കേരളത്തില്‍ പ്രചാരമുളള ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വാര്‍ത്തയാണ് ഈ ലേഖനം എഴുതുന്നതിന് പ്രേരണയായത്. 18/7/2013 ലെ ?ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍? ഒന്നാം പേജില്‍ തന്നെ അത് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ പൂജനടത്തുവാന്‍ ബീഹാര്‍, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ശാന്തിക്കാരെ ധാരാളമായി കൊണ്ടുവന്നുകൊണ്ടിരിക്കുന്നു എന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം. അതിനുളള കാരണങ്ങളും സാമാന്യം വിശദമായി തന്നെ പത്രത്തില്‍ കൊടുത്തിട്ടുണ്ട്. ഒന്ന് കേരളത്തില്‍ ആവശ്യത്തിനനുസരിച്ച് ബ്രാഹ്മണപൂജാരികളെ കിട്ടാനില്ല. ഇവിടെയുളളവര്‍ക്ക് ക്ഷേത്രത്തിലെ ശാന്തി അവരുടെ ഉയര്‍ന്ന പ്രതീക്ഷകള്‍ക്കും ആധുനിക ജീവിതശൈലിക്കും പര്യാപ്തമായ പ്രതിഫലം ലഭിക്കുന്നതല്ല. മാത്രമല്ല ശാന്തിക്കാരന് അനിവാര്യമായ നിഷ്ഠകള്‍ പാലിക്കാനും പുതിയ തലമുറയില്‍പ്പെട്ട ബ്രാഹ്മണയുവാക്കള്‍ തയ്യാറാകുന്നില്ല. രണ്ടു നേരം കുളിക്കുക, മന്ത്രാനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ ആചരിക്കുക, നിയമപ്രകാരം ആവശ്യമായ സമയം കണ്ടെത്തുക മുതലായവയാണ് ക്ഷേത്രപൂജാരിക്ക് നിര്‍ബന്ധമായി ചെയ്യാനുളളത്. മാറിയ സാഹചര്യത്തില്‍ അത് ക്ലേശകരമായ കാര്യമായി അവര്‍ കാണുന്നു. പുതിയ രീതിയിലുളള വിദ്യാഭ്യാസം നേടി കൂടുതല്‍ വരുമാനത്തിനു വേണ്ടി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി മറ്റു തൊഴിലുകള്‍ അവര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അപൂര്‍വ്വം പൊതു ക്ഷേത്രങ്ങളില്‍ മാത്രമല്ല കുടുംബക്ഷേത്രങ്ങളില്‍ പോലും നിത്യപൂജ മുടങ്ങുന്നു എന്ന അവസ്ഥ ഇന്ന് കാണുന്നു. അല്ലെങ്കില്‍ പഠിപ്പോ പരിശീലനമോ ഇല്ലാത്തവരെ അതിനു നിയോഗിക്കേണ്ടിവരുന്നു. അവര്‍ക്കാകട്ടെ ഭക്തജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ വേണ്ട ഗുണവുംയോഗ്യതയും ഇല്ല. കേരളത്തില്‍ ഉടനീളം അനുഭവപ്പെടുന്ന ദുരവസ്ഥയാണിത്.
അതേസമയം സമൂഹത്തില്‍ പൊതുവെ ക്ഷേത്രാരാധനയിലുളള വിശ്വാസവും ഭക്തജനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്. പക്ഷേ ഭക്തരില്‍ അധികവും ഗുരുവായൂര്‍ പോലെയോ ശബരിമല പോലെയോ പ്രശസ്തി ഉളള ക്ഷേത്രങ്ങളിലാണ് പോകാന്‍ ഇഷ്ടപ്പെടുന്നത്. വരുമാനമാണെങ്കില്‍ പ്രതിവര്‍ഷം വര്‍ദ്ധിച്ചുവരുന്നുമുണ്ട്. അത്തരം ക്ഷേത്രങ്ങളിലെല്ലാം ശാന്തിക്കാരെ നിയമിക്കുന്നത്, അല്പം അതിശയോക്തി കലര്‍ത്തിപ്പറഞ്ഞാല്‍ ലേലം വിളിച്ചാണ്. അവിടെ പൂജാരികള്‍ക്ക് ക്ഷാമമില്ല. പക്ഷേ ഭൂരിപക്ഷം ക്ഷേത്രങ്ങള്‍ക്കും അത്രയും സൗഭാഗ്യമില്ല. അവിടെയാണ് പൂജാരിമാരുടെ കഠിനമായ ക്ഷാമം അനുഭവപ്പെടുന്നത്. പുറത്ത് നിന്ന് കൊണ്ടുവരുന്ന പൂജാരിമാര്‍ക്ക് അത്ര ഉയര്‍ന്ന പ്രതീക്ഷകളില്ല. കുടുംബസഹിതം താമസിക്കുവാനും വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് പോയിവരാനുളള ചിലവ് വഹിക്കാനും ക്ഷേത്രാധികാരികള്‍ തയ്യാറാണ്. ഇതാണ് ഇന്നത്തെ സാഹചര്യമെന്ന് ?എക്സ്പ്രസ്സ്? ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു. ഏറെക്കുറെ നമ്മുടെ അനുഭവവും ഇതുതന്നെയാണ്.
കേരളത്തിനു പുറത്ത്, വിശേഷിച്ചും ഉത്തരഭാരതത്തിലെ പൂജാവിധികളും ആചാരനുഷ്ഠാനങ്ങളും കേരളത്തിന്റേതില്‍ നിന്ന് ഭിന്നമാണ്. അതുകൊണ്ടുതന്നെ പുറത്തുനിന്നു വരുന്നവര്‍ക്ക് നമ്മുടെ സമ്പ്രദായങ്ങള്‍ പഠിക്കാനും പരിശീലിക്കാനും പ്രത്യേകം വ്യവസ്ഥചെയ്യേണ്ടിവരും. അത് കാലതാമസമുളവാക്കുന്ന ഒരുഘടകമാണ്. മാത്രമല്ല ജനനം തൊട്ട് ഒന്ന് ശീലിച്ചവര്‍ മറ്റൊന്ന് ശീലിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കേരളത്തിനകത്തുതന്നെ പ്രശ്നത്തിനു പരിഹാരം കണ്ടെത്താന്‍ യോഗ്യമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതല്ലേ കൂടുതല്‍ ബുദ്ധിപൂര്‍വ്വമായിട്ടുള്ളത്?
ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ആഡംബരത്തോടെ അല്ലെങ്കിലും അഭിമാനത്തോടെ ജീവിക്കാനും കുടുംബം പുലര്‍ത്താനും കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനുമുള്ള വരുമാനം ഉറപ്പുവരുത്തേണ്ടത് അവശ്യമാണെന്നതില്‍ സംശയമില്ല. ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും വേണം. വിദ്യാഭ്യാസയോഗ്യതയിലും താന്ത്രികവിധികളിലും അനുഷ്ഠാനങ്ങളിലും സദാചാരബോധത്തിലും ഔന്നത്യം പുലര്‍ത്തുന്ന പൂജാരികള്‍ സമൂഹത്തിന്റെ ആദരവും വിശ്വാസവും പിടിച്ചുപറ്റുന്നതും അതുവഴി ക്ഷേത്രങ്ങളുടെ വരുമാനവും സമൂഹത്തിന്റെ കെട്ടുറപ്പും പലമടങ്ങ് വര്‍ദ്ധിക്കുന്നതും നമുക്ക് അനുഭവമുള്ളകാര്യമാണ്. അത്തരം യോഗ്യതയുള്ളവരെ ശാന്തിക്കാരായി സേവനമനുഷ്ഠിക്കാന്‍ ലഭിക്കത്തക്കവിധം ആകര്‍ഷകമായ ഒരു ജീവിതമാര്ഗ്ഗമായിപരിവര്ത്തനപ്പെടുത്തേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തില്‍ യാഥാര്ത്ഥ്യബോധത്തോടുകൂടിയുളള പുനര്‍വിചിന്തനം ആവശ്യമാണെന്ന് തോന്നുന്നു. സ്വര്‍ഗ്ഗീയ മാധവ്ജി ആ വിചിന്തനത്തിന് വഴിമരുന്നിട്ടിട്ട് വര്‍ഷങ്ങളേറെയായി. എങ്കിലും ആ മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ നാം വേണ്ടത്ര മുന്നോട്ടു വന്നിട്ടുണ്ടോ എന്നുളളതാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്. പൂജാരികള്‍ ബ്രാഹ്മണന് മാത്രമായിക്കൊളളണമെന്ന് ശാഠ്യം പിടിക്കേണ്ടതില്ല എന്നായിരുന്നു ക്ഷേത്രവിദ്യാപണ്ഡിതനും ആചാര്യനുമായിരുന്ന മാധവ്ജിയുടെ നിഗമനം. വേണ്ടത്ര പരിശീലനവും യോഗ്യതയും നേടിയ അബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങളില്‍ പൂജ നടത്തുവാന്‍ ബ്രാഹ്മണപൂജാരിയുടെ ഒപ്പം തന്നെ യോഗ്യതയുണ്ടെന്ന് അദ്ദേഹം വിധിച്ചു. അന്നത്തെ പ്രമുഖ താന്ത്രികാചാര്യന്മാര് അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. അവരുടെ സാന്നിദ്ധ്യത്തില്‍ത്തന്നെ “പാലിയം വിളംബരം” എന്നറിയപ്പെടുന്ന ഐതിഹാസികമായ പ്രഖ്യാപനത്തിലൂടെ ഇത് പൊതുജനശ്രദ്ധയില്‍ എത്തിയതുമാണ്. അതിനുശേഷം വര്‍ഷങ്ങള്‍ കടന്നുപോയി. പക്ഷേ ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ. പൂജമുടങ്ങിയാലും അബ്രാഹ്മണരെ പൂജാരിമാരായി നിയോഗിക്കുകയില്ല എന്ന് മര്‍ക്കടമുഷ്ടി പിടിക്കുന്നതുപോലെ തോന്നുന്നു. ആലുവയിലെ അദ്വൈതാശ്രമത്തില്‍ വച്ച് പൂജ്യ മാധവ്ജിയുടെ നേതൃത്വത്തില്‍ തന്നെ അവര്ണ്ണസമുദായത്തില്പ്പെട്ടവരെ പൂജാവിധികള്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു എന്നത് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. കാഞ്ചി ശങ്കരാചാര്യസ്വാമികളാണ് അവര്‍ക്ക് ബിരുദദാനം നടത്തിയത്. ആചാര്യന്മാരുടെ ഇത്രയൊക്കെ പിന്തുണ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സമൂഹം അബ്രാഹ്മണപൂജാരിമാരെ ക്ഷേത്രങ്ങളില്‍ നിയോഗിക്കുവാന്‍ മടികാണിക്കുന്നത്? ഒരുപക്ഷേ ബ്രാഹ്മണ പൂജാരികളേക്കാള്‍ ഭക്തി, മന്ത്രനിഷ്ഠ, ആചാരശുദ്ധി എന്നിവ അവര്‍ക്കുണ്ടെങ്കില്‍ പോലും, ക്ഷേത്രാധികാരികള്‍ തയ്യാറായാലും, സമൂഹം അംഗീകരിക്കില്ല എന്ന വാദമാണ് കേള്‍ക്കുന്നത്. സമൂഹം എപ്പോഴും യാഥാസ്ഥിതികമാണ്. അവരെ പുതിയ മാര്‍ഗത്തില്‍ ചിന്തിപ്പിക്കേണ്ടതും നയിക്കേണ്ടതും ഒരു സര്‍ഗാത്മക ന്യൂനപക്ഷമാണ്്. ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്.
ജാതിഭേദങ്ങള്‍ ആചാരപരിഷ്കാരങ്ങളിലൂടെ സാമൂഹ്യരംഗത്തുനിന്നും തുടച്ചു നീക്കപ്പെടുന്ന കേരളത്തില്‍ എന്തുകൊണ്ട് അടിസ്ഥാനരഹിതമായ ഈ കീഴ്വഴക്കം നാം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകണം? ചട്ടങ്ങള്‍ക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ അപചയം സംഭവിക്കാന്‍ പോകുന്നത് മൊത്തം ഹിന്ദു സമൂഹത്തിനാണ്.
പൂജാരിമാര്‍ ബ്രാഹ്മണന്മാര് ആയിരിക്കണമെന്നത് താത്വികമായ അര്‍ത്ഥത്തില്‍ ശരിയാണ്. പക്ഷെ ബ്രാഹ്മണ്യം ജന്മസിദ്ധമല്ല എന്നാണ് നമ്മുടെ ആചാര്യന്മാര് നിര്‍വ്വചിച്ചിട്ടുള്ളത്. അവരുടെ നിര്‍വ്വചനം നേരെ മറിച്ചാണ്. എല്ലാവരും ജനിക്കുന്നത് ശൂദ്രരായിട്ടാണ്. ദ്വിജത്വം ആര്‍ജ്ജിക്കപ്പെടുന്നതാണ്.
ഹിന്ദുക്കളുടെ അടിസ്ഥാന പ്രമാണം ആയ ഗീതയും ഉറപ്പിച്ചും തറപ്പിച്ചും പറയുന്നത് ഗുണവും കര്‍മ്മവുമാണ് ബ്രാഹ്മണ്യത്തിന്റെ മാനദണ്ഡം എന്നാണ്. ശൂദ്രവൃത്തി അനുഷ്ഠിക്കുന്ന ബ്രാഹ്മണനും ബ്രാഹ്മണവൃത്തി അനുഷ്ഠിക്കുന്ന ശൂദ്രനും സമൂഹത്തില്‍ ഉണ്ടല്ലൊ. പഠിപ്പും പരിശീലനവും ഭക്തിയും നിഷ്ഠയും സ്വഭാവഗുണവും കൊണ്ട് ആര്‍ക്കും ബ്രാഹ്മണ്യം ആര്‍ജ്ജിക്കാം. അത്തരം ആളുകളെ വളര്‍ത്തിയെടുക്കുകയും ജാതിഭേദങ്ങളെ മറന്ന് ഏതു ക്ഷേത്രത്തിലും അവര്‍ക്ക് പൂജാരികളാകാം എന്ന നിലകൈവരുത്തുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമെ ഹിന്ദു സമൂഹം രക്ഷപ്പെടൂ. ഇല്ലെങ്കില്‍ ഒരു പക്ഷേ ഇന്ന് മധ്യപ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും പൂജാരിമാരെ തേടിപ്പിടിച്ച് കൊണ്ടുവരുന്നതുപോലെ നാളെ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വെളുത്ത തൊലിയുളള പൂജാരിമാരെ ഇറക്കുമതി ചെയ്യേണ്ടിവരും. യാഥാസ്ഥിതികതയും അന്ധവിശ്വാസവും അത്രമേല്‍ സമൂഹത്തെ സ്വാധീനിക്കണമോ?
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: