ഗയ: ബോധഗയയെ വിറപ്പിച്ച ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര് പിടിയിലായതായി സൂചന സിസിടിവി ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നാല് പേര്‍കൂടി പിടിയിലായതായി റിപ്പോര്‍ട്ട്.
സ്ഫോടനം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിനും മതിലിനുമടുത്തായി കണ്ടവരാണ് സംശയത്തിന്റെ നിഴലില്‍. ഇവരില്‍ മൂന്ന് പേര് ക്ഷേത്രത്തിനുള്ളില്‍ കടക്കുകയും രണ്ട് പേര് പ്രവേശനകവാടത്തിനരുകില് പാര്‍ക്ക് ചെയ്തിരുന്ന കാറിന് സമീപത്ത് നില്‍ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇവര്‍ വന്നിരുന്ന കാറാണിതെന്നാണ് നിഗമനം. ഇവരില്‍ നീളം കൂടിയ ഒരാള്‍ തോളില്‍ ഒരു സഞ്ചിയും തൂക്കിയിട്ടുണ്ടായിരുന്നതായിപോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം സിസിടിവി ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തത് അന്വേഷണോദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. സംശയാസ്പദമായി കണ്ടവരുടെ ചലനങ്ങള്‍ മനസിലാക്കാനാകുമെങ്കിലും മുഖം വ്യക്തമല്ല. വെളുപ്പിന് നാല് പത്തോടെ ബോധി വൃക്ഷത്തിന് സമീപത്തേക്ക് ഒരാള്‍ പോകുന്നതിന്റെ അവ്യക്ത ദൃശ്യങ്ങളും സിസിടിവിയിലുണ്ട്. എന്‍ഐഎയും ഐബിയും ബീഹാര്പോലീസും ചിത്രങ്ങള്‍ വിശദമായിപരിശോധിച്ചുവരികയാണ്.
ബോധ ഗയയിലെ മഹാബോധി ക്ഷേത്ര മാനേജ്മെന്റ് കമ്മറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ആറ് പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ കമ്മറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ സ്ഫോടനപരമ്പരകള്‍ക്ക് ശേഷം ഇവരെ കാണാതായ സാഹചര്യത്തിലാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ക്ഷേത്ര മാനേജ്മെന്റ് കമ്മറ്റി നല്കിയ വിവരമനുസരിച്ചാണ് നോട്ടീസെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിസിടിവിയില്കണ്ട അവ്യക്ത ദൃശ്യങ്ങള്‍ ഇവരുടേതാകുമെന്ന ശക്തമായ സംശയത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍.
സ്ഫോടനം നടന്ന ഞായറാഴ്ച്ച പുലര്‍ച്ചെ സംശയിക്കുന്നവരില്‍ മൂന്ന് പേര് ഓട്ടോ റിക്ഷയിലാണ് ക്ഷേത്രത്തില്വന്നത്. ഇവരെ പിന്തുടര്ന്ന് ഒരു ഇന്‍ഡിക്ക കാറില്‍ മറ്റു മൂന്ന് പേര് വന്നിറങ്ങുകയായിരുന്നു. ഇതിലൊരാള്‍ സ്ത്രീയായിരുന്നു എന്നും ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. സ്ഫോടനം സംബന്ധിച്ച് തങ്ങള്‍ക്ക് ചില നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഇത് പുറത്ത് വിടാനാകതില്ലെന്നും മഗധ മേഖലയിലെ ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എന്‍എച്ച് ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: