എരുമേലി: ഗ്രാമപഞ്ചായത്തധികൃതരുടെ ഒത്താശയില്‍ മണിപ്പുഴ വനാതിര്‍ത്തിയിലെ തോട് കയ്യേറ്റമാണ് വ്യാപകമായിരിക്കുന്നത്. മണിപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തോട് ചേര്‍ന്ന് ഒഴുകിക്കൊണ്ടിരിക്കുന്ന തോടാണ് കരിങ്കല്‍കൊണ്ട് കെട്ടി കയ്യേറിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കയ്യേറ്റസ്ഥലത്തിനു സമീപമുള്ളവരുടെ അതിരുകളില്‍നിന്നും തോട്ടിലേക്ക് പത്തടിയോളം ഇറക്കി മീറ്ററുകളോളം നീളത്തിലാണ് തോട് കയ്യേറി മതില്കെട്ടിയതെന്നും പരാതിയുണ്ട്.
വനാതിര്ത്ഥിയില്ക്കൂടി ഒഴുകിക്കൊണ്ടിരിക്കുന്ന തോട്ടിലേക്കുള്ള ചെറിയതോട് വഴിതിരിച്ചുവിട്ടതിനെതിരെ വ്യാപകപരാതി നിലനില്‍ക്കെയാണ് തന്ത്രപരമായി തോട് കയ്യേറിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏക്കറുകണക്കിനുവരുന്ന സ്ഥലം നികത്തി പ്ലോട്ടുകളാക്കി വില്‍ക്കുന്നതിനായാണ് ഈ മാഫിയ ഇവിടെ ശ്രമംതുടങ്ങിയിരിക്കുന്നത്.
തോടുകളും ആറുകളുടേയും തീരങ്ങള്‍ കെട്ടിയെടുക്കുമ്പോള്‍ പഞ്ചായത്തടക്കമുള്ള ഉന്നതാധികാരികളുടെ അനുവാദം രേഖാമൂലം വേണമെന്ന വ്യവസ്ഥപോലും കാറ്റില്‍ പറത്തിയാണ് സ്വകാര്യവ്യക്തി തോട് വ്യാപകമായി കയ്യേറിയിരിക്കുന്നത്. ഇതിനിടെ ഗ്രാമപഞ്ചായത്തധികൃതരുടെ ഒത്താശയോടെയാണ് തോട് കയ്യേറ്റം നടക്കുന്നതെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു.
ശബരിമല തീര്ത്ഥാടനപാതയായതിനാല് സ്ഥലങ്ങള്‍ക്ക് വന്‍വില ലഭിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യവ്യക്തി തോടും കയ്യേറിയതെന്നും നാട്ടുകാര്‍ പറയുന്നു. വനാതിര്‍ത്ഥി മേഖലയിലുള്ള തോട് കയ്യേറ്റം തോടിന്റെ വെള്ളമൊഴുക്ക് ഗതിമാറി ഒഴുകാനും വനപ്രദേശം നഷ്ടപ്പെടാനും ഇടയാക്കുമെന്നും പറയപ്പെടുന്നു. കാലവര്‍ഷത്തിലുണ്ടാകുന്ന ശക്തമായ മഴവെള്ളപ്പാച്ചിലില്‍ മുന്‍പ് വനപ്രദേശം കൂടുതലായി ഒഴുക്കില്പ്പെടാറുണ്ടെന്ന് നാട്ടുകാര്‍തന്നെ പറയുന്നു.
തോട് കയ്യേറുന്നതിലൂടെ കൂടുതല്‍ വനഭൂമി തോടായിമാറാനുള്ള സാധ്യതയാണ് കയ്യേറ്റക്കാരും കണക്കാക്കുന്നത്. വനാതിര്ത്ഥിമേഖലയിലുണ്ടായ തോട്കയ്യേറ്റത്തില് ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: