പാലാ: ചേര്‍പ്പുങ്കല്‍ പള്ളിയില്‍ മോഷണം. ഉണ്ണിമിശിഹായുടെ തിരുസ്വരൂപത്തിലെ മുടിയും വടിയും സ്വര്‍ണമാലയും മോതിരവും മോഷണം പോയി. മോഷണം പോയ മാല ഒന്നര പവനോളമുണ്ടെന്ന് പള്ളി അധികൃതര്‍ പറഞ്ഞു. ഇന്നലെ രാത്രി 12.50ഓടെയാണ് മോഷണമെന്ന് ഇവിടെ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണക്യാമറയില്‍ നിന്നും വ്യക്തമായി. എന്നാല്‍ മോഷ്ടാവിന്റെ ചിത്രം പൂര്‍ണമായും ക്യാമറയില്‍ പതിഞ്ഞിട്ടില്ല. മോഷ്ടാവ് ഒരു വശത്തുകൂടി പ്രവേശിച്ചതിനാലാണ് ചിത്രം പൂര്‍ണമായും ക്യാമറയില്‍ പതിയാത്തതെന്ന് വിലയിരുത്തല്‍. പള്ളിക്കു മുന്‍വശമുള്ള മോണ്ടളത്തില്‍ ചില്ലുകൂട്ടിലാണ് ഉണ്ണിമിശിഹായുടെ തിരുസ്വരൂപം സ്ഥാപിച്ചിട്ടുള്ളത്. ഇരുമ്പു ഗ്രില്ലിന്റെ ഒരു വശത്തെ താഴ് ചുറ്റികയോ മറ്റോ ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്.
പാലാ ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്‍, സിഐ സി.ജി.സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. കോട്ടയത്തു നിന്നും ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മോഷണസ്ഥലത്തുനിന്നും മണംപിടിച്ച പൊലീസ് നായ ഹൈവേ ജംഗ്ഷനിലെത്തി വെയിറ്റിംഗ് ഷെഡ്ഡില്‍ നിലയുറപ്പിച്ചു. പ്രദേശത്തെ അന്യദേശതൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മുടിയും വടിയും സ്വര്‍ണ്ണമെന്നു കരുതി മോഷ്ടിച്ചതാവാമെന്നാണ് കരുതുന്നത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് മോഷണവിവരം അറിയുന്നത്.
ദിവസവും നടക്കാനിറങ്ങുന്ന കുട്ടിച്ചന് പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മോഷണം ശ്രദ്ധയില്‍പ്പെടുകയും സെക്യൂരിറ്റിയെയും വികാരിയെയും വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പള്ളി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പള്ളിയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു. പൊലീസിനോട് അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: