ന്യൂദല്‍ഹി: അന്താരാഷ്ട്ര ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനെ ന്യായീകരിച്ച കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദിന്റെ പ്രസ്താവന പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമുദായിക ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള കുത്സിത ശ്രമമെന്ന് ആക്ഷേപം. കോണ്‍ഗ്രസ് വീണ്ടും ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന പ്രചാരണം സോഷ്യല്‍ മീഡിയകളിലൂടെ ശക്തമായതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിലപാട് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി.
പാര്‍ട്ടിയുടെ നിലപാടല്ല ജനറല്‍ സെക്രട്ടറിയായ ഷക്കീല്‍ അഹമ്മദ് നടത്തിയതെന്ന വിശദീകരണവുമായി വക്താവ് രേണുകാ ചൗധരി രംഗത്തെത്തിയെങ്കിലും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് കോണ്‍ഗ്രസ് ‘രചിക്കുന്നത്’ എന്ന് വ്യക്തമാകുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് സാമുദായിക ധ്രൂവീകരണം കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ഷക്കീല്‍ അഹമ്മദിനെ കൂടാതെ ദിഗ്വിജയ് സിങ്ങും മതസ്പര്‍ദ്ദ വളര്‍ത്തുന്ന വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ വാക്കുകള്‍ ഉപയോഗിച്ചതിന് ദിഗ് വിജയ് സിങ്ങിനെതിരെ മധ്യപ്രദേശ് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
ഹിന്ദു-മുസ്ലീം സമുദായങ്ങളെ ഭിന്നിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു നേരെ തന്നെ തിരിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം ലക്ഷ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്. ഇതോടെ മതവികാരങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുന്ന പ്രസ്താവനകള്‍ തല്‍ക്കാലത്തേക്ക് പാര്‍ട്ടി നേതാക്കള്‍ നടത്തരുതെന്ന നിര്‍ദ്ദേശം ഹൈക്കമാന്റ് ഇന്നലെ നല്കി. വിവിധ സംസ്ഥാനങ്ങളിലേയും എഐസിസിയുടേയും വക്താക്കള്‍ക്ക് രാഹുല്‍ ഗാന്ധി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ നയത്തില്‍നിന്ന് വ്യതിചലിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഇതുകൂടാതെ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഭൂരിപക്ഷ സമുദായത്തിന് വെറുപ്പുണ്ടാക്കുന്ന തരത്തിലുള്ള നേതാക്കളുടെ പ്രതികരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതിഷേധിക്കുകയും ചെയ്യുന്നു. പ്രസ്താവനകള്‍ സാമുദായിക ധ്രുവീകരണത്തിനു കാരണമായാല്‍ വലിയ തോല്‍വി പാര്‍ട്ടിക്കു നേരിടേണ്ടി വരുമെന്നാണ് ഇവരുടെ നിലപാട്.
കോണ്‍ഗ്രസിന്റെ തനിനിറം പുറത്താകുമെന്ന ഭീതി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഇവന്റ്മാനേജ്മെന്റ് ടീമിനുണ്ട്. സോഷ്യല്‍ മീഡിയ പ്രചാരണ രംഗത്ത് ബിജെപിക്ക് നിലവിലുള്ള മേധാവിത്വം സാമുദായിക ലക്ഷ്യങ്ങളോടെയുള്ള പ്രചാരണങ്ങളുടെ തനിനിറം പുറത്താക്കുമെന്നും വിലയിരുത്തലുണ്ട്. നേതാക്കള്‍ ഇത്തരത്തില്‍ പ്രതികരണങ്ങളുമായി ഇറങ്ങിയാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇവന്റ് മാനേജ്മെന്റ് ടീം. ഇതാണ് നേതാക്കള്‍ക്ക് പ്രതികരണങ്ങള്‍ നടത്തുന്നതിന് ഹൈക്കമാന്റ് കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ കാരണം.
എന്എസ്യു,യൂത്ത്കോണ്‍ഗ്രസ് പ്രതിനിധികളും എഐസിസി വക്താക്കളും യോഗത്തിലുണ്ട്. കേരളത്തില്‍ നിന്ന് എംഎം ഹസന്, രാജ്മോഹന്‍ ഉണ്ണിത്താന്, ജോസഫ് വാഴക്കന്, പന്തളം സുധാകരന്, അജയ് തറയില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗം ഇന്ന് സമാപിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: