ഭൂമിശാത്രപരമായും സാംസ്കാരികമായും കേരളവുമായി ഏറെ ചേര്‍ന്നുനില്‍ക്കുന്നതാണ് തമിഴ്നാട്. അവിടെ നടക്കുന്ന ഏതു ചലനവും കേരളത്തെയും ബാധിക്കും. തമിഴ്നാട്ടിലിന്ന് ഹര്‍ത്താലാചരിക്കുകയാണ്. ബിജെപി തമിഴ്നാട് ഘടകം ജനറല്‍സെക്രട്ടറി വി.രമേഷിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയതിലുള്ള അമര്‍ഷവും ദുഃഖവും പ്രകടിപ്പിക്കാനാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ച രാത്രി സേലത്ത് ബിജെപി ഓഫീസില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോകാനൊരുങ്ങവെയാണ് അക്രമിസംഘം രമേഷിനെ തുണ്ടുതുണ്ടാക്കിയത്. സാഹചര്യത്തെളിവുകളും അക്രമസ്വഭാവവുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഇസ്ലാമിക തീവ്രവാദികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ദീര്‍ഘകാലമായി പൊതുരംഗത്തുള്ള രമേഷിനോട് ആശയപരമായ വിയോജിപ്പല്ലാതെ വ്യക്തിപരമായ വിരോധം ഇല്ലെന്ന് തന്നെ പറയാം. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച രമേഷിന് നല്ല ജനപിന്തുണ ലഭിക്കുകയുണ്ടായി. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനാകെ തന്നെ രമേഷിന്റെ പ്രവര്‍ത്തനങ്ങളില്‍ നല്ല മതിപ്പാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടന ശക്തിയായി മുന്നേറുന്നതിലുള്ള അസൂയയാണ് കൊലപാതകത്തിന് പിന്നിലെന്ന കാര്യത്തില്‍ സംശയമില്ല. നാലംഗ അക്രമിസംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.
തമിഴ്നാട്ടില്‍ മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് ബിജെപി -സംഘപരിവാര്‍ സംസ്ഥാന നേതാക്കളാണ് നിഷ്ഠുരമായി കൊലചെയ്യപ്പെട്ടത്. ഹിന്ദുമുന്നണി സംസ്ഥാനസെക്രട്ടറി വെള്ളയപ്പന്റെ കൊലപാതകത്തിന് ശേഷം ഒരുമാസം പിന്നിടും മുന്പെയാണ് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കൊലക്കത്തിക്കിരയാകുന്നത്.അരുണ്‍ റെഡ്ഡി, പി. മുരുകന് എന്നീ നേതാക്കളും മാസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടു. ബിജെപിയുടെ തന്നെ മെഡിക്കല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ.അരവിന്ദനും ഏതാനും മാസം മുമ്പാണ് സമാനമായി കൊലചെയ്യപ്പെട്ടത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രമേഷ് ചെന്നൈ പോര്‍ട്ട് ട്രസ്റ്റ് അംഗമാണ്. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് അവകാശപ്പെടുന്നുണ്ട്. രമേഷിനു സംരക്ഷണം നല്‍കുന്നകാര്യത്തില്‍ പോലീസ് പരാജയപ്പെട്ടുവെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പൊന്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടെങ്കിലും കാര്യമായ പ്രതികരണമെന്നൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മുന്‍പത്തെ കൊലപാതകങ്ങളിലെ പ്രതികളെ പിടികൂടാനും കഴിഞ്ഞിട്ടില്ലെന്നത് സംഭവങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. ജനനേതാക്കളെ അതിദാരുണമായി കൊലപ്പെടുത്തി ആഹ്ലാദിക്കുന്ന തമിഴ്നാട്ടിലെ ഭീകരന്മാരുടെ ചെയ്തികളെ കണ്ടില്ലെന്ന് നടിക്കാന്‍ കേരളത്തിനാവില്ല. തമിഴ്നാട്ടിലെ ഭീകരന്മാര്ക്ക് കേരളം അകലെയല്ല. മുന്‍ അനുഭവങ്ങള്‍ തന്നെ നമുക്ക് മുന്നിലുണ്ട്.
അറുപതോളം പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ സ്ഫോടനപരമ്പരയുടെ സൂത്രധാരന്മാര് മലയാളികളാണെന്ന കാര്യം മറക്കരുത്. ബിജെപി നേതാവ് എല്‍.കെ.അദ്വാനിയെ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തതാണ് ആ സംഭവം. അദ്വാനി അവിടെ എത്താന്‍ അരമണിക്കൂര്‍ വൈകിയതുകൊണ്ടുമാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. കേരളത്തിലെ അബ്ദുള്‍നാസര്‍ മദനി ആ സംഭവത്തിലെ മുഖ്യ സൂത്രധാരനെന്ന നിലയില്‍ കേസില്‍ അകപ്പെടുകയും ദീര്‍ഘകാലം കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയും ചെയ്തതാണ്. പ്രോസിക്യൂഷന് തോറ്റുകൊടുത്തതുകൊണ്ടുമാത്രമാണ് ആ കേസില്‍ അയാള്‍ രക്ഷപ്പെട്ടത്. കേരളത്തിലെ ഇസ്ലാമിക തീവ്രവാദികള്‍ക്ക് സായുധപരിശീലനം നല്കാന് തമിഴ്നാട്ടിലെ ഭീകരന്മാര് കേരളത്തിലെത്തിയ നിരവധി സംഭവങ്ങളുണ്ട്. തമിഴ്നാട്ടിലെ ഭീകരന്മാരുടെ സുരക്ഷിതതാവളമാണ് കേരളം. ബാംഗ്ലൂരില്‍ ഏറ്റുമുട്ടലില്‍ മരിച്ച ഇമാമലി എന്ന കൊടുംഭീകരന് ഒന്നരമാസത്തോളം തിരുവനന്തപുരത്ത് ഒളിച്ചുതാമസിച്ചതാണ്.
കേരളം വിട്ട് ഒരാഴ്ചയ്ക്കകമാണ് അയാള്‍ ബാംഗ്ലൂരില്‍ കൊല്ലപ്പെട്ടത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഭീകരന്മാര് സംയുക്തമായി നിരവധി അക്രമസംഭവങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന ചരിത്രവും വച്ചുനോക്കുമ്പോള്‍ തമിഴ്നാട് മാത്രമല്ല കേരളവും കരുതിയിരിക്കണം. ഇസ്ലാമിക തീവ്രവാദികള്‍ ഇന്ത്യയില്‍ എവിടെ സംഭവങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടോ അതിന്റെ മുഖ്യകണ്ണി കേരളത്തിലെന്ന് തെളിഞ്ഞിട്ടുണ്ട്. കോയമ്പത്തൂര്‍ മാത്രമല്ല ബാംഗ്ലൂരിലും കാശ്മീര്‍വരെയും ബന്ധം വ്യാപിച്ചുകിടക്കുന്നുണ്ട്. തമിഴ്നാട്ടിലെ അക്രമികള്‍ കേരളത്തില്‍ താവളം ഉറപ്പിച്ചില്ലെന്ന് ആര് കണ്ടു. ഇന്ന് തമിഴ്നാട്ടില്‍ നടക്കുന്നത് നാളെ കേരളത്തിലും ആവര്‍ത്തിച്ചേക്കുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: