ഒരു കാര്യത്തില്‍ സന്തോഷിക്കാന്‍ വകയുണ്ട്. നാളുകള്‍ക്കു ശേഷം ദേശീയ രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രപരമായ ‘ഏറ്റുമുട്ടലുകള്‍’ പുനരാരംഭിച്ചിരിക്കുന്നു. അതിനും നരേന്ദ്രമോദി തന്നെ വേണ്ടി വന്നു എന്നതും ശ്രദ്ധേയമായി. ഇപ്പോള്‍ എന്തിനും ഏതിനും മോദി വേണമെന്നായിട്ടുണ്ട്. പണ്ടെന്നോ പറഞ്ഞുമറന്ന രാഷ്ട്രീയ നയങ്ങളും നിലപാടുകളും പ്രത്യയശാസ്ത്രവാക്യങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊടിതട്ടിയെടുക്കാന്‍ മോദി കാരണമാകുന്നു എന്നതാണ് ശരി.
1947ല്‍ സ്വാതന്ത്ര്യം കിട്ടിയ കാലത്തോ മറ്റോ അവസാനമായി ഉപയോഗിച്ച ഇന്ത്യന്‍ ദേശീയവാദം കോണ്‍ഗ്രസ് വീണ്ടും വെറുതെയെങ്കിലും പറഞ്ഞുതുടങ്ങിയിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ദിഗ്വിജയ് സിങ് ജനിച്ച കാലത്ത്(അതും 1947ല്‍ തന്നെ) കോണ്‍ഗ്രസ് ഉപേക്ഷിച്ച ഇന്ത്യന്‍ ദേശീയതയെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അന്നത് ഉപയോഗിച്ചത് സ്വാതന്ത്ര്യലബ്ദിക്കും ഭരണം ലഭിക്കുന്നതിനുമായിരുന്നെങ്കില് ഇന്ന് ഭരണം നഷ്ടമാകാതിരിക്കുന്നതിനുള്ള അവസാന ശ്രമമെന്ന നിലയിലായിരിക്കണം. എന്തായാലും റോയിറ്റേഴ്സ് എന്ന അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്കു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി നല്കിയ അഭിമുഖം ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ്.
അധികാരത്തിനു വേണ്ടി ഇന്ത്യയെ വെട്ടിമുറിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയവാദികളായി പൊടുന്നനെ മാറുന്നതിന്റെ പിന്നിലെ രാഷ്ട്രീയം നരേന്ദ്രമോദിയുടെ ഹിന്ദുദേശീയവാദി പരാമര്‍ശമെന്ന് വ്യക്തമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തനായ ഒരു കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ നേതാവ് താന്‍ ഹിന്ദുവാണെന്നും ഹിന്ദു ദേശീയവാദിയാണെന്നുമുള്ള നിലപാടുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ പരസ്യമായി പ്രകടിപ്പിക്കുമ്പോള്‍ രാജ്യത്തെ എക്കാലവും ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്തിയ കോണ്‍ഗ്രസ് ഭയക്കുന്നത് സ്വാഭാവികമാണ്.
ആസന്നമായ പൊതുതെരഞ്ഞെടുപ്പിലെ പരാജയത്തിനുപരി കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന സംവിധാനത്തിന്റെ കൂടെ തകര്‍ച്ചയിലേക്കാണ് ഭാവി വിരല്‍ ചൂണ്ടുന്നത്. ഇതിന്റെ സൂചനകളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ നല്‍കുന്നുണ്ട്. ഇതാവാം അവസാന ആയുധമായി ഇന്ത്യന്‍ ദേശീയവാദം വീണ്ടും ഉപയോഗിക്കാന്‍ പറ്റുമോ എന്ന് കോണ്‍ഗ്രസ് പരിശോധിക്കുന്നതിനു പിന്നില്‍. ഹിന്ദു ദേശീയവാദിയല്ല ഇന്ത്യന്‍ ദേശീയവാദിയാണ് ആകേണ്ടതെന്ന നരേന്ദ്രമോദിയോടുള്ള കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ മറുപടി ഈ ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ടാണെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഇന്ത്യയെ വിഭജിച്ചത് സവര്‍ക്കറും മുഹമ്മദാലി ജിന്നയുമാണെ വിചിത്രമായ കണ്ടെത്തല്‍ നടത്തി ഇസ്ലാമിക വര്‍ഗീയതയെ വെള്ളപൂശാനുള്ള ശ്രമവും ദിഗ്വിജയ്സിംഗ് നടത്തുന്നു. രാജ്യം ഒരിക്കലും മാപ്പുനല്കിയിട്ടില്ലാത്ത വിഭജനത്തിന്റെ പാപഭാരം ജവഹര്‍ലാല്‍ നെഹ്റുവില്‍നിന്നും കോണ്‍ഗ്രസിലെ മറ്റു അഭികാരമോഹികളില്നിന്നും എടുത്തുമാറ്റുന്നതിനുള്ള വ്യഥാശ്രമമാണ് ദിഗ്വിജയ് സിങ് 66 വര്‍ഷങ്ങള്‍ക്കു ശേഷം നടത്തുന്നത്. ഇന്ത്യന്‍ ദേശീയതയെ സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ വലിയൊരളവോളം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനാവുമെന്ന പ്രതീക്ഷയും കോണ്ഗ്രസിനുണ്ടായിരിക്കാം.
എന്നാല്‍ ദേശീയവാദത്തേയും ദേശീയബോധത്തേയും കഴിഞ്ഞ 66 വര്‍ഷത്തിനിടെ എപ്പോഴെങ്കിലും കോണ്ഗ്രസ്സുകാര് ഓര്‍ത്തിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്. സ്വാതന്ത്ര്യം കിട്ടിയ കാലം തൊട്ട് ദേശവിരുദ്ധ നടപടികളിലൂടെ മാത്രമാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരണം മുന്നോട്ട് പോയിരുന്നത്. നൂറുകണക്കിന് ഉദാഹരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുപറയാന് സാധിക്കും.
മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പദവി തന്ത്രപ്രധാന മേഖലയായ കാശ്മീരിനു നല്കിയ ഹിമാലയന്‍ മണ്ടത്തരത്തിന് ഓരോ വര്‍ഷവും മരിച്ചുവീഴുന്ന ഇന്ത്യന്‍ ജവാന്മാരുടെ ജീവന്റെ വിലയാണ് നാം നല്‍കുന്നത്. ഒരു രാജ്യത്ത് രണ്ടു ദേശീയ പതാകയും രണ്ടു പ്രധാനമന്ത്രിമാരും അനുവദിച്ചതിനെ എങ്ങനെ ദേശീയതയായി കാണാന്‍ കഴിയും. ഈ ദ്വിരാഷ്ട്രവാദത്തിന് എതിരേ പോരടിച്ചതിനു ജമ്മു കാശ്മീര്‍ ജയിലില്‍ കിടന്നു മരിക്കേണ്ട അവസ്ഥ വന്നത് ബിജെപി നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിക്കാണ്. ദേശീയവാദത്തെ സൗകര്യപൂര്‍വ്വം അണിയുന്നവര്‍ അദ്ദേഹത്തിന്റെ മരണത്തിനും കണക്കുപറയുകതന്നെ വേണം. വിഘടനവാദികള്‍ക്ക് ചുവപ്പുപരവതാനി വിരിക്കുകയും ഔദ്യോഗിക സംവിധാനങ്ങളൊരുക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നയം രാജ്യത്തിനു നല്കുന്ന മഹത്തായ സംഭാവനകള്‍ ഓരോ നിമിഷവും നാം കാണുന്നതാണ്.
പഞ്ചാബില്‍ വിഘടനവാദം വളര്‍ത്തിയ ഇന്ദിരാഗാന്ധി അവിടെ ഭിന്ദ്രന്‍വാലയെന്ന ഓമനയെ വളര്‍ത്തി രാജ്യ വിരുദ്ധനാക്കി മാറ്റിയതും ലക്ഷക്കണക്കിന് ആളുകളെ കൊലക്കു കൊടുക്കുകയും ചെയ്തത് ദേശീയതയാണെന്നു പറയാനാവില്ലല്ലോ. ഇന്ദിരയും രാജീവും കൊല്ലപ്പെട്ടത് ദേശത്തിനു വേണ്ടിയായിരുന്നുവെന്ന് എല്ലാ അര്‍ത്ഥത്തിലും പറയാനാവില്ല. ഭിന്ദ്രന്‍വാലയെ പിടിക്കാന്‍ സുവര്‍ണ ക്ഷേത്രത്തില്‍ പട്ടാളത്തെ കയറ്റിയതാണ് സിഖുകാരുടെ രോഷം ആളിക്കത്തിച്ചതും ഇന്ദിരയുടെ കൊലക്കു കാരണമായതും. അതില്‍ ദേശീയതയല്ല, ദേശവിരുദ്ധതയാണ് അടിത്തറ. തുടര്‍ന്നു കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് നിന്നു നടത്തിയ സിഖ് കൂട്ടക്കൊലകള്‍ ദേശീയവാദത്തെ തകര്‍ക്കുന്ന നടപടിയായിരുന്നില്ലേ? തികഞ്ഞ ഇന്ത്യന്‍ ദേശീയവാദിയായിരുന്നു രാജീവ്ഗാന്ധിയെങ്കില് വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുന്നത് സ്വാഭാവികമാണെന്ന വിവാദ പരാമര്‍ശം ആ നാവില്‍ നിന്നും ഉണ്ടാകുമായിരുന്നില്ലല്ലോ?
രാജീവ് ഗാന്ധി കൊല്ലപ്പെട്ട എല്‍ടിടിഇ ആക്രമണത്തിനു പിന്നിലും ഇത്തരം ദേശവിരുദ്ധ നിലപാടാണു കാരണം. അപക്വമായ ഭരണ തീരുമാനമെടുത്ത് ശ്രീലങ്കയില്‍ പോയി അവിടത്തെ ജനതയെ കൊലക്കു കൊടുക്കാന്‍ കൂട്ടുനിന്നത് എന്തു ദേശീയതയായിരുന്നു എന്ന ചോദ്യം വര്‍ഷങ്ങള്‍ക്കു ശേഷവും ബാക്കിനില്ക്കുന്നു.
രാജ്യവിഭജനത്തിനു കാരണക്കാരായ മുസ്ലീംലീഗിനെ വീണ്ടും കേന്ദ്രമന്ത്രിസഭയിലെടുത്തതും മതത്തിന്റെ പേരില്‍ പ്രത്യേക ജില്ല രൂപീകരിക്കാന്‍ അനുമതി നല്കിയതും ദേശീയവാദമല്ലെന്ന് വ്യക്തം. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ മുസ്ലീംകളാണെന്ന പ്രസ്താവന നടത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ദേശത്തിന്റെ ഐക്യമാണ് ലക്ഷ്യമിട്ടതെന്നും ആര്‍ക്കും വിശ്വസിക്കാനാവില്ല. വിവിധ സംസ്ഥാനങ്ങളില്‍ കാലാകാലങ്ങളിലായി തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതാക്കന്മാരും പ്രയോഗിക്കുന്ന വിഭജനരാഷ്ട്രീയത്തിന് ദേശീയതയെന്ന പേര് എങ്ങനെയാണ് യോജിക്കുന്നത്. മതത്തിന്റേയും ജാതിയുടേയും ഉപജാതിയുടേയും മതില്‍ക്കെട്ടുകള്‍ സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ത്യയില്‍ നിലനില്ക്കുന്നുണ്ടെങ്കില് അതിനു കാരണം കോണ്‍ഗ്രസ് മാത്രമാണെന്ന് ചരിത്രബോധമുള്ളവര്‍ തിരിച്ചറിയട്ടെ.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘പുതുതലമുറ കോണ്‍ഗ്രസ് സംവിധാനങ്ങള്‍’ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന പഴയ രീതി ഉപയോഗിച്ചു തന്നെയാണെന്നും പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നു. രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലേയും ജാതി,മത അടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ കണക്കെടുപ്പിലാണ് രാഹുലിന്റെ സ്വകാര്യ മാനേജ്മെന്റ് വിദഗ്ധര്‍. ഓരോ മണ്ഡലത്തിലും ജാതികളെ തമ്മില്‍ വേര്‍തിരിച്ചു നിര്‍ത്തുന്നതിനുള്ള പ്രഖ്യാപനങ്ങള്‍,മതങ്ങളുടെ ധ്രുവീകരണം സാധ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ കണ്ടെത്തുക എന്നതാണ് രാഹുല്‍ ടീമിന്റെ ചുമതല. ഈ യാഥാര്‍ത്ഥ്യം മൂടിവെച്ചുകൊണ്ടാണ് ദിഗ്വിജയ് സിങ് ഇന്ത്യന്‍ ദേശീയവാദവുമായി രംഗത്തിറങ്ങുന്നത്.
രാജ്യത്ത് എവിടെവിടെയെല്ലാം രാജ്യവിരുദ്ധ താല്‍പര്യക്കാരുണ്ടോ അവിടെയെല്ലാം രാഷ്ട്രീയനേട്ടത്തിനു വിഘടന വാദികള്‍ക്കു കൈകോര്‍ത്ത ചരിത്രമേ കോണ്‍ഗ്രസിനുള്ളു. നൂറുകണക്കിന് ഉദാഹരണങ്ങള്‍ മുന്നിലുള്ളപ്പോള്‍ ദേശീയവാദത്തെ പഠിപ്പിക്കുന്നതിനിറങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരിഹാസം സ്വയം ഏറ്റുവാങ്ങുകയാണ്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: