മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്ഥിയാക്കുന്നതിനെതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. മാത്രമല്ല 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണസമിതി നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മോദിക്ക് താന്‍ എല്ലാവിധ ആശംസകളും നേര്‍ന്നിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ഭരണത്തില്‍ തുടരുന്ന കോണ്‍ഗ്രസിനെ പശ്ചാത്തലമാക്കിയാണ് രാജ്യത്തെ നയിക്കാന്‍ വിശ്വാസയോഗ്യമായ മുഖമുള്ള ആള് വേണമെന്ന് താന്‍ പറഞ്ഞത്. ഇത് കോണ്‍ഗ്രസിനെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വം വളച്ചൊടിക്കുകയായിരുന്നെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഹിന്ദുത്വ വിഷയമായ രാമക്ഷേത്രം പോലുള്ളവ പ്രചാരണ വിഷയമായിരിക്കും. എന്നാല്‍ കോണ്‍ഗ്രസിന്റെ ദുര്‍ഭരണം നിമിത്തം സാധാരണക്കാരെ ബാധിച്ച നീറുന്ന പ്രശ്നങ്ങളിലും അവര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് താക്കറെ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ തെരഞ്ഞെടുപ്പു സമിതി തലവനായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദി മുംബൈയിലെ വസതിയിലെത്തി സന്ദര്‍ശിച്ചപ്പോഴാണ് താക്കറെ ആശംസകള്‍ നേര്‍ന്നത്. പ്രഭാഷണത്തില്‍ പറയാത്ത കാര്യങ്ങളെക്കുറിച്ച് താനെന്തിന് വിശദീകരിക്കണമെന്നും താക്കറെ ചോദിച്ചു. സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്വങ്ങളുണ്ട്. മാധ്യമങ്ങള്‍ മാത്രമാണ് ഉദ്ധവ് യു ടേണ്‍ എടുത്തെന്ന് പറയുന്നത്. വെള്ളിയാഴ്ച എല്‍.കെ. അദ്വാനി, എ.ബി. വാജപേയ്, സുഷമാ സ്വരാജ് എന്നിവരെ കണ്ട ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി.
പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന് ആദ്യം നിശ്ചയിക്കേണ്ടത് ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡാണ്. തുടര്‍ന്ന് അവര്‍ അത് സഖ്യകക്ഷികളായ ശിവസേന, അകാലിദള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്യണം. മുമ്പുണ്ടായിരുന്ന രീതി തന്നെ പിന്തുടരണമെന്നത് ഒളിച്ചുവയ്ക്കാവുന്ന വസ്തുതയല്ല. ഉദ്ധവ് പറഞ്ഞു.
ബാല്‍ താക്കറെ ജീവിച്ചിരുന്ന കാലത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന ചര്‍ച്ച ആരും തുടങ്ങി വച്ചിരുന്നില്ല. അതിനാല്‍ അദ്ദേഹം അക്കാര്യം വിശദമാക്കിയിട്ടുമില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന തീരുമാനം നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുമെന്നും വിഷയം വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: