സരണ്‍: ബീഹാറില്‍ ഭക്ഷ്യവിഷബാധ മൂലം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ജാമ്യമില്ലാകുറ്റം ചുമത്തിയാണ് വാറന്റ്. സര്‍ക്കാര്‍ തലത്തില്‍ നടന്ന അന്വേഷണത്തിലും ഹെഡ്മിസ്ട്രസ് മീനാദേവി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.
വിഷാംശം കലര്‍ന്ന ഉച്ചഭക്ഷണം കഴിച്ച് 23 കുട്ടികള്‍ മരിക്കാനിടയായ ദുരന്തത്തില്‍ മീനാദേവിയാണ് ഒന്നാം പ്രതി. ഇവരുടെ ഭര്‍ത്താവും കേസിലുള്‍പ്പെട്ടിട്ടുണ്ട്. ഇയാളുടെ കടയില്‍ നിന്നാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള സാമഗ്രികള്‍ എത്തിച്ചത്. സംഭവദിവസം സ്കൂളില്‍ വരാതിരുന്ന അധ്യാപിക കല്പ്പനക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും അധികൃതര്‍ പറഞ്ഞു.
ഭക്ഷണം തയ്യാറാക്കാനുള്ള എണ്ണ ഉപയോഗയോഗ്യമല്ലെന്ന് താന്‍ അറിയിച്ചിട്ടും മീനാദേവി അതുതന്നെ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്ന് ഭക്ഷണം തയ്യാറാക്കിയ സ്കൂളിലെ ആയ മൊഴി നല്‍കിയിരുന്നു. സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മീനാദേവിയും ഭര്‍ത്താവും അറസ്റ്റ് ഭയന്ന് ഒളിവിലാണ്.
കീഴടങ്ങിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടിയിലേക്ക് കടക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രണ്ട് തവണ പോലീസ് ഇവരുടെ വീട്ടില്‍ തെരച്ചില്‍ നടത്തി. ഭക്ഷണത്തില്‍ കണ്ടെത്തിയ വിഷത്തിന് സമാനമായ വിഷാംശം കലര്‍ന്ന കീടനാശിനിയുടെ കുപ്പി ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: