വോട്ട് വിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്. സിഎസ്ഡിഎസിന്റെ സര്‍വേ പ്രകാരം മൂന്ന് ശതമാനം പേര് മാത്രമാണ് ബീഹാറില്‍ തീരുമാനമെടുക്കാത്ത വോട്ടര്‍മാര്‍. എന്‍ഡിഎ സഖ്യം വിട്ടതോടെ ജെഡിയുവിന് അടുത്ത തെരഞ്ഞെടുപ്പില്‍ നിലനില്ക്കണമെങ്കില് മറ്റൊരു കൂട്ടുകെട്ട് ഉണ്ടാക്കേണ്ടിവരുമെന്നാണ് സര്‍വേ നല്കുന്ന സൂചന. മുഖ്യമന്ത്രിയെന്ന നിലയില്‍ നിതീഷ്കുമാറിനുണ്ടായിരുന്ന കീര്‍ത്തിക്കും ഈ വര്‍ഷം ഇടിവ് സംഭവിച്ചിട്ടുണ്ട്.
നിതീഷ്കുമാറിന്റെ പ്രതിഛായക്കുണ്ടായ ഇടിവും ബിജെപിയുടെ വളര്‍ച്ചയും ഐക്യജനതാദളിന് തലവേദന സൃഷ്ടിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് ബിജെപി വോട്ടുകളുടെ വിഹിതത്തിലുണ്ടായ വളര്‍ച്ചയും നിതീഷ്കുമാറിനെ വെട്ടിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: